jump to navigation

പൂച്ചയും ഒരു ചെറുമണിയും ഒക്ടോബര്‍ 23, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
10 comments

ഐക്യരാഷ്ട്ര സഭയും അതിന്റെ പൊതുവേദികളും ചത്തകുതിരകളാണെങ്കിലും അടുത്തകാലത്ത് അവിടെ നടക്കുന്ന സംഭവങ്ങള്‍ ശ്രദ്ധേയമാണെന്നു പറയേണ്ടതില്ലല്ലോ. പൂച്ചയ്ക്കാരു മണികെട്ടും എന്ന ചോദ്യത്തിനുള്ള പാതിഉത്തരം ഹ്യോഗോ ചാവെസിന്റെ രൂപത്തില്‍ യു.എന്‍. വേദികളില്‍ നിറഞ്ഞു നിന്നപ്പോള്‍ വിശേഷിച്ചും. ലോകപൊലീസുകാരന്റ കൈകളില്‍ അമ്മാനമാടാന്‍ മാത്രം വിധിക്കപ്പെട്ട ഐക്യരാഷ്ട്ര സഭയില്‍ ചാവെസിനോ അദ്ദേഹത്തിന്റെ യു.എന്‍. പ്രതിനിധിക്കോ വലിയ മാറ്റമൊന്നുമുണ്ടാക്കാനാകില്ല എന്നതില്‍ തര്‍ക്കം വേണ്ട. എന്നിരുന്നാലും അമേരിക്കന്‍ സാമ്രാജ്യത്വം എന്നു ലോകമെമ്പാടും വിശേഷിക്കപ്പെടുന്ന പൂച്ചയുടെ കഴുത്തില്‍ ഒരു മണികെട്ടാന്‍ ചാവെസ് എന്ന ദാവീദ് നടത്തുന്ന ശ്രമങ്ങള്‍ യു.എന്‍. വേദികളില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലേക്കുള്ള വോട്ടെടുപ്പ് ചാവെസ്-അമേരിക്ക യുദ്ധത്തില്‍തട്ടി മുക്കാല്‍ വഴിയില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായൊരു ചോദ്യമുയര്‍ത്താം. അമേരിക്കയുടെ നയങ്ങളെ എതിര്‍ക്കുന്ന എത്ര രാജ്യങ്ങള്‍ ആഗോളതലത്തിലുണ്ട്? വ്യക്തമായ ഒരുത്തരമില്ലെങ്കിലും രക്ഷാസമിതിയിലെ ലാറ്റിനമേരിക്കന്‍-കരിബിയന്‍ പ്രാതിനിധ്യത്തിനായി 35 തവണ നടന്ന വോട്ടെടുപ്പില്‍ വെനെസ്വലയ്ക്കുകിട്ടിയ ശരാശരി വോട്ടുകള്‍ ഉത്തരത്തിലേക്കു വെളിച്ചം വീശുന്നുണ്ട്.

ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളുടെ പ്രതിനിധിയെയാണു തിരഞ്ഞെടുക്കേണ്ടതെങ്കിലും ഈ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങളുടെ ഭൂരിപക്ഷാഭിപ്രായത്തിനു വോട്ടെടുപ്പില്‍ പ്രസക്തിയില്ലാതെ വന്നതും ശ്രദ്ധേയമാണ്. വെനിസ്വെലയെ എങ്ങനെയെങ്കിലും പരാജയപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളാണ് ഇതിനുകാരണം. മേഖലയില്‍ നിന്നും വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെ മാത്രം പിന്തുണയുള്ള ഗോട്ടെമാലയാണ് 35 തവണയും വോട്ടെടുപ്പില്‍ മുന്നിട്ടു നിന്നത്. അമേരിക്കന്‍ പിന്തുണ ഒന്നുകൊണ്ടുമാത്രമാണിത്. 35 റൌണ്ടുകളിലുമായി വെനിസ്വെലയ്ക്കു കിട്ടിയ വോട്ടുകള്‍ അപ്പോള്‍ അമേരിക്കനിസത്തെ എതിര്‍ക്കുന്ന രാജ്യങ്ങളുടേതാണെന്ന് അനുമാനിക്കം. എഴുപത്തേഴോളം രാജ്യങ്ങളാണ് എല്ലാ റൌണ്ടിലും വെനിസ്വെലയ്ക്കൊപ്പം ഉറച്ചു നിന്നത്.

ആരൊക്കെയാണ് ചാവെസിനെ പിന്തുണയ്ക്കുന്നത്? ചാവെസിന്റെ പിന്തുണയത്രയും അദ്ദേഹം പെട്രോഡോളര്‍ കൊണ്ടു നേടിയതാണെന്നാണ് അമേരിക്കന്‍ പക്ഷക്കാര്‍ പറയുന്നത്. ഈ ആരോപണം തന്നെ ഗോട്ടെമാലയ്ക്കു പിന്തുണയുറപ്പിക്കാന്‍ അമേരിക്ക നടത്തുന്ന ഡോളര്‍ കച്ചവടത്തിലേക്കു വിരല്‍ചൂണ്ടുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും ചാവെസിനെ പിന്തുണയ്ക്കുമ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാതെ വോട്ടെടുപ്പില്‍ നിന്നും രണ്ടു രാജ്യങ്ങള്‍ വിട്ടുനില്‍ക്കുന്നുണ്ട്; ചിലിയും പെറുവും. ഇതില്‍ ചിലി അമേരിക്കന്‍ പ്രലോഭനങ്ങള്‍ക്കു വഴങ്ങി മാറിനില്‍ക്കുന്നതാണെന്നു വേണം കരുതാന്‍. ഇരു രാജ്യങ്ങളും തമ്മില്‍ മാസങ്ങള്‍ക്കു മുന്‍പേ പറഞ്ഞുറപ്പിച്ച എഫ്-16 വിമാനക്കച്ചവടം തന്നെ ഉദാഹരണം. ചിലിക്ക് വിമാനങ്ങള്‍ നല്‍കാന്‍ തയാറാണെങ്കിലും ചിലിയന്‍ പൈലറ്റുമാരെ പരിശീലിപ്പിക്കണമെങ്കില്‍ ഐക്യരാഷ്ട സഭയില്‍ ചാവെസിനെതിരെ വോട്ടുചെയ്യണമെന്നാണ് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്ന വ്യവസ്ഥ. പെട്രോഡോളര്‍കൊണ്ട് ചാവെസ് കളിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്തിനേറെ, ബുഷിന്റെ മൂക്കിനുതാഴെവരെ അദ്ദേഹം കളിക്കുന്നുണ്ട്. എന്നിരുന്നാലും വ്യാപരബന്ധങ്ങള്‍ എന്ന പ്രലോഭനം വച്ചുനീട്ടി ചാവെസിനെതിരെ വോട്ടുപിടിക്കാനിറങ്ങിയ അമേരിക്കയ്ക്കു മുന്നില്‍ കീഴടങ്ങാത്ത പത്തെണ്‍പതു രാജ്യങ്ങള്‍ ഭൂമിയിലുണ്ട് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്.

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളില്‍ ചൈന വ്യക്തമായും റഷ്യ ഒളിഞ്ഞുംതെളിഞ്ഞും വെനിസ്വെലയെ പിന്തുണയ്ക്കുന്നുണ്ട്. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദും വെനിസ്വെലന്‍ പ്രസിഡന്റ് ചാവെസും തമ്മിലുള്ള ധാരണ ഉയര്‍ത്തിക്കാട്ടിയാണ് അമേരിക്ക വെനിസ്വെലയുടെ രക്ഷാസമിതി പ്രവേശനത്തെ എതിര്‍ക്കുന്നത്. വെനിസ്വെലവന്നാല്‍ ഇറാന്റെ ആണവ പദ്ധതികള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ പദ്ധതികള്‍ അട്ടിമറിക്കപ്പെടുമെന്നാണ് അവരുടെ വാദം. വെനിസ്വെല എന്ന ചെറുരാഷ്ട്രത്തെയും ചാവെസിനെയും അമേരിക്ക എത്രത്തോളം ഭയക്കുന്നുണ്ട് എന്നതിനു തെളിവാണ് ഈ പ്രചാരണം.

ഐക്യരാഷ്ട്ര സഭയുടെ ഒരു പദ്ധതിയെയും അട്ടിമറിക്കാന്‍ ചാവെസിനാകില്ല എന്നു ചൈനയ്ക്കും റഷ്യയ്ക്കും വ്യക്തമായറിയാം. 1990-91ല്‍ ഇറാഖ് ആക്രമിക്കാന്‍ രക്ഷാസമിതി അനുമതി നല്‍കുമ്പോള്‍ അമേരിക്കന്‍ വിരുദ്ധ രാജ്യമായ ക്യൂബ സമിതിയില്‍ അംഗമായിരുന്നുവല്ലോ. വെനിസ്വെലയ്ക്ക് രക്ഷാസമിതിയില്‍ കാര്യമായൊന്നു ം ചെയ്യാനില്ലെങ്കിലും അവരുടെ സാന്നിധ്യം വഴി അമേരിക്കന്‍ അധീശത്വം യു.എന്‍. വേദികളില്‍ എതിര്‍ക്കപ്പെടുമെന്നതാണ് ചൈനയും റഷ്യയും വെനിസ്വലെയെ പിന്തുണയ്ക്കുന്ന ഇതര രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ജോര്‍ജ് ബുഷിനെ ചെകുത്താന്‍ എന്നു വിശേഷിപ്പിച്ച് ചോംസ്കിയുടെ പുസ്തകവും ഉയര്‍ത്തിപ്പിടിച്ച് ചാവെസ് പൊതുസഭയില്‍ നടത്തിയ പ്രസംഗം തന്നെ ഉദാഹരണം. സമീപകാലത്ത് ഏറ്റവും ശ്രദ്ധനേടിയ യു.എന്‍. പ്രസംഗമായിരുന്നല്ലോ അത്. അമേരിക്കന്‍ താല്പര്യങ്ങളെ ചെറുത്തു നില്‍ക്കാനുള്ള പല രാജ്യങ്ങളുടെയും കാലങ്ങളായുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീ‍കരിക്കാനൊരു മിശിഹാ. വെനിസ്വെലയിലും ഹ്യൂഗോ ചാവെസിലും ലോകം ഉറ്റുനോക്കുന്നതും അതുതന്നെയാണ്. നികിതാ ക്രൂഷ്ചേവ് മുതല്‍ ഫിദല്‍ കാസ്ട്രോ വരെ അമേരിക്കന്‍ മേല്‍ക്കോയ്മയെ എതിര്‍ക്കാന്‍ യു.എന്‍. പ്രസംഗപീഠം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കില്ലാതിരുന്ന എണ്ണപ്പണത്തിന്റെ കനം വെനിസ്വെലക്കാരന്‍ ചാവെസിന്റെ പോക്കറ്റിനുണ്ട് എന്നതും മറന്നുകൂടാ.

നമുക്ക് വോട്ടെടുപ്പിലേക്കു മടങ്ങിവരാം. 192 അംഗരാജ്യങ്ങള്‍ 35 തവണ വോട്ടുചെയ്തിട്ടും ഫലമില്ലാതിരുന്ന ഈ തിരഞ്ഞെടുപ്പു പ്രതിസന്ധി എങ്ങനെ പരിഹരിക്കപ്പെടും?
വോട്ടെടുപ്പ് ഒക്ടോബര്‍ 25വരെ നിറുത്തി വച്ചിരിക്കുകയാണ്. ഈ ഇടവേളയില്‍ ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങള്‍ നടത്തുന്ന സമവായ ശ്രമങ്ങളാണ് ആദ്യ സാധ്യത. 1979-ല്‍ ക്യൂബയും അമേരിക്കന്‍ പിന്തുണയോടെ കൊളംബിയയും ഇങ്ങനെ പോരാടിയപ്പോള്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇരു രാജ്യങ്ങളും പിന്‍‌മാറി ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി മെക്സിക്കോ വന്നിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു സമവായവും സങ്കീര്‍ണ്ണമാണ്.

ശീതയുദ്ധ കാലത്ത് സോവ്യറ്റ് യൂണിയന്റെ പിന്തുണയുള്ള ക്യൂബയൊഴികെ ഏതു രാജ്യവും അമേരിക്കയ്ക്കു സ്വീകാര്യമായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. വെനിസ്വെലയ്ക്കു പകരം ചാവെസിനു സ്വാധീനമുള്ള ലാറ്റിമേരിക്കന്‍ മേഖലയില്‍ നിന്നു വരുന്ന ഏതു പകരക്കാരനെയും അങ്കിള്‍ സാം ഭയക്കുന്നു. ലാറ്റിനമേരിക്കന്‍-കരീബിയന്‍ മേഖലയില്‍ വെനിസ്വെലയ്ക്കുള്ള പിന്തുണയും ഗോട്ടെമാലയോടുള്ള എതിര്‍പ്പുമാണ് പ്രശ്നം. സമവായ ശ്രമങ്ങള്‍ തങ്ങളുടെ താല്പര്യത്തിനെതിരായിരിക്കുമെന്ന ആശങ്ക അമേരിക്കയ്ക്കുണ്ട്. അതിനാല്‍തന്നെ സമവായശ്രമങ്ങള്‍ അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്.

രക്ഷാസമിതിയിലെ കാലാവധിയായ രണ്ടുവര്‍ഷം ഇരുകൂട്ടരും പങ്കിട്ടെടുക്കുക എന്നതാണ് മറ്റൊരു പോംവഴി. എന്നാല്‍ ചാവെസിന്റെ ചെകുത്താന്‍ പ്രസംഗത്തിനുശേഷം രക്ഷാസമിതിയില്‍ വെനിസ്വെല ഒരു ദിവസമെങ്കിലും അംഗമായിരിക്കുന്നത് അമേരിക്ക ഭയക്കുന്നു.

ഫലമെന്തുമായിക്കൊള്ളട്ടെ, നയതന്ത്ര ബന്ധങ്ങളില്‍ ഈ ദാവീദ്-ഗോലിയാത്ത് പോരാട്ടത്തിന്റെ അനുരണനങ്ങളുണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.

——————
*റഫറന്‍‌സ്

#2006 United Nations Security Council election, ഇംഗ്ലീഷ് വിക്കി ലേഖനം

വിക്കി സഹസ്രം, ചില ചിന്തകള്‍ സെപ്റ്റംബര്‍ 21, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
24 comments

മലയാളം വിക്കിപീഡിയ ഇന്ന് (2006 സെപ്റ്റംബര്‍ 20) ആയിരം ലേഖനങ്ങള്‍ എന്ന നാഴികക്കല്ലു പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന നൂറ്റിപതിമൂന്നാമത്തെ ഭാഷാ വിക്കിയാണു നമ്മുടേത്. ഇന്ത്യന്‍ ഭാഷകളില്‍ ഏഴാമത്തേതും.

ആയിരം ലേഖനങ്ങളില്‍ പ്രൌഢഗംഭീരം എന്നു പറയാവുന്നവ വളരെ ചുരുക്കമാണ്. എങ്കിലും സ്വതന്ത്ര വിജ്ഞാനം വ്യാപകമാക്കുന്ന കാര്യത്തില്‍ ഇതൊരു ചെറിയ നേട്ടമല്ല. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവുമാദ്യം തുടങ്ങിയ വിക്കിയാണു നമ്മുടേത്. തമിഴും ഹിന്ദിയും കന്നഡയുമൊക്കെ അതിനുശേഷമാണു തുടക്കമിട്ടത്. പക്ഷേ ലേഖനങ്ങളുടെ എണ്ണത്തില്‍ അവരൊക്കെ നമ്മളേക്കാള്‍ ബഹുദൂരം മുന്നിലായി.

മലയാളം യുണികോഡ് അനായാസം കൈകാര്യം ചെയ്യാനറിയാവുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന ബൂലോഗത്തു നിന്നും വിക്കിയിലെത്തുന്ന സംഭാവനകള്‍ വളരെ തുച്ഛമാണെന്നു പറയാതെ വയ്യ. ആരെയും കുറ്റപ്പെടുത്തുകയല്ല. എഴുതുന്ന ലേഖനങ്ങള്‍ നമ്മുടേതല്ലാതാകുന്ന, പ്രോത്സാഹനക്കമന്റുകള്‍ കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത, അവിടെ സമയം ചെലവഴിക്കുക ചിലപ്പോള്‍ ബുദ്ധിമുട്ടായി തോന്നാം. എങ്കിലും അടുത്ത തലമുറയ്ക്ക് ഉപകരിച്ചേക്കാവുന്ന ഈ യജ്ഞത്തിനുവേണ്ടി അല്പം സമയം കണ്ടെത്തുക ചെറിയ കാര്യമല്ല എന്നാണെന്റെ വിശ്വാസം.

വിക്കിപീഡിയയില്‍ മികച്ച ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തുന്ന ഉമേഷ്, ഷിജു അലക്സ്, സുധീര്‍(കൂമന്‍), ആക്റ്റിവോയ്ഡ്(മൂരാരി) കുറേ നല്ല ലേഖനങ്ങളെഴുതിയ ശേഷം ഇപ്പോള്‍ പമ്മിനടക്കുന്ന പെരിങ്ങോടന്‍, ഏവൂരാന്‍, വിശ്വം, തിരക്കിനിടയില്‍ കിട്ടുന്ന ചെറിയ ഇടവേളകള്‍ വിക്കിലേഖനങ്ങള്‍ കൂട്ടിയിണക്കാന്‍ ഫലപ്രദമായി ചെലവഴിക്കുന്ന കെവിന്‍, ഇടയ്ക്കിടെ ലേഖനങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ആദിത്യന്‍, ശനിയന്‍, നവനീത്, ഷാജുദ്ദീന്‍ തുടങ്ങിയ ബ്ലോഗര്‍മാരെ പ്രത്യേകം ഓര്‍ക്കുന്നു, അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.

സിബുവിന്റെ വരമൊഴിയും അതിന്റെ അനുബന്ധ സോഫ്റ്റ്വെയറുകളുമാണ് വിക്കിയില്‍ ലേഖനങ്ങള്‍ പിറക്കാന്‍ വഴിമരുന്നിട്ടത്. വരമൊഴിപോലെ ലളിതമായ ഒരു അക്ഷരംനിരത്തല്‍ സംവിധാനമില്ലായിരുന്നെങ്കില്‍ വിക്കി ഇപ്പോഴും നിര്‍ജ്ജീവമായിരുന്നേനെ. സിബുവിനെ നന്ദിയോടെ ഓര്‍ക്കുന്നു.

ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തിയില്ലെങ്കിലും ബൂലോഗകൂട്ട്യ്മയ്ക്കു വിക്കിയെ സഹായിക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.

ഒന്ന്: വിക്കിയിലേക്കു ചിത്രങ്ങള്‍ നല്‍കുക.

ബൂലോഗ പടം പിടുത്തക്കാരോടുള്ള അഭ്യര്‍ത്ഥനയാണിത്. വിശേഷിച്ചും കേരളത്തില്‍ തിങ്ങിപ്പാര്‍ക്കുന്ന പടമ്പിടുത്ത പുലികളോട്. പടമെടുത്തു നടക്കുന്നതിനിടയില്‍ വിക്കിക്കുവേണ്ടിയും ചിത്രങ്ങള്‍ നല്‍കുക. കേരളത്തിലെ സമുന്നത വ്യക്തികള്‍, സ്ഥാപനങ്ങള്‍, നമ്മുടെ പൂക്കളും കായ്കളും കാടും മേടും അവയ്ക്കുള്ളിലുള്ളതൊക്കെയും, ചരിത്ര സ്മാരകങ്ങള്‍ എന്നുവേണ്ട മലയാള നാട്ടില്‍ നിന്നുതന്നെ വിക്കിയിലെത്താന്‍ പടങ്ങള്‍ പരശതമുണ്ട്.

വിക്കിയില്‍ നേരിട്ടു പടങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങളുടെ ബ്ലോഗിലിടുന്ന ചിത്രങ്ങള്‍ വിക്കിയിലേക്കു എടുക്കാനുള്ള അനുമതി നല്‍കിയാലും മതി. പടങ്ങള്‍ പബ്ലിക് ഡൊമെയിനു കീഴിലാക്കുകയോ, ക്രിയേറ്റീവ് കോമണ്‍സ് 2.5 ലൈസന്‍സിനു കീഴിലാക്കുകയോ ചെയ്താല്‍ അവ വിക്കിയിലെടുക്കുന്നതില്‍ നിയമതടസങ്ങളില്ല. ഇപ്രകാരം എടുക്കുന്ന ചിത്രങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കുവാന്‍ സന്തോഷമേയുള്ളൂ.

ഒരുദാഹരണത്തിന്, ഇപ്പോള്‍ മലയാളം വിക്കിപീഡിയയുടെ പൂമുഖത്തു ചെല്ലുക. അവിടെ തിരഞ്ഞെടുത്ത ചിത്രമായി ചേര്‍ത്തിരിക്കുന്ന ഫോട്ടത്തിനു താഴെ അതെടുത്ത ഛാ‍യാഗ്രാഹകന്റെ പേരു നല്‍കിയിരിക്കുന്നതു ശ്രദ്ധിക്കുക. ആ ചെറിയ അക്ഷരങ്ങളില്‍ ബൂലോഗ പടമ്പിടത്തക്കാരുടെ പേരുകള്‍ പതിയുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ.

രണ്ട്: വിക്കിയില്‍ ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തിയില്ലെങ്കിലും അവ വായിക്കാനെങ്കിലും ബൂലോഗ പുലികള്‍ തയാറായാല്‍ നന്നായിരുന്നു. വായിച്ചു പോരായ്മകള്‍ ചൂണ്ടിക്കാട്ടുക. ഓരോ ചെറിയ സേവനവും വിക്കിയില്‍ അമൂല്യ സമ്പത്താണ്.

മൂന്ന്:സ്വതന്ത്ര വിജ്ഞാന വ്യാപനത്തില്‍ താല്പര്യമുള്ളവരെ കണ്ടെത്തി അവരെ വിക്കിയിലേക്കു കൊണ്ടുവരിക. (ബ്ലോഗിലേക്കു കൊണ്ടുവരാതിരിക്കുക എന്നുവേണമെങ്കിലും പറയാം 😉 ഇവിടെയെത്തിയാല്‍ പിന്നെ അങ്ങോട്ടു കൊണ്ടുവരിക പ്രയാസമാ 🙂 )

വിക്കിയെഴുത്ത് സാങ്കേതിക സങ്കീര്‍ണ്ണതകളുള്ള കാര്യമാണെന്ന ധാരണയുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇന്നലെ ഒരു ബൂലോഗപുലി ഈ എലിക്കു ശിഷ്യപ്പെട്ടുപോയിട്ടുണ്ട്. അദ്ദേഹത്തോടു ചോദിച്ചാലറിയാം സംഗതി എത്ര എളുപ്പമാണെന്ന്.

വിക്കിപീഡിയയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

പാട്ടിന്റെ വഴികള്‍ സെപ്റ്റംബര്‍ 19, 2006

Posted by മന്‍‌ജിത് കൈനിക്കര in ഓര്‍മ്മ.
38 comments

പാട്ട് എനിക്ക് പലരിലേക്കുമുള്ള താക്കോലായിരുന്നു; പലതിലേക്കുമുള്ള പടിയും. നാലാം ക്ലാസില്‍ പഠിക്കുന്ന എന്നെ “ആയിരം കണ്ണുമായ്…” എന്ന പാട്ട് പാടിപ്പഠിപ്പിച്ച് സ്കൂള്‍ വാര്‍ഷിക വേദിയിലേക്ക് പറഞ്ഞയക്കുമ്പോള്‍ എന്റെ അക്കന്റെ(മൂത്ത സഹോദരി) കണ്ണൂകളില്‍ വല്ലാത്തൊരാനന്ദം ഞാന്‍ കണ്ടിരുന്നു. മറ്റുള്ളവരിലേക്കെത്താന്‍ കുഞ്ഞനുജന് ഒരുപായം നല്‍കിയ സന്തോഷമായിരുന്നോ അത് ?അറിയില്ല. അന്ന് എനിക്കൊന്നിനേക്കുറിച്ചും വല്യ നിശ്ചയമില്ലായിരുന്നു.

താളത്തിനൊത്ത് മേനിമുഴുവന്‍ ആട്ടി പാട്ടുപാടിത്തീര്‍ത്തനേരം കൂട്ടുകാര്‍ ഒന്നടങ്കം കയ്യടിച്ചപ്പോഴും എനിക്കൊന്നും മനസിലായില്ല. പക്ഷേ, സദാ ഗൌരവക്കാരിയായ(അതെ, അവര്‍ ചിരിച്ചു ഞാന്‍ കണ്ടിട്ടേയില്ല) കുഞ്ഞൂഞ്ഞമ്മടീച്ചര്‍ വാത്സ്യല്യത്തോടെ ആശ്ലേഷിച്ചപ്പോള്‍ എനിക്കു തോന്നി, ഏതൊക്കെയോ വാതിലുകള്‍ തുറക്കപ്പെടുന്നുണ്ട്.

അരിപൊടിക്കാനുള്ള മില്ലിലേക്കു പോകണമെങ്കില്‍ കുഞ്ഞൂഞ്ഞമ്മ ടീച്ചറുടെ പൂമുഖം കടക്കണമായിരുന്നു. സ്ക്കൂള്‍ മാറി വല്യക്ലാസുകളുടെ കനംവന്നകാലത്തും ആ ഗൌരവക്കാരി ടീച്ചറെ പലപ്പോഴും കാണേണ്ടിവന്നു. എന്റെ നിഴല്‍ റോഡില്‍ കാണുമ്പോ വാതില്‍ത്തുറന്ന് ഇറങ്ങിവന്ന് പലപ്പോഴും അവരാ ചോദ്യം ആവര്‍ത്തിച്ചിരുന്നു.
“നീ ഇപ്പോഴും പാട്ടുപഠിക്കുന്നുണ്ടോ?”
ഇല്ല; അപ്പോഴെന്നല്ല, ഒരിക്കലും ഞാന്‍ പാട്ടു പഠിച്ചിട്ടില്ല.

എന്നോടൊപ്പം എന്റെ പാട്ടും വളരുന്നുണ്ടായിരുന്നിരിക്കാം. ആഴ്ചയിലൊരിക്കല്‍, ബുധനാഴ്ച അവസാനത്തെ പീരിയഡ് പാട്ടു പഠിക്കാനുള്ളതായിരുന്നു. ഞങ്ങളില്‍ച്ചിലരെ പാട്ടു പാടിക്കാന്‍ ഏല്പിച്ചിട്ട് സംഗീത ടീച്ചര്‍ തൊട്ടപ്പുറത്തെ ഡ്രോയിംഗ് മാഷുമായി എന്തൊക്കെയോ പറഞ്ഞിരുന്നിരുന്നനേരവും ഞാന്‍ പാടി; മനസു നിറഞ്ഞ്. സംഗീത ടീച്ചറിന്റെ മനസുതുറക്കാനുള്ള താക്കോല്‍ മാത്രം എന്റെ പാട്ടുകളിലില്ലായിരുന്നു.

പാട്ടിനൊപ്പം ഞാനും വളരുന്നുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരു പ്രഭാതം. ഗ്രാമവാസി ബേബിച്ചന്‍ വീട്ടിലേക്കു വരുന്നു. അത്തവണത്തെ പള്ളിപ്പെരുന്നാള്‍ ഏറ്റുകഴിക്കുന്നതു കക്ഷിയാ. എന്തെങ്കിലും പണിയേല്‍പ്പിക്കാന്‍ വരുന്നതായിരിക്കും. ഞാന്‍ വിചാരിച്ചു. അതെ ബേബിച്ചന്‍ പണിയേല്പിച്ചു. അങ്ങോര്‍ക്കഴിക്കുന്ന പെരുന്നാള്‍ കുര്‍ബാനയ്ക്ക് ഞാന്‍ പാടണം. പള്ളിയിലെ പലപണികളും അറിയാമായിരുന്നെങ്കിലും വല്യവര്‍ക്കായി മാറ്റിവച്ച ഈ പണി എന്നിക്കു തന്നതിന്റെ പൊരുള്‍ പിടികിട്ടിയിരുന്നില്ല. എങ്കിലും ഞാന്‍ പാടി. അങ്ങനെ പള്ളിപ്പാട്ടുകാരനുമായി. പാട്ടും കുര്‍ബാനയുമൊക്കെ കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍‌ തുടങ്ങവേ ബേബിച്ചന്‍ വീണ്ടുമെത്തി. ഒരു വെള്ളക്കവര്‍ എന്റെ പോക്കലിട്ടു. എല്ലാവരും പോയശേഷം ഞാനാ കവര്‍ തുറന്നു നോക്കി. അഞ്ച് പുത്തന്‍ പത്തു രൂപാ നോട്ടുകള്‍ !! എന്റെ ആദ്യ പ്രതിഫലം.

പിന്നീട് വളര്‍ന്ന് അഞ്ചക്ക ശമ്പളം വരെ വാങ്ങിയെങ്കിലും ആ അമ്പതു രൂപാ തരുന്ന ഓര്‍മ്മകളുടെ മധുരം ഞാ‍നെങ്ങനെ മറക്കും?. പാട്ട് ഒരു വരുമാനമാര്‍ഗ്ഗവുമാണെന്ന് ആ പെരുന്നാള്‍ ദിനത്തില്‍ ബേബിച്ചനാണെനിക്കു പറഞ്ഞുതന്നത്. കോളജു പഠനകാലത്ത് പുസ്തകങ്ങള്‍ വാങ്ങിവായിക്കാന്‍ ഒരെളുപ്പവഴിയായിരുന്നു പാട്ടിന്റെ പ്രതിഫലം. ബേബിച്ചനു നന്ദി.

പാട്ടിനൊപ്പം ഞാന്‍ ക്ലാസുകളും ചവിട്ടിക്കയറി. എന്റെ സ്വരം ഒരു താക്കോലാണെന്ന് ഏറെക്കുറെ എനിക്കു ബോധ്യമായിരുന്നു. പത്താം തരം ട്യൂഷന്‍ ക്ലാസില്‍ മഴ പെയ്ത് ഇരുള്‍നിറയുമ്പോള്‍ നേരം കളയാനായി സോമന്‍ സാര്‍ എന്നെ വിളിക്കും. “ഒരു പാട്ടു പാടെടാ.” മഴയുടെ താളത്തിനൊപ്പം “ആയിരം പാദസരവും“ പാടി ഒരിക്കല്‍ ട്യൂഷന്‍ ക്ലാസില്‍നിന്നിറങ്ങുമ്പോള്‍ സോണിയ കുടചൂടി എന്റെ അരികില്‍ വന്നു പറഞ്ഞു. “പാട്ടെനിക്കിഷ്ടമായി കേട്ടോ“. കൂട്ടുകാര്‍ പലരും ലൈനടിക്കാന്‍ തിരഞ്ഞുവച്ച സുന്ദരിയായിരുന്നു സോണിയ. പ്രത്യേകിച്ചും എന്റെ കൂട്ടുകാരന്‍ അനിലിന്റെ സ്വപ്നങ്ങളിലെ കൊച്ചുകാമുകി. ആ മഴപ്പാട്ടിനുശേഷം അനില്‍ അധികമെന്നോടു മിണ്ടിയിട്ടില്ല. പാട്ട് ഒരു വാതില്‍ വെറുതെ തുറന്നതും മറ്റൊരെണ്ണം ഊക്കോടെ അടച്ചതും അന്നു ഞാന്‍ അറിഞ്ഞിരുന്നു.

കോളജുകാലത്ത് പാട്ടായിരുന്നു ഏക ആശ്വാസം. എനിക്കും കൂട്ടുകാര്‍ക്കും. അഞ്ചുപേര്‍ മാത്രമുള്ളതിനാല്‍ മിക്കപ്പോഴും ഇംഗ്ലീഷുക്ലാസു ഫ്രീ. പാട്ടുപാടി സോറപറഞ്ഞങ്ങനെ ഞങ്ങള്‍ ഷേക്സ്പിയറെയും കീറ്റ്സിനെയുമൊക്കെ കൊട്ടയില്‍ത്തള്ളി. അങ്ങനെയൊരിക്കല്‍ നട്ടുച്ചനേരത്തെ ശാന്തതയില്‍ ഞങ്ങളിരിക്കുമ്പോള്‍ തൊട്ടപ്പുറത്തുള്ള പി.ജി. ക്ലാസിലെ പെണ്‍കുട്ടികളിലാരോ “ഉയിരേ..ഉയിരേ..’’ പാടുന്നു. പുരുഷസ്വരം പൂരിപ്പിക്കേണ്ട ഭാഗമൊക്കെ ഞാന്‍ വെറുതെ ഇപ്പുറത്തിരുന്നു പാടി. ആരുമതു ശ്രദ്ധിക്കുമെന്നു കരുതിയില്ല. ഭിത്തികള്‍ മറയാക്കി ആ യുഗ്മഗാനം പൂര്‍ത്തിയായപ്പോള്‍, അതാ വരുന്നു മെലിഞ്ഞ് ഗോതമ്പിന്റെ നിറമുള്ള രശ്മി ഞങ്ങളുടെ ക്ലാസിലേക്ക്. സ്വപ്ന ദേവത മുന്നില്‍ വന്നകണക്കേ കൂട്ടുകാരൊക്കെ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ അവള്‍ ഓടിവന്നെനിക്ക് കൈകള്‍ തന്നു. മെല്ലെയൊന്നു ചിരിച്ച് അവള്‍ പോയതും കൂട്ടുകാരന്‍ സിയാദ് എന്റെ കൈകളില്‍ മുത്തമിട്ടു. ഒരു വാതില്‍ക്കൂടി തുറന്നു എന്നല്ലാതെ എനിക്കൊന്നും തോന്നിയിരുന്നില്ല. പ്രേമത്തിന്റെ സാധ്യതകള്‍ അന്നെനിക്കന്ന്യവുമായിരുന്നു.

കൂട്ടുകാര്‍ക്കിടയില്‍ എന്റെ പാട്ടിനെ ഒതുക്കാനായിരുന്നു ഇഷ്ടം. പക്ഷേ അവരെന്നെ കോളജ് ഗാനമേള വേദിയിലേക്കു തള്ളിവിട്ടു. അവിടെ ഗായകരുടെ ബഹളം. ഒടുവില്‍ ആസ്ഥാന ഗായകര്‍ എനിക്കൊരു പാട്ടു തന്നു. ഗാനമേളയല്ലേ, ഈശ്വര ചിന്തയോടെ തുടങ്ങണമല്ലോ. അങ്ങനെ എസ് ബി കോളജിലെ കാവുകാട്ടുഹാളില്‍ ഞാന്‍ സ്വര്‍ഗ്ഗസ്ഥനാം പിതാവേ പാടി. നാലാം ക്ലാസില്‍ ആടിയാടിപ്പാടിയ ഞാന്‍ ഏറെ വളര്‍ന്നതായി അന്നെനിക്കു തോന്നി. ആ പാട്ട് കുറെയേറെ വാതിലുകള്‍ തുറന്നു. അതിലേറെ സൌഹൃദങ്ങളും.

കോളജ് ജീവിതം ഇന്റര്‍കോളജീയമായ കാലം. പല സംഘടനകളുടെ പേരില്‍ നാട്ടിലുള്ള കോളജുകളിലൊക്കെ കയറി ഇറങ്ങലായിരുന്നു പ്രധാന വിനോദം. കുറവിലങ്ങാട് ദേവമാതാ കോളജില്‍ നടന്ന അത്തരമൊരു ക്യാമ്പ്. ഇടയ്ക്കെപ്പോഴോ ചിലരെന്നെ ഒരു പാട്ടു പാടാന്‍ നിര്‍ബന്ധിച്ചു. വേദിയില്‍ നിന്ന് ആമ്പല്‍ പൂവേ..പാടുന്നതിനിടയില്‍ ജീവിതത്തിലാദ്യമായി ഒരു പെണ്‍കുട്ടിയുടെ കണ്ണുകളിലേക്ക് ഞാന്‍ കൌതുകത്തോടെ നോക്കി(ഇല്ല, ആ കൌതുകത്തില്‍ പ്രേമമില്ലായിരുന്നു). ആമ്പല്‍ പൂവും കുറെയേറെ വാതിലുകള്‍ തുറന്നു; കുറെയേറെപ്പേര്‍ അഭിനന്ദനവും നല്ല വാക്കുകളുമായി ചുറ്റും കൂടിയപ്പോഴും ആ പെണ്‍കുട്ടി മാറി നിന്നത് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. പാട്ടുകള്‍ക്കു തുറക്കാനാവാത്ത വാതിലുകളുമുണ്ടെന്ന് അന്നു ഞാന്‍ മനസില്‍ കുറിച്ചിട്ടു. ആ പെണ്‍കുട്ടി പിന്നിടു പക്ഷേ, എന്റെ സുഹൃത്തും വഴികാട്ടിയും പ്രണയിനിയും ജീവിത സഖിയുമൊക്കെയായി എന്നതു വേറേ കാര്യം.

ജേണലിസം പഠനകാലത്താണ് പാട്ടിന്റെ ശരിയായ നേര് ഞാന്‍ തിരിച്ചറിഞ്ഞത്. പാട്ടിന്റെ പര്യായം പേരിലാക്കിയ ഒരുവളെച്ചൊല്ലി അകാരണമായ ചില സങ്കടങ്ങള്‍ ആനാളുകളില്‍ എന്നെ പിന്തുടര്‍ന്നു. മറ്റുള്ളവരുടെ പാട്ടുകേള്‍ക്കുന്നതിലെ സുഖം അക്കാലത്ത് ഞാനറിഞ്ഞു. ഉള്ളിന്റെ ഉള്ളില്‍ വേദനകള്‍ നിറഞ്ഞ നേരത്ത് ‘’പാടാനോര്‍ത്തൊരു മധുരിത ഗാനം പാടി ഷഫീക്കും ഹിമശൈല സൈകതം പാടി രേഖയും(കഥാകൃത്ത് കെ.രേഖ) അങ്ങനെ മറ്റു പലരും, എന്റെ സംഗീതത്തെ എന്നിലേക്കുതന്നെ തിരിച്ചൊഴുക്കുകയായിരുന്നു.

പാട്ട് അങ്ങനെ എന്റെ ഉള്ളിന്റെ ഉള്ളു തുറക്കാനുള്ള താക്കോല്‍ മാത്രമായി. ഏകാന്തമായ ജീവിത നിമിഷങ്ങളില്‍ എന്നിലെ എന്നെയുണര്‍ത്തുന്ന ആ സംഗീതം മറ്റൊരു വാതിലും തുറക്കാന്‍ ശ്രമിച്ചിട്ടില്ല. മറ്റുള്ളവര്‍ക്കുവേണ്ടി പാടുന്നതു ഞാന്‍ നിര്‍ത്തി.

ഇന്നിപ്പോ, ഉള്ളിലേക്കൊന്നിറങ്ങാന്‍ ഇലക്ട്രോണിക് ഓര്‍ഗന്റെ കീകളില്‍ വിരലമര്‍ത്തി മെല്ലെപ്പാടുമ്പോള്‍ ഞാന്‍ കാണുന്നുണ്ട്; എന്റെ കുഞ്ഞുമോള്‍ ആ പാട്ടിനൊപ്പം താളം ചവിട്ടുന്നത്. എന്റെ ഉള്ളുരുക്കങ്ങളുടെ സംഗീതം അവളറിയുന്നുവോ?
അതെ, പാട്ടെനിക്കിപ്പോള്‍ താക്കോലല്ല; യാത്രയാണ്. എന്റെ പൊന്നോമന മകള്‍ക്കൊപ്പം ഒരു തീര്‍ത്ഥയാത്ര.

വിഭാഗം: ഓര്‍മ്മകള്‍

മൂന്നു സഹോദരിമാരും എന്റെ ജീവിതവും സെപ്റ്റംബര്‍ 17, 2006

Posted by മന്‍‌ജിത് കൈനിക്കര in ഓര്‍മ്മ.
37 comments

മാധവി, ലക്ഷ്മി, ദേവകി. ഒരേ തണ്ടില്‍ വിരിഞ്ഞ മൂന്നു പൂക്കള്‍. ആഴ്വഞ്ചേരി തമ്പ്രാക്കളുടെ മനയില്‍ നിന്നാണ് ഞാനീ പൂക്കളുടെ അടുത്തേക്കെത്തിപ്പെട്ടത്. ആതവനാട്ടെ ക്ഷേത്രത്തില്‍ ഉത്സവകാലം. തമ്പ്രാക്കള്‍ അതിന്റെ മേനി പറഞ്ഞു തരികയാണെനിക്ക്.

തമ്പ്രാക്കള്‍ അമ്പലത്തില്‍ പോകില്ല പോലും. എന്താ കാര്യം?. ബഹുമാനം കാരണം ദേവി എഴുന്നേറ്റു നില്‍ക്കുമത്രേ. എതായാലും അലസതയില്‍ കുരുത്ത ബ്രാഹ്മണ പൌരോഹിത്യത്തിന്റെ മുഷിഞ്ഞ ചുറ്റുവട്ടങ്ങളില്‍ നിന്നും ഒന്നു പുറത്തു കടക്കാ‍നാശിച്ച നേരത്താണു പ്രാദേശികന്‍ രമേശ് വന്നത്.

“സാറേ ഒരുഗ്രന്‍ സ്റ്റോറി”

തൊട്ടടുത്ത് മൂന്നു കുഷ്ടരോഗികളുണ്ടത്രേ.

കുഷ്ടരോഗികളോ? ഇക്കാലത്തോ?.

ഒരു സംശയമുന്നയിച്ചാണു രമേശിനെ നേരിട്ടത്. എന്തായാലും തമ്പ്രാക്കളുടെ ഗീര്‍വാണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയായല്ലോ.

പൂക്കളുടെയടുത്തേക്ക് ഇടവഴിയിലൂടെ നടക്കുമ്പോള്‍ മഴ പൊടിഞ്ഞു. ആ ചെറുകുടിലിനടുത്തെത്തിയപ്പോള്‍ പേമാരി കനത്തു. കുടയില്ല കയ്യില്‍. ഒന്നു തൊട്ടാല്‍ വീഴാന്‍പാകത്തില്‍ നില്‍ക്കുന്ന ആ ഓലക്കുടിലിനു മുന്നില്‍ ഞങ്ങളെത്തി. തൊട്ടടുത്തുള്ളതൊക്കെ മണിമന്ദിരങ്ങള്‍. അതിനു നടുവിലാണ് മൂന്നു സഹോദരങ്ങളുടെ ജീവിതം ഉരുകിത്തീരുന്നത്.

ഞങ്ങളെക്കണ്ട് മൂന്നുപേരും ഇറങ്ങി വന്നു. മാധവിയും ലക്ഷ്മിയും പിന്നെ ദേവകിയും. അനാഥത്വത്തിന്റെ നോവ് കുഞ്ഞുനാളിലേ ചുമക്കേണ്ടി വന്ന സഹോദരിമാര്‍. വളര്‍ച്ചയ്ക്കിടയില്‍ ശരീരത്തെ കാര്‍ന്നുതിന്നുന്ന രോഗം മൂവരെയും കീഴടക്കി. അവയവങ്ങള്‍ ഓരോന്നായ് എരിഞ്ഞു തീരുന്നു. ദുരിതങ്ങളുടെ ഈ കൊച്ചുകുടിലില്‍ ഇവരെങ്ങനെ കഴിയുന്നു എന്നായിരുന്നു എന്റെ ചിന്ത. ചെന്നെത്താനൊരു വഴിയില്ല, തിരിഞ്ഞു നോക്കാന്‍ ആളില്ല. ഇരുട്ടില്‍ പരസ്പരം കണ്ടിരിക്കാന്‍ വൈദ്യുതി വെളിച്ചമില്ല. ഉരുകിത്തീരുന്ന കൈവിരലുകള്‍ക്ക് ഒരു മെഴുകുതിരി തെളിക്കാന്‍ പോലുമുള്ള ത്രാണിയില്ല.

തമ്പ്രാക്കളെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ദേവി ഈ പാവങ്ങളുടെ വേദന കണ്ടിട്ടും ഒന്നനങ്ങുന്നുപോലുമില്ലല്ലോ. എന്നില്‍ ദുഖം ഇരച്ചുകയറി.

കുടിലിന്റെ ഓരം പറ്റിനിന്ന് മൂന്നു സഹോദരിമാരുടെ ജീവിതം ചോദിച്ചു മനസിലാക്കുമ്പോഴാണ് മഴ പിന്നെയും കനത്തത്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കുരയില്‍ നിന്നും എന്റെ തലയിലേക്ക് വെള്ളം ഒഴുകിയെത്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ.

നനഞ്ഞു വാര്‍ന്ന എന്നെ നോക്കി ആ സഹോദരിമാരുടെ കണ്ണു നിറയുന്നതു ഞാന്‍ കണ്ടു. പെട്ടെന്നാണ് അതിലൊരാള്‍ ഒരു തുണിയുമായി എന്റെയടുത്തെത്തിയത്. വ്രണിതമായ തന്റെ കൈകള്‍ക്കൊണ്ട് മാധവി എന്നു പേരുള്ള സ്ത്രീ എന്നെ മാറോടുചേര്‍ത്തു.

“കുഞ്ഞേ ഇങ്ങനെ മഴ നനഞ്ഞാല്‍ പനിവരൂല്ലേ?”

വിണ്ടുകീറിയ കൈവിരലുകള്‍ക്കിടയില്‍ എങ്ങനെയോ തുണിയും പിടിച്ച് അവരെന്നെ തോര്‍ത്തുകയാണ്, നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി.

ഒരു നിമിഷം ഞാനറിഞ്ഞു. എരിഞ്ഞു തീരുന്ന അവരുടെ ശരീരത്തിനുള്ളിലും കൊതിതീരാതെ വിങ്ങുന്ന മാതൃത്വത്തിന്റെ തേങ്ങല്‍. അമ്മയുടെ ലാളനയും പ്രണയിനിയുടെ തലോടലും മാത്രം കൊതിച്ചിരുന്ന ഞാന്‍ ആ പാവം സ്ത്രീയുടെ ലാളനയ്ക്കു മുന്നില്‍ ഒലിച്ചില്ലാതായി.

മൂന്നു സഹോദരിമാരുടെ ദുരിതജീവിതം ഒപ്പിയെടുത്തു തിരികെ നടക്കുമ്പോള്‍ ഒരു കിടിലന്‍ സ്റ്റോറിയടിക്കാനുള്ള ആവേശമെന്നിലെത്തിയില്ല. ഉരുകിത്തീരുമ്പോഴും മനസില്‍ സ്നേഹവും കരുണയും കളയാതെ കാക്കുന്ന ആ സഹോദരിമാര്‍ എന്റെ ചിന്തകള്‍ എവിടെയൊക്കെയോ കൊണ്ടുപോയി.

ആരും തിരിഞ്ഞുനോക്കാത്ത ആ മനുഷ്യ ജന്മങ്ങള്‍ എന്നെ അസ്വസ്ഥനാക്കി. ഒരു നിമിഷം ഫാദര്‍ ഡാമിയന്റെ ജീവിതചിത്രവും എന്റെ മുന്നില്‍ത്തെളിഞ്ഞു. അതുപോലെ, ജീവിതം അഴിഞ്ഞു തീര്‍ക്കുന്ന പാവങ്ങക്കു തുണയേകാന്‍ ആവശ്യപ്പെടുന്ന ഒരു ജീവിതാന്തസ് തിരഞ്ഞെടുത്ത് ഞാനും കുറെ നടന്നതാണ്. നല്ലമനുഷ്യനാകാനാവില്ല എന്ന ന്യായം പറഞ്ഞ് ആ വഴി വിട്ടുപോന്നതില്‍ ആദ്യമായി എനിക്കു നഷ്ടബോധം തോന്നി. ഈ സഹോദരിമാരെ ആ തീരുമാനത്തിന് അല്പം മുമ്പെങ്കിലും കണ്ടിരുന്നെങ്കില്‍. എന്റെ മുട്ടുന്യായങ്ങളുടെ ചെളിവെള്ളം ഇവരിലാരെങ്കിലും ഒന്നു തോര്‍ത്തിയുണക്കിയിരുന്നെങ്കില്‍…

ഓഫിസില്‍ തിരികെയെത്തിയ എനിക്ക് ഒന്നും എഴുതാന്‍ തോന്നിയില്ല. രമേശ് എഴുതിയ കോപ്പിയില്‍ ചില തിരുത്തലുകള്‍ മാത്രം വരുത്തി, പിന്നെ ഒരു തലക്കെട്ടുമിട്ടു. എന്നെക്കൊണ്ട് അത്രയേ ആകുമായിരുന്നുള്ളൂ. എന്റെ മനസിലപ്പോള്‍ ഒന്നാം പേജില്‍ എത്തിയേക്കാവുന്ന സ്റ്റോറിയേക്കാള്‍ ആ സ്ത്രീയില്‍ നിന്നും എന്നിലേക്കൊഴുകിയെത്തിയ സ്നേഹത്തിന്റെ കണികകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്.

ഫോണെടുത്ത് ഹെഡാപ്പീസിലേക്ക് വാര്‍ത്ത ഷെഡ്യൂള്‍ ചെയ്തു. ഒക്കുമെങ്കില്‍ ഒന്നാം പേജില്‍ വരുത്തണമേയെന്നൊരപേക്ഷയും വച്ചു. കുഷ്ടരോഗികള്‍ ഉണ്ടെന്നൊക്കെ ഒന്നാം പേജില്‍ കൊടുത്താല്‍ ആള്‍ക്കാര്‍ പ്രശ്നമുണ്ടാക്കില്ലേ എന്ന കുഷ്ടം നിറഞ്ഞ മറുചോദ്യമാണു മൂത്ത പത്രാധിപര്‍ തൊടുത്തത്. ഞാനും ഉള്‍പ്പെട്ട ഒരു കദനകഥ ഒന്നാം പേജില്‍ അടിച്ചുവരുന്ന സന്തോഷത്തേക്കാള്‍ അതുകണ്ട് ആ പാവങ്ങളെ ആരെങ്കിലും തേടിയെത്തുമല്ലോ എന്ന ചിന്തയായിരുന്നു എന്റെ മനസില്‍. പക്ഷേ ആ പാവങ്ങള്‍ക്കു ഭാഗ്യമില്ലായിരുന്നു.

ഒടുവില്‍ ഏറെ പണിപ്പെട്ട്, മലപ്പുറം എഡിഷനില്‍ മാത്രം ഒന്നാം പേജില്‍ അതടിച്ചുവന്നു. കുറേ പേരുമോഹികള്‍ അല്ല ചില്ലറ സഹായമൊക്കെ അവര്‍ക്കു ചെയ്തു. ഇത്രയുംനാള്‍ അടുത്തു കിടന്നിട്ടും തിരിഞ്ഞു നോക്കാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഏതായാലും ഞാന്‍ കൊതിച്ചിരുന്ന സഹായഹസ്തം ഒടുവിലവരെ തേടിയെത്തി. മലപ്പുറം മനോരമയില്‍ ഈ വാര്‍ത്ത കണ്ട ആനന്ദവികടന്‍ എന്ന തമിഴ് വാരികയുടെ ലേഖകന്‍ അതു പുനപ്രസിദ്ധീകരിച്ചു. എന്നു മാത്രമല്ല അതെടുത്ത് രാഷ്ട്രപതി അബ്ദുല്‍ കലാമിന് അയച്ചുകൊടുക്കുകയും ചെയ്തു. കനിവിന്റെ കരങ്ങള്‍ ഒടുവില്‍ പ്രഥമ പൌരന്‍ തന്നെ നീട്ടി. രാഷ്ട്രപതിയൊക്കെ ഇടപെട്ടപ്പോള്‍ കുഷ്ടരോഗികളായ സഹോദരിമാരെ ഒന്നാം പേജില്‍ കയറ്റാന്‍ പത്രാധിപമൂപ്പനു മടിയൊന്നുമുണ്ടായില്ല.

ഏതാനും മാസങ്ങള്‍ക്കുശേഷം മലപ്പുറത്തു നിന്നും സ്ഥലമാറ്റം ലഭിച്ചപ്പോള്‍ ആരുമറിയാതെ വീണ്ടും ഞാന്‍ ആ സഹോദരിമാരെ തേടിപ്പോയി. സ്റ്റോറി ചെയ്യാനായിരുന്നില്ല ആ യാത്ര. എന്റെ ഉള്‍ക്കണ്ണിലല്‍പ്പം വെളിച്ചമേകിയ ആ സഹോദരിമാരെ ഒന്നുകൂടെ കണ്ടുമടങ്ങാന്‍. ഞാന്‍ എത്തുമ്പോഴേക്കും എന്നില്‍ സ്നേഹം അരിച്ചിറക്കിയ മാധവി ഈ ലോകത്തോടു യാത്ര പറഞ്ഞിരുന്നു. പിന്നെ കുറേ മാസങ്ങള്‍ക്കു ശേഷം ലക്ഷ്മിയും.

ഇപ്പോള്‍ ഇതെഴുതുമ്പോള്‍ അവരില്‍ അവസാനത്തെയാളെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമോ. ആരറിയുന്നു.

മാധവി, ലക്ഷ്മി, ദേവകി. ഒരു തണ്ടില്‍ വിരിഞ്ഞ്, ഒരേ കുടിലിരുന്നു വേദനയുടെ വേദപുസ്തകം വായിച്ചുതീര്‍ത്ത നിങ്ങള്‍ക്കായി ഈ കുറിപ്പു സമര്‍പ്പിക്കട്ടെ.

വാഴ്‌ത്തപ്പെട്ട സഖാവ്‌ വല്യപ്പന്‍ സെപ്റ്റംബര്‍ 16, 2006

Posted by മന്‍‌ജിത് കൈനിക്കര in കഥ.
15 comments

കുന്നേല്‍ മത്തായിച്ചന്‍ എന്ന എന്റെ വല്യപ്പന്‍, പുള്ളിക്കാരന്റെ സ്വന്തം ശവമടക്കിനാണ്‌ ആദ്യമായും അവസാനമായും പള്ളിയില്‍ പോയത്‌. കാര്യമങ്ങനെയാണെങ്കിലും ഞങ്ങളുടെ പള്ളിയില്‍ രൂപക്കൂട്ടിലിരിക്കുന്ന പല പുണ്യാളന്മാരേക്കാളും നേര്‌ ആ ജീവിതത്തിനുണ്ടായിരുന്നു എന്നപക്ഷക്കാരനാണ്‌ കൊച്ചുമകനായ ഞാന്‍.
യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതം തനിക്കു വിശന്നപ്പോള്‍ ഭക്ഷണമുണ്ടാക്കി കഴിക്കാതിരുന്നതാണെന്ന് കെ പി അപ്പനേക്കാളും മുന്നേ എനിക്കു പറഞ്ഞു തന്നതും ഈ പള്ളിവിരോധിതന്നെ.

പിടിപ്പതു പണിയൊന്നും ചെയ്തുകൂടാത്ത ഞായറാഴ്ചകളില്‍ കുന്നേല്‍ മത്തായിച്ചന്‍ എന്തു ചെയ്യുകയായിരുന്നു എന്ന് ചരിത്രമറിയാത്ത, എനിക്കു ശേഷമുള്ള തലമുറ ചോദിച്ചേക്കാം. അവര്‍ക്കു നല്‍കാന്‍ ഏറ്റവും ചെറിയ ഉത്തരം ആ നേരങ്ങളില്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാനായി അങ്ങോര്‍ അത്യധ്വാനം ചെയ്യുകയായിരുന്നു എന്നതാണ്‌.

ചെളിപുരണ്ടു കനംവച്ചാലും കഴുത്തില്‍ നിന്ന് വെന്തിങ്ങ ഊരിമാറ്റാത്ത സത്യക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഞങ്ങളുടെ കരയില്‍, കയ്യില്‍ അരിവാളും നെല്‍ക്കതിരുമായി നെഞ്ചുവിരിച്ചു നടന്ന മത്തായിച്ചന്‍, ആളൊരു ദിനേശനായിരുന്നു എന്നു മാത്രം ചരിത്രകാരനായ ഈ കൊച്ചുമകന്‍ സാക്ഷ്യപ്പെടുത്താം.

റോമില്‍പ്പോയി കമ്മ്യൂണിസം പ്രസംഗിക്കാന്‍ മാര്‍ക്സുപോലും ധൈര്യം കാണിക്കുമായിരുന്നില്ല. അപ്പോഴാണ്‌ പകല്‍വിശുദ്ധന്മാരുടെ ഇടയില്‍ സമത്വവും സ്വാതന്ത്ര്യവും സോഷ്യലിസവും എങ്ങനെ പരത്താം എന്നാലോചിച്ച്‌ മത്തായിച്ചന്‍ ജീവിതം പാഴാക്കിയത്‌. സ്വന്തം മക്കളെപ്പോലും കമ്മ്യൂണിസ്റ്റുകാരാക്കാന്‍ പറ്റാത്ത ആ മനുഷ്യന്‍ ഇപ്പോല്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍, മാര്‍ക്സിനൊപ്പം തമ്പുരാന്റെ വലത്തുഭാഗത്തുണ്ടായിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ഥന.

പള്ളീല്‍ കേറാത്ത വല്യപ്പന്‍ എങ്ങനെ സ്വര്‍ഗ്ഗത്തിക്കേറും എന്നൊരു സംശയവും ചരിത്രബോധമില്ലാത്ത പിന്‍തലമുറയിലേതെങ്കിലുമൊരുത്തന്‍ ചോദിക്കാന്‍ സാധ്യതയുണ്ട്‌. മാര്‍ക്സിന്റെ കാര്യത്തില്‍ എനിക്കത്ര നിശ്ചയം പോരാ. നല്ലമനുഷ്യനായിരുന്നു എന്നാരൊക്കെയോ പറഞ്ഞു തന്നിട്ടുള്ളതുകൊണ്ട്‌ വെറുതേ പ്രാര്‍ഥിച്ചെന്നു മാത്രം. പക്ഷേ വല്യപ്പന്‍ സ്വര്‍ഗ്ഗത്തില്‍ കേറുമെന്ന കാര്യത്തില്‍ എനിക്കു സംശയങ്ങളൊന്നുമില്ല.

കേറാന്‍ ചെല്ലുമ്പോ ആരെങ്കിലും തടഞ്ഞാല്‍ അവിടൊരു ഒക്ടോബര്‍ വിപ്ലവമോ ഒളിപ്പോരോ നടത്താനുള്ള മരുന്ന് അങ്ങോരുടെ കയ്യിലുണ്ടാകുമെന്നതു വേറേകാര്യം. കയ്ക്കരുത്തു കാട്ടി സ്വര്‍ഗ്ഗത്തില്‍ക്കേറിക്കളയും എന്നല്ല ഈ ചരിത്രകാരന്‍ ഉദ്ദേശിക്കുന്നത്‌.( അര്‍ഹതയില്ലാത്തിടത്ത്‌ ഇടിച്ചു കയറാന്‍ വിപ്ലവം ദുരുപയോഗപ്പെടുത്തരുത്‌ എന്നൊരു പ്രമാണം മത്തായിച്ചന്റെ സിദ്ധാന്തപ്പുസ്തകത്തിലുണ്ടായിരുന്നു താനും.) മറിച്ച്‌ വല്യപ്പന്റെ വീരകൃത്യങ്ങളൊക്കെ അകലെമാറിനിന്നു നോക്കിക്കാണുന്നതിനിടയില്‍, അങ്ങോര്‍ ഒരിക്കല്‍ ദൈവവുമായി നേരിട്ടു സംസാരിക്കുന്നതു കണ്ടു എന്ന് രേഖപ്പെടുത്തുകയാണിവിടെ.

സംസാരം എന്നൊക്കെപ്പറഞ്ഞാല്‍ ചരിത്രത്തില്‍ വെള്ളം കലരും. അതുകൊണ്ട്‌ ആ സംഭാഷണത്തെ ആര്‍ത്തനാദം, നിലവിളി തുടങ്ങിയവയോ, അതിനോടു ചേര്‍ന്നുനില്‍ക്കുന്നതോ ആയ പദങ്ങളോ ഉപയോഗിച്ചുവേണം രേഖപ്പെടുത്തുവാന്‍. ചങ്കിന്റെ അടിത്തട്ടീന്നുള്ള വിളി എന്നൊരര്‍ഥം തീര്‍ച്ചയായുമുണ്ടാകണം.

സംഭവമിങ്ങനെയാണ്‌. നാട്ടുകാരുടെ പരാതിപരിഹാരക്രിയകള്‍, സങ്കട ഹര്‍ജി പരിഗണിക്കല്‍, അല്‍പസ്വല്‍പ്പം അടിപടി(ഗറില്ലാ യുദ്ധം) എന്നിങ്ങനെ പാര്‍ട്ടി ഏല്‍പ്പിച്ച ഭാരിച്ച ചുമതലകള്‍ സ്തുത്യര്‍ഹമായി നിറവേറ്റുന്നതിനിടയില്‍, വല്ലപ്പോഴും ഇത്തിരി നേരം കിട്ടിയാല്‍ മത്തായിച്ചന്‍ ഒളിവുജീവിതത്തിലേക്ക്‌ ഊളയിടും. കുടുംബത്തില്‍ നിന്നും അല്‍പ്പമകലെ താമസിക്കുന്ന മൂത്ത മകന്റെ പുരയിടത്തിലേക്കായിരിക്കും ആ മുങ്ങല്‍.

അങ്ങനെയൊരു നട്ടുച്ചനേരത്ത്‌ ഒളിത്താവളത്തിലെത്തുമ്പോഴാണ്‌ മൂത്ത മരുമകളുടെ (അതായത്‌ എന്റെ അമ്മയുടെ) കഷ്ടപ്പാടുകള്‍ മത്തായിച്ചന്റെ കണ്ണില്‍പ്പെടുന്നത്‌. അധ്വാനിക്കുന്നവരുടെ തോളോടുചേര്‍ന്നുനിന്നുമാത്രം ശീലമുള്ള സഖാവ്‌ , തന്റെ മനസിന്റെ പാര്‍ട്ടിപരിപാടിയില്‍ എന്തൊക്കെയോ എഴുതിച്ചേര്‍ത്തു.

പിറ്റേന്ന് ഉച്ചവെയിലാറിയ നേരത്ത്‌ തന്റെ ‘ഒളിത്താവളം തീസിസ്‌’ നടപ്പാക്കാന്‍ വല്യപ്പന്‍ വിണ്ടും ഞങ്ങളുടെ വീട്ടിലെത്തി. കഷ്ടപ്പാടിന്റെ വേദപുസ്തകം ഒറ്റയ്ക്കുവായിക്കുന്ന മരുമകളെ ഒരുകൈ സഹായിക്കുക എന്നൊരു ഹ്രസ്വകാല പദ്ധതി മാത്രമേ ആ വരവിലുണ്ടായിരുന്നുള്ളു. വന്നതും മരുമകളുടെ കയ്യില്‍നിന്നും അല്‍പ്പം മോരുംവെള്ളം വാങ്ങിക്കുടിച്ച്‌ വല്യപ്പന്‍ പശുത്തൊഴുത്തിലേക്കു നടന്നു.

മക്കളെ മേയിച്ചു മടുത്ത മരുമകള്‍, പശുവിനെ വരുതിയിലാക്കാന്‍ പെടാപ്പാടുപെടുന്നതു കണ്ടതാണ്‌ അങ്ങോരുടെ മനസില്‍ ഇങ്ങനെയൊരു തീസിസ്‌ രൂപംകൊള്ളാനുണ്ടായ പ്രധാന പ്രചോദനം.

തൊഴുത്തില്‍നിന്നും പശുവിനെയുംകൂട്ടി സഖാവു വല്യപ്പന്‍ പുരയിടത്തിലെ കളകള്‍ വെട്ടിനിരത്താനിറങ്ങി. അധ്വാനം അല്‍പ്പമൊന്നടങ്ങിയ ആശ്വാസത്തില്‍ വരാന്തയിലെത്തിയ എന്റെ അമ്മ, ദീപികപ്പത്രം വായിക്കാനെടുത്തു. ചരമപ്പേജ്‌ തപ്പിയെടുത്തുവന്നതും പുരയിടത്തില്‍ നിന്നും ഒരു നിലവിളികേട്ടു.

ഏതാണ്ട്‌ ഇതേ സമയത്താണ്‌ നേരത്തേവിട്ട സ്ക്കൂളില്‍നിന്നും ഞാനുമവിടെയെത്തിയത്‌. വീട്ടിലേക്കു കയറവേ ആദ്യം കേട്ടത്‌ ആ നിലവിളിയാണ്‌. അമ്മയുടെ കൈപിടിച്ച്‌ പറമ്പിലേക്കോടി. അവിടെക്കണ്ടകാഴ്ച ഞങ്ങളുടെ ചങ്കിലേക്ക്‌ തീകോരിയിട്ടു. ലാത്തിച്ചാര്‍ജിനിടയിലെ‍ പോലീസുകാരനെപ്പോലെ, നമ്മുടെ പശു, ആ ധീരസഖാവിനെ കുത്തിനിലത്തിട്ട്‌ വിറളിപിടിച്ചുനില്‍ക്കുന്നു.

വിപ്ലവ വീര്യം ആവുന്നത്ര പുറത്തെടുത്ത്‌ മത്തായിച്ചന്‍ പശുവിന്റെ നാലുകാലിലും പിടിച്ച്‌ ജീവന്മരണപോരാട്ടത്തിലാണ്‌. മര്‍ദ്ദനമേറ്റു തളര്‍ന്ന അനേകം ധീരസഖാക്കന്മാരേപ്പോലെ വല്യപ്പ്ന്റെ കൈകളിലൊന്ന് ബലഹീനമായി. കാളക്കൂറ്റനേക്കാള്‍ വീറുള്ള പശു സ്വതന്ത്രമായിക്കിട്ടിയ കാല്‌ വല്യപ്പന്റെ നെഞ്ചുലക്ഷ്യമാക്കി വീശി.

ഞാനും അമ്മയും കണ്ണടച്ചു. ആ നിമിഷം‍ സോവ്യറ്റ് യൂണിയനില്‍പ്പോലുമെത്തുന്ന സ്വരത്തില്‍ ”എന്റെ ദൈവമേ…” എന്നൊരു നിലവിളി ഞാന്‍ കേട്ടു. കണ്ണുതുറന്നു നോക്കിയതും പശുവിന്റെ മൂക്കുകയറില്‍പ്പിടിച്ച്‌ വല്യപ്പന്‍ നടന്നുവരുന്നു.

ഒറ്റശ്വാസത്തിലൊരു ദൈവത്തിനു സ്തോത്രം പാടിയശേഷം ഞാന്‍, അവിശ്വസനീയതയോടെ സഖാവു വല്യപ്പന്റെ മുഖത്തേക്കു നോക്കി.

ആ വിപ്ലവപ്പോരാട്ടത്തിനിടയില്‍ ആരാവും ദൈവത്തെ വിളിച്ചത്‌. സഖാവു കുന്നേല്‍ മത്തായി എന്ന എന്റെ വല്യപ്പനോ അതോ പശുവോ ??.

എന്റെ അമ്മയൊഴികെ ആരുടെയടുത്തും മൂത്തപിശാചിന്റെ രൂപമിറക്കുന്ന, ആ പശുവാകാന്‍ തീരെസാധ്യതയില്ല. അപ്പോള്‍പ്പിന്നെ….?.

രംഗബോധമുള്ള ചരിത്രകാരനായതിനാലും തലയ്ക്കുവെളിവില്ലാത്ത ചാനല്‍ റിപ്പോര്‍ട്ടര്‍ അല്ലാത്തതിനാലും ഞാന്‍ ആ ചോദ്യം വല്യപ്പനോടു ചോദിച്ചില്ല. ഒരിക്കലും.

ഈ ചരിത്ര രചനപൂര്‍ത്തിയാക്കുമ്പോള്‍ ധൈര്യത്തോടെ ഞാന്‍ പ്രര്‍ത്ഥിക്കട്ടെ:
”സഖാവു വല്യപ്പാ, സ്വര്‍ഗ്ഗ രാജ്യത്തില്‍ എന്നെയും ഓര്‍ക്കണമേ.”

സ്വപ്നങ്ങളില്‍ നിറയുന്ന വക്കാരി സെപ്റ്റംബര്‍ 15, 2006

Posted by മന്‍‌ജിത് കൈനിക്കര in നര്‍മ്മം.
54 comments

എല്ലാരും കാണുന്നതുപോലെ ഞാനും സ്വപ്നങ്ങള്‍ കാണാറുണ്ടെങ്കിലും( ഉണ്ടെന്നുതന്നെയാണെന്റെ വിശ്വാസം) അവയൊന്നും ഓര്‍ത്തെടുക്കാന്‍ കഴിയാറില്ല. ഉറക്കത്തില്‍ക്കണ്ട സ്വപ്നങ്ങള്‍ ഉണരുമ്പോള്‍ എന്നെവിട്ടു പറന്നുപോയിരിക്കും.

ആകെ ഒന്നോരണ്ടോ സ്വപ്നങ്ങളേ എനിക്കോര്‍ത്തെടുക്കാന്‍ പറ്റിയിട്ടുള്ളൂ. അതിലൊന്ന് പത്താം ക്ലാസ് പരീക്ഷയില്‍ എനിക്കു ഹിന്ദിക്ക് അന്‍പതില്‍ അന്‍പതും കിട്ടി എന്നതായിരുന്നു! ഈ സ്വപ്നങ്ങളുടെ അനന്തസാധ്യതകള്‍ അന്നേ മനസിലാക്കി പല സ്വപ്നങ്ങളും കണ്ടെങ്കിലും എല്ലാം കൊതിപ്പിച്ചു കടന്നുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഏതായാലും വിശാലന്റെ സ്ക്രാപ് സ്വപ്നങ്ങള്‍ വായിച്ചശേഷം എന്റെ സ്വപ്നലോകവും ഓര്‍മ്മയിതളുകളും കടുത്ത മത്സരത്തിലാണ്.

അങ്ങനെ വളരെക്കാലത്തിനുശേഷം ഇതളുകളില്‍ ഒരു സ്വപ്നം പറ്റിപ്പിടിച്ചിരുന്നു. അതിലെ നായകന്‍ വക്കാരിയാകുമ്പോള്‍ (വക്കാരിയുടെ രണ്ടാമത്തെ നായകവേഷം) പറയാതിരിക്കുന്നതു മോശമല്ലേ.

*** ***

ഒരു തിങ്കളാഴ്ച പുലര്‍ച്ചെ ഉറക്കമുണര്‍ന്നതും പത്രക്കാരന്റെ സൈക്കിള്‍ മണിയടിക്കുന്നു. ചേട്ടനെയും ചേച്ചിയെയും ഓട്ടത്തില്‍ തോല്‍പ്പിച്ച് പത്രം കൈക്കലാക്കി വിജയാഘോഷം പതിന്മടക്കാക്കാന്‍ ചരമ പേജ് അവര്‍ക്കു കൊടുത്തു ഞാന്‍ പാരായണത്തിനിരുന്നു. അപ്പോഴുണ്ട് വീട്ടുപടിക്കലുള്ള ബസ് സ്റ്റോപ്പില്‍ ആദ്യവണ്ടിയിറങ്ങി എന്റെ സുഹൃത്ത് ദീപു നടന്നുവരുന്നു.

“എന്നാടാ കൂവേ വെളുപ്പാം കാലത്ത് ഈ വഴിയൊക്കെ, നിന്നെ കണ്ടിട്ട് ഒരുപാടായല്ലോ”

“നീ വന്നകാര്യമറിഞ്ഞു. ഒന്നു കാണാന്‍ വന്നതാ”

“അല്ല, നീയിപ്പോഴെവിടെയാ?”

“ഞാന്‍ കാണ്‍പൂര്‍ ഐ ഐ റ്റിയില്‍ പഠിക്കുകയാ”

“വയസു പത്തുമുപ്പതായല്ലോടാ കൂവേ, ഇതു നിര്‍ത്താറായില്ലേ”

“വയസായാല്‍ പഠിക്കാന്‍ മേലെന്നുണ്ടോ. തലമൂത്തു നരച്ച വക്കാരി ഇപ്പോഴും വിദ്യാര്‍ത്ഥിയാണെന്നാണല്ലോ പത്രത്തില്‍ കണ്ടത്”

ങ്ഹേ, ഇവനെങ്ങനെ വക്കാരിയെ അറിയാം എന്നു ചോദിക്കാനൊരുങ്ങിയെങ്കിലും വേണ്ടെന്നുവച്ചു. പത്രത്തില്‍ വായിച്ച പരിചയമായിരിക്കും.

“ഏതായാലും നീ വാ, ഇന്നിവിടെ തങ്ങുകയല്ലേ? ഒന്നു കുളിച്ചു ഫ്രഷായിവാ. എന്നതാ നിനക്കു കഴിക്കാനെടുക്കേണ്ടത്?”

“എനിക്കു ചോറുമതി”

“ങ്ഹേ, ഈ കൊച്ചുവെളുപ്പാംകാലത്തു ചോറോ?” അമ്മയാണതു ചോദിച്ചത്.

“ഒന്നും പറയേണ്ടെന്റമ്മേ, ഇപ്പോ ഇതൊക്കെയാ ശീലം”

“അപ്പോ നിന്റെ പ്രിയപ്പെട്ട സാമ്പാറും പാവയ്ക്ക ഫ്രൈയും തന്നെ കറി, അല്ലേ?”

“അതെ, പക്ഷേ, ആ പാവയ്ക്കാ ഫ്രൈ നന്നായി കരിച്ചു വറുത്തോളൂ”

“ഇവനിതെന്നാ പറ്റി. പാവയ്ക്കാ കരിച്ചു വറുക്കുകയോ? ശരിക്കും നിന്റെ ഗവേഷണം എന്നതാടാ കൂവേ”

“ഗവേഷണം ഗവേഷണം തന്നെ. പക്ഷേ, പാവയ്ക്കാ കരിച്ചുവറുക്കുകയാ വക്കാരി സ്റ്റൈല്‍”

ശെടാ, പിന്നേം വക്കാരി. ഇവനിതെന്റെ വീക്നെസില്‍ തന്നെ കയറിപ്പിടിച്ചു കാര്യങ്ങള്‍ നേടുകയാണല്ലോ. ഇനി വക്കാരിയെങ്ങാനുമാണോ ഇവനെ പറഞ്ഞുവിട്ടത്.

ഏതായാലും അവന്‍ കുളിജപം കഴിഞ്ഞുവന്നു. ജീവിതത്തിലാദ്യമായി അമ്മ ചോറും കറിയും പ്രാതലായി വിളമ്പി മേശപ്പുറത്തുവച്ചിരുന്നു. അപ്പോഴുണ്ട് ദീപുവിന്റെ അടുത്ത നമ്പ്ര.

“എടാ കുറച്ചു പത്രമിങ്ങെടുത്തോണ്ടുവാ”

“ഇവിടെ കുറച്ചു പത്രമില്ല. ഒരു പത്രമേയുള്ളൂ. നീ വന്ന കാരണം അതെനിക്കു കൈമോശം വന്നു”

“എടാ പഴയകുറേ പത്രക്കടലാസെടുക്കാനാ പറഞ്ഞത്. അതു വിരിച്ചു നമുക്കു നിലത്തിരുന്നു കഴിക്കാം”

നിലത്തിരുന്നു കഴിക്കയോ എന്നു ചോദിച്ചില്ല. അതാണല്ലോ വക്കാരി സ്റ്റൈല്‍.
അങ്ങനെ തറയിലിരുന്നു പ്രാതല്‍ ചോറു കഴിച്ചു. പാവയ്ക്കാ ഫ്രൈ ആവുന്നത്ര കറുപ്പിച്ചെടുത്തിട്ടുണ്ട് അമ്മ. എന്നാലും അവനതു മതിയായോ എന്നൊരു തോന്നല്‍.

“ആട്ടെ എന്താ നിന്റെ പ്രോഗ്രാം?, കറക്കം വല്ലതുമുണ്ടോ?”

“കുറേയുണ്ട്. ഏതായാലും ആദ്യമേ വക്കാരിയെക്കാണാന്‍ പോകണം”

അപ്പൊഴേക്കും എന്റെ കണ്ട്രോള്‍ പൊയിരുന്നു.

“അല്ല നീ കുറേ നേരമായി വക്കാരി വക്കാരീന്നു പറയുന്നു. ശരിക്കും വക്കാരിയെ നിനക്കെങ്ങനാ പരിചയം?”

“പരിചയമോ? ഇതു നല്ല കാര്യം. എടാ വക്കാരി എന്റപ്പന്‍ ബേബിച്ചന്റെ പ്രിയശിഷ്യനല്ലയോ. ഞങ്ങള്‍ അന്നെ നല്ല ഫ്രണ്ട്സാ”

ഇവന്റപ്പന്‍ ബേബിച്ചനു പോസ്റ്റാപ്പീസിലല്ലാരുന്നോ പണിയെന്ന് അപ്പുറത്ത് അടുക്കളയില്‍ അപ്പനുമമ്മയും മെല്ലെച്ചോദിക്കുന്നതു ഞാനും കേട്ടു. ഏതായാലും ഇവനു വക്കാരിയേം വക്കാരിക്കിവനേം അറിയാമല്ലോ. രണ്ടു നല്ല വാക്കു പറഞ്ഞുകളയാം.

“വക്കാരി ശരിക്കും ഒരൊന്നൊന്നരയാളാ, കേട്ടോടാ കൂവേ. എന്തൊരറിവ്, എന്തൊരു ജ്ഞാനം”

“എടാ ബ്ലോഗില്‍ അതിന്റെ പകുതിയേയുള്ളൂ. വക്കാരിയെപ്പറ്റി എന്റപ്പന്‍ പറഞ്ഞിരിക്കുന്നതു കേക്കണം. നീ ഞെട്ടിപ്പോകും”

“ങ്ഹേ വക്കാരിക്കു ബ്ലോഗൊള്ള കാര്യവും നിനക്കറിയാമോ?”

“പിന്നെ, എനിക്കല്ലേ അവന്‍ ആദ്യമേ ലിങ്കയച്ചു തന്നത്”

“അല്ല നിന്റപ്പന്റെ അരുമശിഷ്യനായിരുന്നിട്ടും നിന്റെ പരിചയക്കാരനായിട്ടും വക്കാരീടെ ഒരു തരി ഗുണം പോലും നിനക്കു കിട്ടീല്ലല്ലോടാ കൂവേ”

“ശെടാ, ഇതു നല്ല കൂത്ത്. യേശുദാസ് എന്റപ്പന്റെ ശിഷ്യനായിരുന്നല്ലോ. എന്നുവച്ച് ഞാനും അതുപോലെ പാടണമെന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും”

ങ്ഹേ, യേശുദാസിനെ ഇവന്റപ്പന്‍ പഠിപ്പിച്ചിട്ടുണ്ടെന്നോ? ശെടാ എന്തോ പന്തികേടുണ്ടല്ലോ.

പോയി എല്ലാം പോയി. ഇതു സ്വപ്നം തന്നെ. ഞാന്‍ മെല്ലെ കയ്യനക്കി. ഞാനിവിടെത്തന്നെയുണ്ട്. വീട്ടില്‍ തറയിലിരുന്ന് പ്രാതല്‍ച്ചോറുണ്ണകയൊന്നുമല്ല. സീമന്ത പുത്രി അടുത്തുകിടപ്പുണ്ട്. നല്ല പാതി രാവിലെ പുട്ടുകുടം നിറയ്ക്കുന്ന സ്വരവും കേള്‍ക്കാം.

ഓ അപ്പോ ഉറക്കമുണരാറായി. എന്നാല്‍ ശരിയങ്ങനെ. മുഖമൊന്നു കഴുകാം എന്നു കരുതിച്ചെന്നപ്പോഴുണ്ട് കണ്ണാടിയില്‍ എന്റെ പ്രതിബിംബം എന്നോടൊരു ചോദ്യം ചോദിക്കണു.

“അല്ലാ, വക്കാരിയേപ്പറ്റി കൂട്ടുകാരനോടു വാചകമടിക്കുന്നതു കേട്ടല്ലോ. ഈ വക്കാരി വക്കാരിയാണെന്നല്ലാതെ വക്കാരിയേപ്പറ്റി തനിക്കെന്തറിയാം ഹേ”

ഞാന്‍ കീഴടങ്ങി. ഓരോരോ സ്ക്രാപ്പ് സ്വപ്നങ്ങളേ!

കുറിപ്പ്: ഈ പോസ്റ്റിലെ ചില ഭാഗങ്ങള്‍ ചില പ്രത്യേക കാരണങ്ങളാല്‍ മാറ്റിയെഴുതിയിട്ടുണ്ട്. കാതലായി ഒന്നുമില്ലാത്തതിനാല്‍ കാതലായ ഒന്നും നഷ്ടപ്പെട്ടിട്ടില്ലതാനും.

അഞ്ചാമന്‍ സെപ്റ്റംബര്‍ 6, 2006

Posted by മന്‍‌ജിത് കൈനിക്കര in കഥ.
8 comments

വാര്‍‍ത്തകള്‍ തേടിപ്പോകാതിരുന്ന ഒരു ഞായറാഴ്ചയാണു കറത്താട്ടു ബാലചന്ദ്രന്‍ ബ്യൂറോയിലേക്കു കടന്നു വന്നത്‌. പരിചയമില്ലാത്ത മുഖമായി ഞാന്‍ മാത്രം ഉള്ളതു കൊണ്ടാവാം നിറഞ്ഞചിരിയോടെ അരികില്‍ വന്നു. ഉടലോടു ചേര്‍ന്നുകിടക്കുന്ന തൂവെള്ള ഖദര്‍‍ കണ്ടപ്പോള്‍ സ്ഥിരം കുറ്റിയായ ഏതെങ്കിലും കോണ്‍‍ഗ്രസുകാരനാണെന്നു കരുതി. പരിചയപെടുത്തല്‍ കഴിഞ്ഞപ്പോള്‍ കോണ്‍‍ഗ്രസ്സ്‌ ആണെങ്കിലും കോണ്‍‍ഗ്രസുകാരനല്ലെന്നു മനസിലായി. സ്വാതന്ത്ര്യ സമര സേനാനി!

ഗാന്ധിയന്മാരുടെ പതിവു കഥകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ബാലേട്ടന്‍ ഗന്ധിജിയുമായി പുലബന്ധമില്ലാത്ത സംഖ്യാശാസ്ത്രത്തിലെത്തി. പേരും ജന്മദിവസവും എഴുതി വാങ്ങി. എന്തൊക്കെയോ കൂട്ടിക്കിഴിച്ചു ജ്യോതിഷിയെപ്പോലെ പറഞ്ഞു തുടങ്ങി. “കല്യാണം കഴിഞ്ഞിട്ട്‌ അധികമായില്ല അല്ലേ?.” ആദ്യത്തെ സംഖ്യാശാസ്ത്രം തന്നെ ഊഹക്കണക്കാണല്ലൊ എന്നു മനസില്‍ കരുതി ഞാന്‍‍. പക്ഷെ പറഞ്ഞില്ല. ആ വൃദ്ധനുമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ കിട്ടിയ കൌതുകവും രസവും നിലച്ചാലോ എന്ന ഭയത്താല്‍ യുക്തി ഉള്ളിലൊതുക്കി. മുഖത്തുള്ള പ്രസരിപ്പൊക്കെ കണ്ടാല്‍ ഞാനൊരു പുതിയാപ്ലയാണെന്നു ആര്‍‍ക്കാ പറഞ്ഞുകൂടാത്തത്‌.

നിമിഷാര്‍‍ദ്ധത്തില്‍ ചിന്തകള്‍ ഇങ്ങനെ പോകവെ അടുത്തതു വന്നു. ” പെണ്‍കുട്ടിക്ക്‌ നല്ല പഠിത്തമുണ്ട്‌ അല്ലേ ?”. ഗാന്ധിയന്‍‍ സംഖ്യാശാസ്ത്രം വീണ്ടും കറക്കിക്കുത്തിലേക്കു തന്നെ. പ്രചാരമുള്ള പത്രത്തിലെ റിപ്പോര്‍‍ട്ടര്‍‍മാര്‍‍ ആരെങ്കിലും പഠിപ്പില്ലാത്ത പെണ്ണിനെ കെട്ടുമോ. അങ്ങിങ്ങു ചില ആദര്‍‍ശ പ്രേമങ്ങളുണ്ടെന്നതൊഴിച്ചാല്‍ ആര്‍‍ക്കും ഊഹിക്കാവുന്ന കാര്യം. സംഖ്യാശാസ്ത്രം പൊള്ളയാണെന്നു വാദിക്കാന്‍‍ ഇതു പോരാ എന്നു തോന്നി. കാരണം ഇപ്പോള്‍ പറഞ്ഞതു രണ്ടും ശരിയായിരുന്നു. പക്ഷെ കാക്കാത്തികളെപ്പോലെ ആര്‍‍ക്കും ഊഹിച്ചു പറയാവുന്ന കാര്യങ്ങള്‍. പോട്ടെ, അടുത്ത ദര്‍ശനംവരെ കാക്കാം. “മക്കളില്‍ അഞ്ചാമനാണ്‌ അല്ലേ”. യുക്തിയില്ലാത്ത ശാസ്ത്രം പൂര്‍‍ണ്ണമായും കീഴടങ്ങിയെന്ന സന്തോഷത്താല്‍ ഞാനുറക്കെ പറഞ്ഞു. “തെറ്റി ബാലേട്ടാ, തെറ്റി. ഞാന്‍ നാലാമനാണ്‌. എന്റെ അച്ഛനു കൈപ്പിഴപറ്റാന്‍‍ ഒരു സാധ്യതയുമില്ലതാനും”.

ഇനി നിന്നിട്ടു കാര്യമില്ലെന്നു കരുതിയതോ എന്തോ ബാലേട്ടന്‍ മെല്ലെ എഴുന്നേറ്റു നടന്നിറങ്ങി. ഒരു വൃദ്ധജ്ഞാനിയുടെ പരാജയം കണ്ട ഗൂഢ സന്തോഷത്തില്‍ ഞാനിരിക്കുമ്പോള്‍ ഉള്‍ക്കിടിലം പോലെ മനസില്‍ ആ ചിന്ത വന്നു.

അല്ല്ല, ഞാന്‍‍ അഞ്ചാമനാണ്‌!!!! മുന്‍പിലിരുന്ന പത്രക്കെട്ടും വലിച്ചെറിഞ്ഞു ഇറങ്ങിയോടി. ബാലേട്ടന്‍‍ പോയോ?. താഴെയെത്തി റിസപ്ഷനില്‍ ചോദിച്ചു. പരാജയഭാരം താങ്ങനാവാതെയാവാം ബാലേട്ടന്‍‍ പതിവിലും വേഗത്തില്‍ നടന്നു മറഞ്ഞിരുന്നു.

തിരിച്ചെത്തി മേശപ്പുറത്തു മുഖമമര്‍‍ത്തി എന്നോടു തന്നെ ചോദിച്ചു. ആ സത്യം എങ്ങനെയാണു മറന്നത്‌?. അറിഞ്ഞതുമുതല്‍ ഒരു ചെറിയനൊമ്പരമായി കൂടെയുള്ള എന്റെ ചേച്ചിയെ എങ്ങനെയാണ്‌ ഒരുനിമിഷത്തേക്കെങ്കിലും ഞാന്‍‍ മറവിയിലേക്കു തള്ളിയത്‌. ചിന്തകള്‍ വീണ്ടും ജീവിതം ജീവിച്ചു തീര്‍‍ക്കാതെപോയ ആ നക്ഷത്രത്തിലേക്കു പറന്നു.

തിരിച്ചറിവായ ഒരു നാളിലാണു പഴയ കഥകളുടെ കൂട്ടത്തില്‍ ആ കടിഞ്ഞൂല്‍ പ്രസവത്തെപ്പറ്റി അമ്മ പറഞ്ഞത്‌. ജനിച്ചു രണ്ട്‌ നാള്‍ തികയും മുന്‍പെ അമ്മയുടെ നെഞ്ചിന്റെ ചൂടും അമ്മിഞ്ഞാപ്പാലിന്റെ മധുരവും മതിയാക്കി സ്വര്‍‍ഗത്തിലേക്കു പോയ എന്റെ ചേച്ചിയെപറ്റി അറിഞ്ഞപ്പോള്‍ മനസില്‍ ഒരായിരം ചോദ്യങ്ങള്‍ വന്നു. അതൊക്കെയും ഒറ്റ ഇരുപ്പില്‍ അമ്മയോടു ചോദിച്ചറിഞ്ഞു. എങ്ങനെയാണു മരിച്ചത്‌? . എവിടെയാണ് ആ കുഞ്ഞുശരീരം അടക്കിയത്‌?. ജീവിച്ചിരുന്നെങ്കില്‍ എന്തു പേരിടുമായിരുന്നു?. അങ്ങനെ അങ്ങനെ എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഒരിക്കലും കാണാത്ത നിര്‍‍വികാരത മുഖത്തു സൂക്ഷിച്ച്‌ അമ്മ ഉത്തരം തന്നുകൊണ്ടിരുന്നു.

എന്തായിരുന്നു അസുഖമെന്നറിയില്ല, രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ ആ ജീവന്‍ നിലച്ചു. ആശുപത്രിയില്‍ തന്നെ അടക്കി. എന്തു പേരിടുമായിരുന്നു എന്ന ചോദ്യത്തിനു മാത്രം അമ്മ ഉത്തരം നല്‍കിയില്ല. ഉള്ളിന്റെ ഉള്ളില്‍ ആദ്യം വിരിഞ്ഞ ആ പൂവിനു നല്‍കാന്‍ കരുതി വച്ചിരുന്ന ആ പേരു, ആരും അറിയേണ്ട എന്ന ചിന്തയാണോ? ആര്‍‍ക്കറിയാം. ഏതായാലും പേരറിയാത്ത അനേകം നക്ഷത്രങ്ങള്‍ക്കൊപ്പമായിരുന്നു എന്റെ മനസില്‍ ചേച്ചിയുടെ സ്ഥാനം.

പിന്നീടു പലപ്പോഴും വിചാരങ്ങള്‍‍ ചേച്ചിയെ ചുറ്റിപ്പറ്റി പടര്‍‍ന്നു കയറുമായിരുന്നു. ചേച്ചികൂടി ഉണ്ടായിരുന്നെങ്കില്‍ പിന്നെയുള്ള ആറുപേരുടെ ജീവിതങ്ങള്‍ ഇന്നുള്ളതില്‍നിന്നും ഏതൊക്കെ വിധമായിരിക്കും വ്യത്യസ്തമാവുക?. ജീവിച്ചിരുന്നെങ്കില്‍ ചേച്ചി ആരായിത്തീര്‍‍ന്നേനെ?

ചേച്ചി ജനിച്ചു ജീവിക്കാത്തതില്‍ ഭൂമിയില്‍ ഞാന്‍‍ മാത്രമേ വേദനിക്കുന്നുള്ളു എന്നു തോന്നാറുണ്ട്‌. പറഞ്ഞു തരേണ്ടിയിരുന്ന കഥകളുടെയും ചൊല്ലിത്തരേണ്ടിയിരുന്ന പാട്ടുകളുടെയും കാതിലോതേണ്ടിയിരുന്ന നല്ലവഴികളുടെയും നഷ്ടക്കണക്കെടുക്കുമ്പോള്‍ എന്നും ഉള്ളം നീറും. ദൈവത്തിന്റെ ക്രൂരതയെ മനസില്‍ കുറ്റപ്പെടുത്തുമപ്പോള്‍.

ഫോണ്‍ ശബ്ദിക്കുന്നതു കേട്ടാണു ഞെട്ടി എഴുന്നേറ്റത്‌. ജില്ലാ ആശുപത്രിയിലെ സോഴ്സ്‌ സുരേഷാണു അങ്ങേത്തലക്കല്‍. ഡോക്ടര്‍‍മാരുടെ അശ്രദ്ധമൂലം രണ്ട്‌ ദിവസം പ്രായമുള്ള കുഞ്ഞു മരിച്ചിരിക്കുന്നു. ബന്ധുക്കള്‍ സൂപ്രണ്ടിനെ തടഞ്ഞു വച്ചിരിക്കുകയാണ്‌.

കേട്ടയുടന്‍‍ അങ്ങോട്ടേക്കു കുതിച്ചു. തിരിച്ച്‌ ഓഫിസിലേക്കു വരുംവഴി കോട്ടമൈതാനിക്കു മുന്നിലെ ധര്‍‍ണ്ണ നോക്കാം എന്നു വിചാരിച്ചു. കോണ്‍ഗ്രസ്സ്‌ സര്‍‍ക്കാരിനെതിരെയുള്ള സമരമാണ്‌. ചെന്നപ്പോള്‍ പ്രസംഗിക്കുന്നത്‌ ഗാന്ധിയനായ കറത്താട്ടു ബാലചന്ദ്ന്‍‍. കാണികളുടെ കൂട്ടത്തില്‍ എന്നെ കണ്ടിട്ടാവാം, ധര്‍‍ണ്ണ കഴിഞ്ഞയുടന്‍‍ ആ വൃദ്ധന്‍‍ പെട്ടെന്നു പിന്നിലൂടെ നടന്നു നീങ്ങി.

ഓടിയെത്തി ആ കയ്യില്‍പ്പിടിച്ചു പറഞ്ഞു. “ബാലേട്ടന്‍‍ പറഞ്ഞതു ശരിയാണ്‌. ഞാന്‍‍ അഞ്ചാമനാണ്‌. എന്റെ അമ്മ പ്രസവിച്ച ആദ്യത്തെ കുഞ്ഞു രണ്ട്‌ദിനം പ്രായമുള്ളപ്പോള്‍ മരിച്ചു പോയിരുന്നു” . ബാലേട്ടന്‍‍ ഒന്നും പറഞ്ഞില്ല. മെല്ലെയൊന്നു ചിരിക്കുക മാത്രം ചെയ്തു. പിന്നെ ഗാന്ധിയെപ്പൊലെ മെല്ലെ നടന്നു മറഞ്ഞു.

ബാലേട്ടനോടു ചോദിക്കാന്‍‍ ഒരു ചോദ്യം ബാക്കിവച്ച കാര്യം മറന്നുപോയി. എന്റെ പേരിലുള്ള അക്ഷരങ്ങള്‍ കൂട്ടിക്കിഴിക്കുമ്പോള്‍, എവിടെയാണ്‌ എന്നെ ലാളിക്കാതെ ആകാശത്തേക്കു പോയ എന്റെ ചേച്ചിനക്ഷത്രം മറഞ്ഞിരിക്കുന്നതു കാണുന്നത്?.

–കറത്താട്ട്‌ ബാലചന്ദ്രന്‍‍ പാലക്കാട്ടെ പ്രമുഖ ഗാന്ധിയനാണ്‌.

മുടി ഓഗസ്റ്റ് 24, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
24 comments

സ്വതേ ശാന്തഗതിക്കാരനായ അച്ഛന്‍ കോപാകുലനാകുന്നതു വല്ലപ്പോഴുമേ കണ്ടിട്ടുള്ളു. മിക്കപ്പോഴും അതു മുടിയെച്ചൊല്ലിയാവും.

ഭക്ഷണത്തിനിരിക്കുമ്പോള്‍ ചോറിലോ കറിയിലോ തലമുടിനാരു കണ്ടാല്‍ പിന്നെയൊരു പൊട്ടിത്തെറിക്കലാണ്. മുടി എടുത്തുയര്‍ത്തി, ഇനി കഴിക്കില്ലാ എന്ന പ്രഖ്യാപനത്തില്‍ അവസാനിക്കും ആ രോഷപ്രകടനം.

ഞങ്ങള്‍ മക്കള്‍ ആറുപേരില്‍ ചിലര്‍ ആ ബഹിഷ്കരണത്തില്‍ പങ്കാളിയാവുകയും ചെയ്യും. എന്തായാലും മുടികണ്ടതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും അച്ഛന്റെ ബഹിഷ്ക്കരണ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. എന്നുമാത്രമല്ല, പലപ്പോഴും അമ്മയ്ക്കുവേണ്ടി വാദിച്ചിരുന്നതും ഞാനാണ്.

ആഹാരം പാകം ചെയ്യുന്ന സ്ത്രീകള്‍ അവരുടെ മുടി തെല്ലും വീഴാതെ എങ്ങനെ ഭക്ഷണം വിളമ്പുന്നു എന്നതായിരുന്നു ചെറുപ്പം മുതല്‍ എന്റെ കൌതുകം. അത്രമേല്‍ ശ്രദ്ധിച്ചുചെയ്യുന്ന പാചകവിധിക്കിടയില്‍ ആണ്ടിലൊരിക്കലെങ്ങാന്‍ ഒരു മുടിവീണാല്‍ അവരെ കുറ്റപ്പെടുത്തുന്നതെന്തിന്? ആ മുടി എടുത്തുകളഞ്ഞ് ആഹാരം കഴിച്ചുകൂടെ? ഇതൊക്കെയായിരുന്നു എന്റെ ന്യായങ്ങള്‍.

അമ്മയുടെ കാര്യത്തില്‍ മാത്രമല്ല, വീടിനു പുറത്തുള്ള മുടിബഹിഷ്കരണ വിവാദങ്ങളിലും എന്റെ അഭിപ്രായം ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ചിലരെന്നെ വൃത്തികെട്ടവന്‍ എന്നു വിളിക്കുന്നതു കേള്‍ക്കാനും മറ്റുചിലര്‍ ആ അര്‍ത്ഥം വച്ചു നോക്കുന്നതു കാണാനും കഴിഞ്ഞിട്ടുണ്ട്.

പിന്നീടൊരു മുടിവിരോധിയെക്കാണുന്നത് സാറാ ജോസഫിന്റെ “മുടിത്തെയ്യമുറയുന്നു”(അങ്ങനെതന്നല്ലേ?) എന്ന കഥയിലാണ്. ഭാര്യയുടെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുടിയില്‍ അസ്വസ്ഥചിത്തനാകുന്ന ഭര്‍ത്താവാണ്‌ അതിലെ കഥാപാത്രം. ആ കാര്‍കൂന്തല്‍ തന്റെ പുരുഷത്വത്തെ ചോദ്യംചെയ്യുന്നോ എന്ന സന്ദേഹമാണദ്ദേഹത്തിന്.

കഥ വായിച്ചശേഷം ഇനി അങ്ങനെ വല്ല സന്ദേഹങ്ങളുമുണ്ടോ ഈ മുടിവിരോധത്തിനു പിന്നിലെന്ന് അച്ഛനൊടു തമാശയ്ക്കു ചോദിച്ചിരുന്നു. അച്ഛന്‍ ഒന്നു ചിരിക്കുകമാത്രം ചെയ്തു. തന്റെ ചെയ്തികള്‍ എന്റെ ചിന്തകളില്‍ കൂടുകൂട്ടിയിരിക്കുന്നതു തിരിച്ചറിഞ്ഞുകൊണ്ടുള്ള ചിരിയായിരുന്നിരിക്കാം അത്.

വര്‍ഷങ്ങള്‍ക്കു ശേഷം പ്രശസ്തനായ ഒരു മനഃശാസ്ത്രജ്ഞനുമായുള്ള സല്ലാപത്തിനിടയില്‍ സാന്ദര്‍ഭികമായി അദ്ദേഹം ഈ വിഷയമെടുത്തിട്ടു.

അദ്ദേഹത്തിന്റെ നോട്ടത്തില്‍ ഭാര്യയുടെമേല്‍ അധികാരം സ്ഥാപിക്കാന്‍ പുരുഷന്‍ തേടുന്ന രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നു നമ്മുടെ മുടി തന്നെ. ചുറ്റുമുള്ള ജീവിതങ്ങള്‍ കാണുമ്പോള്‍ അതു ശരിയാണെന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.

മുടിമുറിച്ചിട്ടു കല്യാണപ്പന്തലിലെത്തിയാല്‍ മതി എന്നു പ്രതിശ്രുത വധുവിനോടാജ്ഞാപിക്കുന്ന ഒട്ടേറെ സുഹൃത്തുക്കളെ ഇതിനിടയില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

മനഃശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ അധികാര ചിഹ്നമാണെന്നെ ചിരിപ്പിച്ചതു്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കീഴ്‌ശ്വാസമാണ് രണ്ടാമത്തെ അധികാര ദണ്ഡ്! കേട്ടപ്പോള്‍ ഞാനേറെ ചിരിച്ചു. പക്ഷേ പിന്നീടുള്ള നിരീക്ഷണത്തില്‍, കീഴ്‌ശ്വാസത്തിലൂടെ ഭാര്യയ്ക്കുമേല്‍ അധികാരം സ്ഥാപിക്കുന്ന( ഇതും നീ സഹിച്ചുകൊള്ളണം എന്ന വ്യംഗാര്‍ത്ഥത്തില്‍) പുരുഷ കേസരികളെയും കണ്ടെത്താനായി.

കുറേക്കാലം മുന്‍‌പ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ അരമന രഹസ്യങ്ങളിലേക്ക് എത്തിനോക്കുന്ന ഒരു പുസ്തകം വായിക്കാനിടയായി. അതില്‍ ഇങ്ങനെ കീഴ്‌ശ്വാസാധികാരം പ്രയോഗിക്കുന്ന ഒരു പ്രസിഡന്റിനെയും കാണാനൊത്തു. അമേരിക്ക കണ്ട ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സനായിരുന്നു ഈ കീഴ്‌ശ്വാസ വിദഗ്ദ്ധന്‍. തന്റെ അനുചരന്മാരിലാരോടെങ്കിലും ദേഷ്യപ്പെടേണ്ടതുണ്ടെങ്കില്‍ തന്റെ കീഴ്‌ശ്വാസങ്ങള്‍ അവന്റെ മേല്‍ കെട്ടിവച്ചാണു ജോണ്‍സണ്‍ ദേഷ്യപ്പെടല്‍ നടത്തിയിരുന്നത്. ഓരോരോ അധികാര ചിഹ്നങ്ങളേ 🙂

മുടിയെപ്പറ്റി ഇപ്പോഴോര്‍ക്കാന്‍ കാരണമുണ്ട്. അതെന്റെ പൊന്നോമന മകളാണ്. മുടിക്കാര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുകൊണ്ടാവാം, അനുദിനം മുടികള്‍ പൊഴിഞ്ഞു കിളിര്‍ക്കുന്ന തലയാണെന്റേതു്. ഇക്കാര്യത്തില്‍ എന്നോടു മത്സരിക്കാന്‍ നല്ലപാതിയുമുണ്ട്. ആരാദ്യം മുടിപൊഴിക്കും എന്ന കാര്യത്തില്‍ ഞങ്ങളുടെ തലകള്‍തമ്മില്‍ തര്‍ക്കത്തിലാണെന്നു തോന്നുന്നു.

മുടികൊഴിച്ചിലുകാരായ ഞങ്ങളുടെ പൊന്നോമന മകളോ? മുടിവിരോധിയായ വല്യപ്പന്റെ ജീനുകള്‍ അപ്പാടെ അവളിലേക്ക്‌ ആവേശിച്ചിരിക്കുകയാണെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അവള്‍ ആദ്യം പഠിച്ച വാക്കുകളിലൊന്ന് “മുടി” എന്നതായിരുന്നു. ഇനി അപ്പനുമമ്മയ്ക്കും മലയാളം മനസിലായില്ലെങ്കിലോ എന്നു കരുതി “ഹെയറും” എളുപ്പത്തില്‍ പഠിച്ചു.

ഉറക്കമുണര്‍ന്നാല്പിന്നെ കക്ഷി മൈക്രോസ്കോപിക് കണ്ണുകളുമായി നടന്ന്, അപ്പനേയും അമ്മയേയും കൊഴിഞ്ഞു വീണുകിടക്കുന്ന മുടികള്‍ ചൂണ്ടിക്കാട്ടി വശംകെടുത്തും. കിടക്കയില്‍ത്തന്നെകാണും ഒരു ടണ്‍ മുടി. അതു മുഴുവന്‍ പെറുക്കിയെടുത്തുകളയാതെ അവിടെനിന്നിറങ്ങില്ല. വീടിന്റെ മുക്കിലും മൂലയിലുമുള്ള മുടിനാരുകള്‍ പെറുക്കിക്കളയുകതന്നെ അപ്പന്റെയും അമ്മയുടെയും പ്രധാനജോലി.

മുടിക്കാര്യത്തില്‍ എന്നെ എന്റെ അച്ഛന്റെ അച്ഛനാക്കുകയെങ്ങാനാണോ ഇനി അവളുടെ ലക്ഷ്യം? ആര്‍ക്കറിയാം? പിള്ളേര്‍ ദീര്‍ഘദര്‍ശികളാണല്ലോ.

പകുത്തെടുത്ത ആകാശം ജൂലൈ 15, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല.
8 comments

നമുക്കാകാശം പകുത്തെടുക്കാം
ഒരു പകുതി നിനക്ക്, ഒന്നെനിക്കും.ഓരോ പാതിയിലും, ഓരോന്നായി
സ്വപ്നങ്ങള്‍ കുഴിച്ചുമൂടാം.

നേര്‍പകുതിയിലൊരു പുകമറയില്‍
ജീവിതം നെയ്തിടാം.

പിഴച്ചതാര്‍ക്ക്? ജൂലൈ 2, 2006

Posted by മന്‍‌ജിത് കൈനിക്കര in കായികം, മന്‍‌ജിത്.
13 comments

അങ്ങനെ ലോകകപ്പില്‍ നിന്നും ലാറ്റിനമേരിക്കന്‍ സൌന്ദര്യങ്ങള്‍ പുറത്തായി. അര്‍ജന്റീനയോ ബ്രസീലോ ഇല്ലാതെ ലോകകപ്പിന്റെ സെമിഫൈനല്‍ അരങ്ങേറുന്നു. ദുഃഖമുണ്ട്, പക്ഷേ പുറത്തേക്കു വഴിയൊരുക്കിയ മത്സരങ്ങളില്‍ അവര്‍ ഒരുതരത്തിലും വിജയം അര്‍ഹിച്ചിരുന്നില്ല എന്നതാണു നേര്.

മഹാന്മാരായ പരിശീലകര്‍ക്ക് ആവേശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ വ്യക്തമായ പദ്ധതികളുണ്ടായിരുന്നിരിക്കാം. എന്നാലും ഒരു ഫുട്ബോള്‍ പ്രേമി എന്ന സ്വാതന്ത്ര്യമുപയോഗിച്ചു പറഞ്ഞാല്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പരിശീ‍ലകര്‍ വരുത്തിയ തന്ത്രപരമായ പിഴവുകളാണ് അവരുടെ തോല്‍‌വിയില്‍ നിഴലിച്ചു നിന്നത്.

ബ്രസീലിന്റെ കാര്യംതന്നെയെടുക്കാം. ഈ ലോകകപ്പിന്റെ തുടക്കം മുതല്‍ അവര്‍ 4-4-2 എന്ന ശൈലിയായിരുന്നല്ലോ അവര്‍ സ്വീകരിച്ചിരുന്നത്. നാലു പ്രതിരോധനിരക്കാര്‍, നാലു മിഡ്ഫീല്‍ഡര്‍മാര്‍, രണ്ട് സ്ട്രൈക്കര്‍മാര്‍. ഒരോ മത്സരത്തിലും അവര്‍ ഈ ശൈലിയുമായി കളിച്ചു തെളിഞ്ഞിരുന്നു എന്നതും ശ്രദ്ധിക്കുക.

പക്ഷേ, ടൂര്‍ണമെന്റില്‍ ആദ്യമായി നേരിടേണ്ടിവന്ന മത്സര പരിചയമുള്ള ഒരു ടീമിനെതിരെ അവരുടെ പരിശീലകന്‍ പെട്ടെന്നു ശൈലി മാറ്റി. റൊണാള്‍ഡോ എന്ന ഒറ്റ സ്ട്രൈക്കറെ ഇറക്കി കാര്‍ലോസ് ആല്‍ബെര്‍ട്ടോ പെരേര ചൂതാട്ടം നടത്തി.

മധ്യനിരയില്‍ സഹതാരങ്ങള്‍ ആധിപത്യമുറപ്പിച്ചാല്‍ മാത്രം പ്രയോജനപ്പെടുന്ന സ്ട്രൈക്കറാണു റൊണാള്‍ഡോ എന്നാണെന്റെ പക്ഷം. കൃത്യതയാര്‍ന്ന പാസുകള്‍ പിഴവില്ലാതെ ലക്ഷ്യത്തിലെത്തിക്കാന്‍ പറ്റിയ കളിക്കാരന്‍. എന്നാല്‍ എതിരാളികളായ ഫ്രാന്‍സ് സ്പെയിനുമായി കളിച്ചിറങ്ങുന്നതു കണ്ടശേഷമെങ്കിലും അവരുടെ മധ്യനിര മെച്ചപ്പെട്ടുവരുന്നത് പെരേര മനസിലാക്കാതെ പോയി.

പ്രതിരോധനിരക്കാരുടെ കത്രികപ്പൂട്ടില്‍ നിന്നും മിഡ്ഫീല്‍ഡര്‍മാര്‍ നല്‍കുന്ന അത്ര കൃത്യമല്ലാത്ത പാസുകളില്‍ നിന്നുപോലും അവസരമുണ്ടാക്കാന്‍ കഴിയുന്ന ഒരു സ്ട്രൈക്കറെയോ, രണ്ടു സ്ട്രൈക്കര്‍മാരെയോ ബ്രസീല്‍ കളിപ്പിച്ചിരുന്നെങ്കില്‍ ഒന്നു ചെറുത്തുനില്‍ക്കാനെങ്കിലുമാകുമായിരുന്നു എന്നെനിക്കു തോന്നുന്നു.

കളിയുടെ ആദ്യ പത്തു മിനിറ്റില്‍ മാത്രമേ ബ്രസീലിന് എന്തെങ്കിലും ചെയ്യാനായുള്ളൂ. തുടര്‍ന്ന് അവരുടെ വിഖ്യാതമായ മധ്യനിരയ്ക്കു താളംതെറ്റി. ജുനിഞ്ഞോ എന്ന സെന്‍‌ട്രല്‍ മില്‍ഫീല്‍ഡറെ ചുറ്റിപ്പറ്റി കളിമെനഞ്ഞെടുക്കാനുള്ള തന്ത്രം അമ്പേ പാളി.

എന്റെ നോട്ടത്തില്‍ ഈ ലോകകപ്പിലെ ബ്രസീലിന്റെ വിന്നിംഗ് കോമ്പിനേഷന്‍ ജപ്പാനെതിരെയായിരുന്നു. അവരുടെ മധ്യനിര നിറഞ്ഞു കളിച്ച മത്സരം. റൊണാള്‍ഡോയ്ക്കൊപ്പം നിസ്വാര്‍ത്ഥനായി കളിക്കുന്ന റൊബീഞ്ഞോയെ തുടക്കം മുതലിറക്കിയ തന്ത്രം. ജപ്പാന്‍ ബ്രസീല്‍ മത്സരത്തില്‍ തനിക്കു ഗോളാക്കിമാറ്റാമായിരുന്ന അവസരങ്ങള്‍ പോലും റോബിഞ്ഞോ സഹ സ്ട്രൈക്കര്‍ക്കു കൈമാറുന്ന കാഴ്ച അനുപമമായിരുന്നു. അതേ സമയം റോണാള്‍ഡോയ്ക്കൊപ്പം അഡ്രിയാനോ എറങ്ങിയപ്പോഴെല്ലാം കല്ലുകടിയുമുണ്ടായിരുന്നു. അഡ്രിയാനോ സ്വന്തം കാര്യം നോക്കുന്ന സ്ട്രൈക്കറാണല്ലോ.

വിംഗര്‍മാരായി കഫുനെയും കാര്‍ലോസിനെയും നിലനിര്‍ത്തി, മധ്യനിരയിലും മുന്‍‌നിരയിലും ജപ്പാനെതിരെ പരീക്ഷിച്ച ലൈനപ്പ് പിന്തുടര്‍ന്നിരുന്നെങ്കില്‍ ബ്രസീലിനെ അല്പം കൂടെ നന്നായി കളിക്കാമായിരുന്നു എന്നാണെന്റെ വിശ്വാസം.

**** ****
ജര്‍മ്മനിക്കെതിരെ അര്‍ജന്റൈന്‍ കോച്ചും ചില പിഴച്ച തീരുമാനങ്ങളെടുത്തു എന്നുതന്നെയാണു ഞാന്‍ കരുതുന്നത്. മധ്യനിരയില്‍ കാമ്പിയാസോയ്ക്കു പകരം ഗോണ്‍സാലെസിനെ പരീക്ഷിച്ചതില്‍ തുടങ്ങി പെക്കര്‍മാന്റെ പാളിച്ചകള്‍. കളിയുടെ അവസാന ഘട്ടത്തില്‍ പ്ലേമേക്കര്‍ റിക്വല്‍മെയെ തിരിച്ചുവിളിച്ചതിലൂടെ അതു പൂര്‍ത്തിയാവുകയും ചെയ്തു.

റിക്വല്‍മെ ഉറക്കം തൂങ്ങിയ കളിയായിരുന്നു ഈ ലോകകപ്പിലത്രയും കാഴ്ചവച്ചത്. എന്നാലും അര്‍ജന്റീനയുടെ കളിമുഴുവന്‍ അയാളെ ചുറ്റിപ്പറ്റിയായിരുന്നു എന്നതു വിസ്മരിച്ചുകൂടാ.

എഴുപത്തെട്ടാം മിനിറ്റില്‍ ക്രെസ്പോയെ പിന്‍‌വലിച്ച് ക്രൂസിനെ ഇറക്കിയതായിരുന്നു ശരിക്കും അല്‍ഭുതപ്പെടുത്തിയത്.

യൂറോപ്പ്യന്‍ ടീമുകളെപ്പോലെ ലീഡില്‍ കടിച്ചുതൂങ്ങുകയായിരുന്നു പെക്കര്‍മാന്റെ ലക്ഷ്യം എന്നുവേണം കരുതാന്‍. ഈ മാറ്റങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കിയതും അതുതന്നെ. ക്രെസ്പോയ്ക്കു പകരം മെസിയെ ഇറക്കുകയും റിക്വല്‍മെയെ പിന്‍‌വലിക്കാതെ ഗോണ്‍സാലസിനെ തിരിച്ചുവിളിച്ച് ആ സ്ഥാനത്തേക്ക് കാമ്പിയാസയെയോ അയ്മറെയോ ഇറക്കിയിരുന്നെങ്കിലോ? അര്‍ജന്റീന അല്പം കൂടി നന്നായി കളിക്കുമായിരുന്നു എന്നാണെന്റെ തോന്നല്‍.

ഷൂട്ടൌട്ടില്‍ ജര്‍മ്മനിയുടെ ലേമാന്‍ അസാധാരണമായ പ്രകടനം നടത്തിയെന്ന അഭിപ്രായം എനിക്കില്ല. അയാളയും കാമ്പിയാസോയും തൊടുത്ത ഷോട്ടുകള്‍ അത്ര ദുര്‍ബലവും ദയനീയവുമായിരുന്നു എന്നതാണു സത്യം. ഏതായാലും ഇറ്റലി ജയിച്ചതു നന്നായി. ജര്‍മ്മനിയോടു പിടിച്ചുനില്‍ക്കാന്‍ ഒരു ടീമായല്ലോ.

*** *** ***
ഷൂട്ടൌട്ടില്‍ ശരിക്കും താരമായത് പോര്‍ച്ചുഗലിന്റെ ഗോളി റിക്കാര്‍ഡോയാണ്. വിക്ടര്‍ ബായിയ എന്ന മികച്ച ഗോളിയെ ഒഴിവാക്കി പോര്‍ച്ചുഗല്‍ 2004ലെ യൂറോകപ്പിനെത്തിയപ്പോള്‍ അല്‍ഭുതപ്പെട്ടിരുന്നു. എന്നാല്‍ അന്നും ഇംഗ്ലണ്ടുമായുള്ള ക്വാര്‍ട്ടര്‍ മത്സരത്തില്‍ റിക്കാര്‍ഡോ ഒരു സേവ് നടത്തിയും വിന്നിംഗ് കിക്ക് എടുത്തും താരമായിരുന്നു. ഇന്നലെ ഇംഗ്ലണ്ടിന്റെ ഓരോ ഷോട്ടുകള്‍ക്കു നേരെയും എത്ര കൃത്യതയോടെയാണയാള്‍ ചാടിയത്. ഒരെണ്ണം മുന്നോട്ടു ചാടിയും രക്ഷപ്പെടുത്തി. അനുപമം എന്നു മാത്രം ആ പ്രകടനത്തെ വിശേഷിപ്പിക്കാം.

*** *** ***
ടൂര്‍ണമെന്റില്‍ ഫ്രാന്‍സ് കൈവരിച്ക പുരോഗതി അല്‍ഭുതപ്പെടുത്തുന്നതാണ്. കഴിഞ്ഞ രണ്ടു കളികളിലും അവര്‍ അര്‍ഹിച്ച ജയമാണുനേടിയത്. ഒരു പക്ഷേ ലോകചാമ്പ്യന്മാരായ, 98ലെ മത്സരങ്ങളെക്കാള്‍ നന്നായി അവര്‍ ഈ രണ്ടു കളികളിലും പൊരുതി. സ്വന്തം പരിശീ‍ലകന്‍ പോലും എഴുതിത്തള്ളിയ ഒരു ടീം ഇങ്ങനെ ഒത്തൊരുമയോടെ കളിക്കുമ്പോള്‍ കയ്യടിക്കുകയല്ലാതെ എന്തു ചെയ്യാന്‍.