പൂച്ചയും ഒരു ചെറുമണിയും ഒക്ടോബര്‍ 23, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.9 comments
ഐക്യരാഷ്ട്ര സഭയും അതിന്റെ പൊതുവേദികളും ചത്തകുതിരകളാണെങ്കിലും അടുത്തകാലത്ത് അവിടെ നടക്കുന്ന സംഭവങ്ങള്‍ ശ്രദ്ധേയമാണെന്നു പറയേണ്ടതില്ലല്ലോ. പൂച്ചയ്ക്കാരു മണികെട്ടും എന്ന ചോദ്യത്തിനുള്ള പാതിഉത്തരം ഹ്യോഗോ ചാവെസിന്റെ രൂപത്തില്‍ യു.എന്‍. വേദികളില്‍ നിറഞ്ഞു നിന്നപ്പോള്‍ വിശേഷിച്ചും. ലോകപൊലീസുകാരന്റ കൈകളില്‍ അമ്മാനമാടാന്‍ മാത്രം വിധിക്കപ്പെട്ട ഐക്യരാഷ്ട്ര സഭയില്‍ ചാവെസിനോ അദ്ദേഹത്തിന്റെ യു.എന്‍. പ്രതിനിധിക്കോ വലിയ മാറ്റമൊന്നുമുണ്ടാക്കാനാകില്ല എന്നതില്‍ തര്‍ക്കം വേണ്ട. എന്നിരുന്നാലും അമേരിക്കന്‍ സാമ്രാജ്യത്വം എന്നു ലോകമെമ്പാടും വിശേഷിക്കപ്പെടുന്ന പൂച്ചയുടെ കഴുത്തില്‍ ഒരു മണികെട്ടാന്‍ ചാവെസ് എന്ന ദാവീദ് നടത്തുന്ന ശ്രമങ്ങള്‍ യു.എന്‍. വേദികളില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലേക്കുള്ള വോട്ടെടുപ്പ് ചാവെസ്-അമേരിക്ക യുദ്ധത്തില്‍തട്ടി മുക്കാല്‍ വഴിയില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായൊരു ചോദ്യമുയര്‍ത്താം. അമേരിക്കയുടെ നയങ്ങളെ എതിര്‍ക്കുന്ന എത്ര രാജ്യങ്ങള്‍ ആഗോളതലത്തിലുണ്ട്? വ്യക്തമായ ഒരുത്തരമില്ലെങ്കിലും രക്ഷാസമിതിയിലെ ലാറ്റിനമേരിക്കന്‍-കരിബിയന്‍ പ്രാതിനിധ്യത്തിനായി 35 തവണ നടന്ന വോട്ടെടുപ്പില്‍ വെനെസ്വലയ്ക്കുകിട്ടിയ ശരാശരി വോട്ടുകള്‍ ഉത്തരത്തിലേക്കു വെളിച്ചം വീശുന്നുണ്ട്.
ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളുടെ പ്രതിനിധിയെയാണു തിരഞ്ഞെടുക്കേണ്ടതെങ്കിലും ഈ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങളുടെ ഭൂരിപക്ഷാഭിപ്രായത്തിനു വോട്ടെടുപ്പില്‍ പ്രസക്തിയില്ലാതെ വന്നതും ശ്രദ്ധേയമാണ്. വെനിസ്വെലയെ എങ്ങനെയെങ്കിലും പരാജയപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളാണ് ഇതിനുകാരണം. മേഖലയില്‍ നിന്നും വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെ മാത്രം പിന്തുണയുള്ള ഗോട്ടെമാലയാണ് 35 തവണയും വോട്ടെടുപ്പില്‍ മുന്നിട്ടു നിന്നത്. അമേരിക്കന്‍ പിന്തുണ ഒന്നുകൊണ്ടുമാത്രമാണിത്. 35 റൌണ്ടുകളിലുമായി വെനിസ്വെലയ്ക്കു കിട്ടിയ വോട്ടുകള്‍ അപ്പോള്‍ അമേരിക്കനിസത്തെ എതിര്‍ക്കുന്ന രാജ്യങ്ങളുടേതാണെന്ന് അനുമാനിക്കം. എഴുപത്തേഴോളം രാജ്യങ്ങളാണ് എല്ലാ റൌണ്ടിലും വെനിസ്വെലയ്ക്കൊപ്പം ഉറച്ചു നിന്നത്.
ആരൊക്കെയാണ് ചാവെസിനെ പിന്തുണയ്ക്കുന്നത്? ചാവെസിന്റെ പിന്തുണയത്രയും അദ്ദേഹം പെട്രോഡോളര്‍ കൊണ്ടു നേടിയതാണെന്നാണ് അമേരിക്കന്‍ പക്ഷക്കാര്‍ പറയുന്നത്. ഈ ആരോപണം തന്നെ ഗോട്ടെമാലയ്ക്കു പിന്തുണയുറപ്പിക്കാന്‍ അമേരിക്ക നടത്തുന്ന ഡോളര്‍ കച്ചവടത്തിലേക്കു വിരല്‍ചൂണ്ടുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും ചാവെസിനെ പിന്തുണയ്ക്കുമ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാതെ വോട്ടെടുപ്പില്‍ നിന്നും രണ്ടു രാജ്യങ്ങള്‍ വിട്ടുനില്‍ക്കുന്നുണ്ട്; ചിലിയും പെറുവും. ഇതില്‍ ചിലി അമേരിക്കന്‍ പ്രലോഭനങ്ങള്‍ക്കു വഴങ്ങി മാറിനില്‍ക്കുന്നതാണെന്നു വേണം കരുതാന്‍. ഇരു രാജ്യങ്ങളും തമ്മില്‍ മാസങ്ങള്‍ക്കു മുന്‍പേ പറഞ്ഞുറപ്പിച്ച എഫ്-16 വിമാനക്കച്ചവടം തന്നെ ഉദാഹരണം. ചിലിക്ക് വിമാനങ്ങള്‍ നല്‍കാന്‍ തയാറാണെങ്കിലും ചിലിയന്‍ പൈലറ്റുമാരെ പരിശീലിപ്പിക്കണമെങ്കില്‍ ഐക്യരാഷ്ട സഭയില്‍ ചാവെസിനെതിരെ വോട്ടുചെയ്യണമെന്നാണ് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്ന വ്യവസ്ഥ. പെട്രോഡോളര്‍കൊണ്ട് ചാവെസ് കളിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്തിനേറെ, ബുഷിന്റെ മൂക്കിനുതാഴെവരെ അദ്ദേഹം കളിക്കുന്നുണ്ട്. എന്നിരുന്നാലും വ്യാപരബന്ധങ്ങള്‍ എന്ന പ്രലോഭനം വച്ചുനീട്ടി ചാവെസിനെതിരെ വോട്ടുപിടിക്കാനിറങ്ങിയ അമേരിക്കയ്ക്കു മുന്നില്‍ കീഴടങ്ങാത്ത പത്തെണ്‍പതു രാജ്യങ്ങള്‍ ഭൂമിയിലുണ്ട് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്.
രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളില്‍ ചൈന വ്യക്തമായും റഷ്യ ഒളിഞ്ഞുംതെളിഞ്ഞും വെനിസ്വെലയെ പിന്തുണയ്ക്കുന്നുണ്ട്. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദും വെനിസ്വെലന്‍ പ്രസിഡന്റ് ചാവെസും തമ്മിലുള്ള ധാരണ ഉയര്‍ത്തിക്കാട്ടിയാണ് അമേരിക്ക വെനിസ്വെലയുടെ രക്ഷാസമിതി പ്രവേശനത്തെ എതിര്‍ക്കുന്നത്. വെനിസ്വെലവന്നാല്‍ ഇറാന്റെ ആണവ പദ്ധതികള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ പദ്ധതികള്‍ അട്ടിമറിക്കപ്പെടുമെന്നാണ് അവരുടെ വാദം. വെനിസ്വെല എന്ന ചെറുരാഷ്ട്രത്തെയും ചാവെസിനെയും അമേരിക്ക എത്രത്തോളം ഭയക്കുന്നുണ്ട് എന്നതിനു തെളിവാണ് ഈ പ്രചാരണം.
ഐക്യരാഷ്ട്ര സഭയുടെ ഒരു പദ്ധതിയെയും അട്ടിമറിക്കാന്‍ ചാവെസിനാകില്ല എന്നു ചൈനയ്ക്കും റഷ്യയ്ക്കും വ്യക്തമായറിയാം. 1990-91ല്‍ ഇറാഖ് ആക്രമിക്കാന്‍ രക്ഷാസമിതി അനുമതി നല്‍കുമ്പോള്‍ അമേരിക്കന്‍ വിരുദ്ധ രാജ്യമായ ക്യൂബ സമിതിയില്‍ അംഗമായിരുന്നുവല്ലോ. വെനിസ്വെലയ്ക്ക് രക്ഷാസമിതിയില്‍ കാര്യമായൊന്നു ം ചെയ്യാനില്ലെങ്കിലും അവരുടെ സാന്നിധ്യം വഴി അമേരിക്കന്‍ അധീശത്വം യു.എന്‍. വേദികളില്‍ എതിര്‍ക്കപ്പെടുമെന്നതാണ് ചൈനയും റഷ്യയും വെനിസ്വലെയെ പിന്തുണയ്ക്കുന്ന ഇതര രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ജോര്‍ജ് ബുഷിനെ ചെകുത്താന്‍ എന്നു വിശേഷിപ്പിച്ച് ചോംസ്കിയുടെ പുസ്തകവും ഉയര്‍ത്തിപ്പിടിച്ച് ചാവെസ് പൊതുസഭയില്‍ നടത്തിയ പ്രസംഗം തന്നെ ഉദാഹരണം. സമീപകാലത്ത് ഏറ്റവും ശ്രദ്ധനേടിയ യു.എന്‍. പ്രസംഗമായിരുന്നല്ലോ അത്. അമേരിക്കന്‍ താല്പര്യങ്ങളെ ചെറുത്തു നില്‍ക്കാനുള്ള പല രാജ്യങ്ങളുടെയും കാലങ്ങളായുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനൊരു മിശിഹാ. വെനിസ്വെലയിലും ഹ്യൂഗോ ചാവെസിലും ലോകം ഉറ്റുനോക്കുന്നതും അതുതന്നെയാണ്. നികിതാ ക്രൂഷ്ചേവ് മുതല്‍ ഫിദല്‍ കാസ്ട്രോ വരെ അമേരിക്കന്‍ മേല്‍ക്കോയ്മയെ എതിര്‍ക്കാന്‍ യു.എന്‍. പ്രസംഗപീഠം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കില്ലാതിരുന്ന എണ്ണപ്പണത്തിന്റെ കനം വെനിസ്വെലക്കാരന്‍ ചാവെസിന്റെ പോക്കറ്റിനുണ്ട് എന്നതും മറന്നുകൂടാ.
നമുക്ക് വോട്ടെടുപ്പിലേക്കു മടങ്ങിവരാം. 192 അംഗരാജ്യങ്ങള്‍ 35 തവണ വോട്ടുചെയ്തിട്ടും ഫലമില്ലാതിരുന്ന ഈ തിരഞ്ഞെടുപ്പു പ്രതിസന്ധി എങ്ങനെ പരിഹരിക്കപ്പെടും?
വോട്ടെടുപ്പ് ഒക്ടോബര്‍ 25വരെ നിറുത്തി വച്ചിരിക്കുകയാണ്. ഈ ഇടവേളയില്‍ ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങള്‍ നടത്തുന്ന സമവായ ശ്രമങ്ങളാണ് ആദ്യ സാധ്യത. 1979-ല്‍ ക്യൂബയും അമേരിക്കന്‍ പിന്തുണയോടെ കൊളംബിയയും ഇങ്ങനെ പോരാടിയപ്പോള്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇരു രാജ്യങ്ങളും പിന്‍മാറി ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി മെക്സിക്കോ വന്നിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു സമവായവും സങ്കീര്‍ണ്ണമാണ്.
ശീതയുദ്ധ കാലത്ത് സോവ്യറ്റ് യൂണിയന്റെ പിന്തുണയുള്ള ക്യൂബയൊഴികെ ഏതു രാജ്യവും അമേരിക്കയ്ക്കു സ്വീകാര്യമായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. വെനിസ്വെലയ്ക്കു പകരം ചാവെസിനു സ്വാധീനമുള്ള ലാറ്റിമേരിക്കന്‍ മേഖലയില്‍ നിന്നു വരുന്ന ഏതു പകരക്കാരനെയും അങ്കിള്‍ സാം ഭയക്കുന്നു. ലാറ്റിനമേരിക്കന്‍-കരീബിയന്‍ മേഖലയില്‍ വെനിസ്വെലയ്ക്കുള്ള പിന്തുണയും ഗോട്ടെമാലയോടുള്ള എതിര്‍പ്പുമാണ് പ്രശ്നം. സമവായ ശ്രമങ്ങള്‍ തങ്ങളുടെ താല്പര്യത്തിനെതിരായിരിക്കുമെന്ന ആശങ്ക അമേരിക്കയ്ക്കുണ്ട്. അതിനാല്‍തന്നെ സമവായശ്രമങ്ങള്‍ അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്.
രക്ഷാസമിതിയിലെ കാലാവധിയായ രണ്ടുവര്‍ഷം ഇരുകൂട്ടരും പങ്കിട്ടെടുക്കുക എന്നതാണ് മറ്റൊരു പോംവഴി. എന്നാല്‍ ചാവെസിന്റെ ചെകുത്താന്‍ പ്രസംഗത്തിനുശേഷം രക്ഷാസമിതിയില്‍ വെനിസ്വെല ഒരു ദിവസമെങ്കിലും അംഗമായിരിക്കുന്നത് അമേരിക്ക ഭയക്കുന്നു.
ഫലമെന്തുമായിക്കൊള്ളട്ടെ, നയതന്ത്ര ബന്ധങ്ങളില്‍ ഈ ദാവീദ്-ഗോലിയാത്ത് പോരാട്ടത്തിന്റെ അനുരണനങ്ങളുണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.
——————
*റഫറന്‍സ്
#2006 United Nations Security Council election, ഇംഗ്ലീഷ് വിക്കി ലേഖനം
വിക്കി സഹസ്രം, ചില ചിന്തകള്‍ സെപ്റ്റംബര്‍ 21, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.23 comments
മലയാളം വിക്കിപീഡിയ ഇന്ന് (2006 സെപ്റ്റംബര്‍ 20) ആയിരം ലേഖനങ്ങള്‍ എന്ന നാഴികക്കല്ലു പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന നൂറ്റിപതിമൂന്നാമത്തെ ഭാഷാ വിക്കിയാണു നമ്മുടേത്. ഇന്ത്യന്‍ ഭാഷകളില്‍ ഏഴാമത്തേതും.
ആയിരം ലേഖനങ്ങളില്‍ പ്രൌഢഗംഭീരം എന്നു പറയാവുന്നവ വളരെ ചുരുക്കമാണ്. എങ്കിലും സ്വതന്ത്ര വിജ്ഞാനം വ്യാപകമാക്കുന്ന കാര്യത്തില്‍ ഇതൊരു ചെറിയ നേട്ടമല്ല. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവുമാദ്യം തുടങ്ങിയ വിക്കിയാണു നമ്മുടേത്. തമിഴും ഹിന്ദിയും കന്നഡയുമൊക്കെ അതിനുശേഷമാണു തുടക്കമിട്ടത്. പക്ഷേ ലേഖനങ്ങളുടെ എണ്ണത്തില്‍ അവരൊക്കെ നമ്മളേക്കാള്‍ ബഹുദൂരം മുന്നിലായി.
മലയാളം യുണികോഡ് അനായാസം കൈകാര്യം ചെയ്യാനറിയാവുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന ബൂലോഗത്തു നിന്നും വിക്കിയിലെത്തുന്ന സംഭാവനകള്‍ വളരെ തുച്ഛമാണെന്നു പറയാതെ വയ്യ. ആരെയും കുറ്റപ്പെടുത്തുകയല്ല. എഴുതുന്ന ലേഖനങ്ങള്‍ നമ്മുടേതല്ലാതാകുന്ന, പ്രോത്സാഹനക്കമന്റുകള്‍ കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത, അവിടെ സമയം ചെലവഴിക്കുക ചിലപ്പോള്‍ ബുദ്ധിമുട്ടായി തോന്നാം. എങ്കിലും അടുത്ത തലമുറയ്ക്ക് ഉപകരിച്ചേക്കാവുന്ന ഈ യജ്ഞത്തിനുവേണ്ടി അല്പം സമയം കണ്ടെത്തുക ചെറിയ കാര്യമല്ല എന്നാണെന്റെ വിശ്വാസം.
വിക്കിപീഡിയയില്‍ മികച്ച ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തുന്ന ഉമേഷ്, ഷിജു അലക്സ്, സുധീര്‍(കൂമന്‍), ആക്റ്റിവോയ്ഡ്(മൂരാരി) കുറേ നല്ല ലേഖനങ്ങളെഴുതിയ ശേഷം ഇപ്പോള്‍ പമ്മിനടക്കുന്ന പെരിങ്ങോടന്‍, ഏവൂരാന്‍, വിശ്വം, തിരക്കിനിടയില്‍ കിട്ടുന്ന ചെറിയ ഇടവേളകള്‍ വിക്കിലേഖനങ്ങള്‍ കൂട്ടിയിണക്കാന്‍ ഫലപ്രദമായി ചെലവഴിക്കുന്ന കെവിന്‍, ഇടയ്ക്കിടെ ലേഖനങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ആദിത്യന്‍, ശനിയന്‍, നവനീത്, ഷാജുദ്ദീന്‍ തുടങ്ങിയ ബ്ലോഗര്‍മാരെ പ്രത്യേകം ഓര്‍ക്കുന്നു, അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.
സിബുവിന്റെ വരമൊഴിയും അതിന്റെ അനുബന്ധ സോഫ്റ്റ്വെയറുകളുമാണ് വിക്കിയില്‍ ലേഖനങ്ങള്‍ പിറക്കാന്‍ വഴിമരുന്നിട്ടത്. വരമൊഴിപോലെ ലളിതമായ ഒരു അക്ഷരംനിരത്തല്‍ സംവിധാനമില്ലായിരുന്നെങ്കില്‍ വിക്കി ഇപ്പോഴും നിര്‍ജ്ജീവമായിരുന്നേനെ. സിബുവിനെ നന്ദിയോടെ ഓര്‍ക്കുന്നു.
ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തിയില്ലെങ്കിലും ബൂലോഗകൂട്ട്യ്മയ്ക്കു വിക്കിയെ സഹായിക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
ഒന്ന്: വിക്കിയിലേക്കു ചിത്രങ്ങള്‍ നല്‍കുക.
ബൂലോഗ പടം പിടുത്തക്കാരോടുള്ള അഭ്യര്‍ത്ഥനയാണിത്. വിശേഷിച്ചും കേരളത്തില്‍ തിങ്ങിപ്പാര്‍ക്കുന്ന പടമ്പിടുത്ത പുലികളോട്. പടമെടുത്തു നടക്കുന്നതിനിടയില്‍ വിക്കിക്കുവേണ്ടിയും ചിത്രങ്ങള്‍ നല്‍കുക. കേരളത്തിലെ സമുന്നത വ്യക്തികള്‍, സ്ഥാപനങ്ങള്‍, നമ്മുടെ പൂക്കളും കായ്കളും കാടും മേടും അവയ്ക്കുള്ളിലുള്ളതൊക്കെയും, ചരിത്ര സ്മാരകങ്ങള്‍ എന്നുവേണ്ട മലയാള നാട്ടില്‍ നിന്നുതന്നെ വിക്കിയിലെത്താന്‍ പടങ്ങള്‍ പരശതമുണ്ട്.
വിക്കിയില്‍ നേരിട്ടു പടങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങളുടെ ബ്ലോഗിലിടുന്ന ചിത്രങ്ങള്‍ വിക്കിയിലേക്കു എടുക്കാനുള്ള അനുമതി നല്‍കിയാലും മതി. പടങ്ങള്‍ പബ്ലിക് ഡൊമെയിനു കീഴിലാക്കുകയോ, ക്രിയേറ്റീവ് കോമണ്‍സ് 2.5 ലൈസന്‍സിനു കീഴിലാക്കുകയോ ചെയ്താല്‍ അവ വിക്കിയിലെടുക്കുന്നതില്‍ നിയമതടസങ്ങളില്ല. ഇപ്രകാരം എടുക്കുന്ന ചിത്രങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കുവാന്‍ സന്തോഷമേയുള്ളൂ.
ഒരുദാഹരണത്തിന്, ഇപ്പോള്‍ മലയാളം വിക്കിപീഡിയയുടെ പൂമുഖത്തു ചെല്ലുക. അവിടെ തിരഞ്ഞെടുത്ത ചിത്രമായി ചേര്‍ത്തിരിക്കുന്ന ഫോട്ടത്തിനു താഴെ അതെടുത്ത ഛായാഗ്രാഹകന്റെ പേരു നല്‍കിയിരിക്കുന്നതു ശ്രദ്ധിക്കുക. ആ ചെറിയ അക്ഷരങ്ങളില്‍ ബൂലോഗ പടമ്പിടത്തക്കാരുടെ പേരുകള്‍ പതിയുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ.
രണ്ട്: വിക്കിയില്‍ ലേഖനങ്ങളെഴുതാന്‍ സമയം കണ്ടെത്തിയില്ലെങ്കിലും അവ വായിക്കാനെങ്കിലും ബൂലോഗ പുലികള്‍ തയാറായാല്‍ നന്നായിരുന്നു. വായിച്ചു പോരായ്മകള്‍ ചൂണ്ടിക്കാട്ടുക. ഓരോ ചെറിയ സേവനവും വിക്കിയില്‍ അമൂല്യ സമ്പത്താണ്.
മൂന്ന്:സ്വതന്ത്ര വിജ്ഞാന വ്യാപനത്തില്‍ താല്പര്യമുള്ളവരെ കണ്ടെത്തി അവരെ വിക്കിയിലേക്കു കൊണ്ടുവരിക. (ബ്ലോഗിലേക്കു കൊണ്ടുവരാതിരിക്കുക എന്നുവേണമെങ്കിലും പറയാം
ഇവിടെയെത്തിയാല്‍ പിന്നെ അങ്ങോട്ടു കൊണ്ടുവരിക പ്രയാസമാ
)
വിക്കിയെഴുത്ത് സാങ്കേതിക സങ്കീര്‍ണ്ണതകളുള്ള കാര്യമാണെന്ന ധാരണയുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇന്നലെ ഒരു ബൂലോഗപുലി ഈ എലിക്കു ശിഷ്യപ്പെട്ടുപോയിട്ടുണ്ട്. അദ്ദേഹത്തോടു ചോദിച്ചാലറിയാം സംഗതി എത്ര എളുപ്പമാണെന്ന്.
വിക്കിപീഡിയയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.
മുടി ഓഗസ്റ്റ് 24, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.24 comments
സ്വതേ ശാന്തഗതിക്കാരനായ അച്ഛന്‍ കോപാകുലനാകുന്നതു വല്ലപ്പോഴുമേ കണ്ടിട്ടുള്ളു. മിക്കപ്പോഴും അതു മുടിയെച്ചൊല്ലിയാവും.
ഭക്ഷണത്തിനിരിക്കുമ്പോള്‍ ചോറിലോ കറിയിലോ തലമുടിനാരു കണ്ടാല്‍ പിന്നെയൊരു പൊട്ടിത്തെറിക്കലാണ്. മുടി എടുത്തുയര്‍ത്തി, ഇനി കഴിക്കില്ലാ എന്ന പ്രഖ്യാപനത്തില്‍ അവസാനിക്കും ആ രോഷപ്രകടനം.
ഞങ്ങള്‍ മക്കള്‍ ആറുപേരില്‍ ചിലര്‍ ആ ബഹിഷ്കരണത്തില്‍ പങ്കാളിയാവുകയും ചെയ്യും. എന്തായാലും മുടികണ്ടതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും അച്ഛന്റെ ബഹിഷ്ക്കരണ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. എന്നുമാത്രമല്ല, പലപ്പോഴും അമ്മയ്ക്കുവേണ്ടി വാദിച്ചിരുന്നതും ഞാനാണ്.
ആഹാരം പാകം ചെയ്യുന്ന സ്ത്രീകള്‍ അവരുടെ മുടി തെല്ലും വീഴാതെ എങ്ങനെ ഭക്ഷണം വിളമ്പുന്നു എന്നതായിരുന്നു ചെറുപ്പം മുതല്‍ എന്റെ കൌതുകം. അത്രമേല്‍ ശ്രദ്ധിച്ചുചെയ്യുന്ന പാചകവിധിക്കിടയില്‍ ആണ്ടിലൊരിക്കലെങ്ങാന്‍ ഒരു മുടിവീണാല്‍ അവരെ കുറ്റപ്പെടുത്തുന്നതെന്തിന്? ആ മുടി എടുത്തുകളഞ്ഞ് ആഹാരം കഴിച്ചുകൂടെ? ഇതൊക്കെയായിരുന്നു എന്റെ ന്യായങ്ങള്‍.
അമ്മയുടെ കാര്യത്തില്‍ മാത്രമല്ല, വീടിനു പുറത്തുള്ള മുടിബഹിഷ്കരണ വിവാദങ്ങളിലും എന്റെ അഭിപ്രായം ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ചിലരെന്നെ വൃത്തികെട്ടവന്‍ എന്നു വിളിക്കുന്നതു കേള്‍ക്കാനും മറ്റുചിലര്‍ ആ അര്‍ത്ഥം വച്ചു നോക്കുന്നതു കാണാനും കഴിഞ്ഞിട്ടുണ്ട്.
പിന്നീടൊരു മുടിവിരോധിയെക്കാണുന്നത് സാറാ ജോസഫിന്റെ “മുടിത്തെയ്യമുറയുന്നു”(അങ്ങനെതന്നല്ലേ?) എന്ന കഥയിലാണ്. ഭാര്യയുടെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുടിയില്‍ അസ്വസ്ഥചിത്തനാകുന്ന ഭര്‍ത്താവാണ് അതിലെ കഥാപാത്രം. ആ കാര്‍കൂന്തല്‍ തന്റെ പുരുഷത്വത്തെ ചോദ്യംചെയ്യുന്നോ എന്ന സന്ദേഹമാണദ്ദേഹത്തിന്.
കഥ വായിച്ചശേഷം ഇനി അങ്ങനെ വല്ല സന്ദേഹങ്ങളുമുണ്ടോ ഈ മുടിവിരോധത്തിനു പിന്നിലെന്ന് അച്ഛനൊടു തമാശയ്ക്കു ചോദിച്ചിരുന്നു. അച്ഛന്‍ ഒന്നു ചിരിക്കുകമാത്രം ചെയ്തു. തന്റെ ചെയ്തികള്‍ എന്റെ ചിന്തകളില്‍ കൂടുകൂട്ടിയിരിക്കുന്നതു തിരിച്ചറിഞ്ഞുകൊണ്ടുള്ള ചിരിയായിരുന്നിരിക്കാം അത്.
വര്‍ഷങ്ങള്‍ക്കു ശേഷം പ്രശസ്തനായ ഒരു മനഃശാസ്ത്രജ്ഞനുമായുള്ള സല്ലാപത്തിനിടയില്‍ സാന്ദര്‍ഭികമായി അദ്ദേഹം ഈ വിഷയമെടുത്തിട്ടു.
അദ്ദേഹത്തിന്റെ നോട്ടത്തില്‍ ഭാര്യയുടെമേല്‍ അധികാരം സ്ഥാപിക്കാന്‍ പുരുഷന്‍ തേടുന്ന രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നു നമ്മുടെ മുടി തന്നെ. ചുറ്റുമുള്ള ജീവിതങ്ങള്‍ കാണുമ്പോള്‍ അതു ശരിയാണെന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.
മുടിമുറിച്ചിട്ടു കല്യാണപ്പന്തലിലെത്തിയാല്‍ മതി എന്നു പ്രതിശ്രുത വധുവിനോടാജ്ഞാപിക്കുന്ന ഒട്ടേറെ സുഹൃത്തുക്കളെ ഇതിനിടയില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
മനഃശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ അധികാര ചിഹ്നമാണെന്നെ ചിരിപ്പിച്ചതു്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കീഴ്‌ശ്വാസമാണ് രണ്ടാമത്തെ അധികാര ദണ്ഡ്! കേട്ടപ്പോള്‍ ഞാനേറെ ചിരിച്ചു. പക്ഷേ പിന്നീടുള്ള നിരീക്ഷണത്തില്‍, കീഴ്‌ശ്വാസത്തിലൂടെ ഭാര്യയ്ക്കുമേല്‍ അധികാരം സ്ഥാപിക്കുന്ന( ഇതും നീ സഹിച്ചുകൊള്ളണം എന്ന വ്യംഗാര്‍ത്ഥത്തില്‍) പുരുഷ കേസരികളെയും കണ്ടെത്താനായി.
കുറേക്കാലം മുന്‍പ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ അരമന രഹസ്യങ്ങളിലേക്ക് എത്തിനോക്കുന്ന ഒരു പുസ്തകം വായിക്കാനിടയായി. അതില്‍ ഇങ്ങനെ കീഴ്‌ശ്വാസാധികാരം പ്രയോഗിക്കുന്ന ഒരു പ്രസിഡന്റിനെയും കാണാനൊത്തു. അമേരിക്ക കണ്ട ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സനായിരുന്നു ഈ കീഴ്‌ശ്വാസ വിദഗ്ദ്ധന്‍. തന്റെ അനുചരന്മാരിലാരോടെങ്കിലും ദേഷ്യപ്പെടേണ്ടതുണ്ടെങ്കില്‍ തന്റെ കീഴ്‌ശ്വാസങ്ങള്‍ അവന്റെ മേല്‍ കെട്ടിവച്ചാണു ജോണ്‍സണ്‍ ദേഷ്യപ്പെടല്‍ നടത്തിയിരുന്നത്. ഓരോരോ അധികാര ചിഹ്നങ്ങളേ
മുടിയെപ്പറ്റി ഇപ്പോഴോര്‍ക്കാന്‍ കാരണമുണ്ട്. അതെന്റെ പൊന്നോമന മകളാണ്. മുടിക്കാര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുകൊണ്ടാവാം, അനുദിനം മുടികള്‍ പൊഴിഞ്ഞു കിളിര്‍ക്കുന്ന തലയാണെന്റേതു്. ഇക്കാര്യത്തില്‍ എന്നോടു മത്സരിക്കാന്‍ നല്ലപാതിയുമുണ്ട്. ആരാദ്യം മുടിപൊഴിക്കും എന്ന കാര്യത്തില്‍ ഞങ്ങളുടെ തലകള്‍തമ്മില്‍ തര്‍ക്കത്തിലാണെന്നു തോന്നുന്നു.
മുടികൊഴിച്ചിലുകാരായ ഞങ്ങളുടെ പൊന്നോമന മകളോ? മുടിവിരോധിയായ വല്യപ്പന്റെ ജീനുകള്‍ അപ്പാടെ അവളിലേക്ക് ആവേശിച്ചിരിക്കുകയാണെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അവള്‍ ആദ്യം പഠിച്ച വാക്കുകളിലൊന്ന് “മുടി” എന്നതായിരുന്നു. ഇനി അപ്പനുമമ്മയ്ക്കും മലയാളം മനസിലായില്ലെങ്കിലോ എന്നു കരുതി “ഹെയറും” എളുപ്പത്തില്‍ പഠിച്ചു.
ഉറക്കമുണര്‍ന്നാല്പിന്നെ കക്ഷി മൈക്രോസ്കോപിക് കണ്ണുകളുമായി നടന്ന്, അപ്പനേയും അമ്മയേയും കൊഴിഞ്ഞു വീണുകിടക്കുന്ന മുടികള്‍ ചൂണ്ടിക്കാട്ടി വശംകെടുത്തും. കിടക്കയില്‍ത്തന്നെകാണും ഒരു ടണ്‍ മുടി. അതു മുഴുവന്‍ പെറുക്കിയെടുത്തുകളയാതെ അവിടെനിന്നിറങ്ങില്ല. വീടിന്റെ മുക്കിലും മൂലയിലുമുള്ള മുടിനാരുകള്‍ പെറുക്കിക്കളയുകതന്നെ അപ്പന്റെയും അമ്മയുടെയും പ്രധാനജോലി.
മുടിക്കാര്യത്തില്‍ എന്നെ എന്റെ അച്ഛന്റെ അച്ഛനാക്കുകയെങ്ങാനാണോ ഇനി അവളുടെ ലക്ഷ്യം? ആര്‍ക്കറിയാം? പിള്ളേര്‍ ദീര്‍ഘദര്‍ശികളാണല്ലോ.
ഇവാനോവിന്റെ പുത്രന്‍ ഇവാനോവ് ജൂണ്‍ 28, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.2 comments
മഹാനായൊരു കളിക്കാരന്റെ പുത്രന്‍ റഫറിയായി ജനിച്ചാല്‍ എങ്ങനെയിരിക്കും? ഒരേകദേശ രൂപം ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന കുപ്രസിദ്ധമായ ഹോളണ്ട് – പോര്‍ച്ചുഗല്‍ മത്സരത്തില്‍നിന്നു ലഭിക്കും.
അച്ചടക്ക രാഹിത്യത്തിനു പേരുകേട്ട രണ്ടു ടീമുകള്‍ തമ്മിലുള്ള കളി നിയന്ത്രിക്കാന്‍ വിധിക്കപ്പെട്ടത് വലന്റൈന്‍ ഇവാനോവ് എന്ന റഷ്യക്കാരനായിരുന്നല്ലോ. മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മഞ്ഞയും ചുവപ്പും വീശി കളിനിയന്ത്രിച്ച ഇവാനോവിനെ ഒടുവില്‍ ലോകം മുഴുവനും, എന്തിനേറെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പോലും, കയ്യൊഴിഞ്ഞു.
ഒരാള്‍ മാത്രമേ ഇവാനോവിനെ പിന്തുണയ്ക്കാനെത്തിയുള്ളൂ. അദ്ദേഹത്തിന്റെ പിതാവ് വലന്റൈന്‍ കോസ്മിച്ച് ഇവാനോവ്. ലോകകപ്പിന്റെ ചരിത്രത്താളുകളില്‍ ഈ പിതാവിന്റെ പേരു പണ്ടേ പതിഞ്ഞിട്ടുണ്ട്. അറുബോറന്‍ കപ്പുകളിലൊന്നായി വിലയിരുത്തപ്പെടുന്ന 1962ലെ ചിലി ലോകകപ്പില്‍ ബ്രസീലിന്റെ വാവയ്കും ഗരിഞ്ചയ്ക്കുമൊപ്പം ടോപ് സ്കോറര്‍ പദവി അലങ്കരിച്ച കളിക്കാരനായിരുന്നു അച്ഛന്‍ ഇവാനോവ്. സോവിയറ്റ് യൂണിയന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരിലൊരാള്‍.
മകനെ ന്യായീകരിക്കാനെങ്കിലും മഹാനായ ഈ താരം ചൂണ്ടിക്കാട്ടിയ കാര്യം ശ്രദ്ധേയമാണ്. ഫെയര്‍ പ്ലേ എന്നു പറഞ്ഞ് റഫറിമാര്‍ക്ക് ക്ലാസെടുത്ത ഫിഫയ്ക്കുതന്നെ അതു കളിക്കളത്തില്‍ എങ്ങനെ നടപ്പാക്കണമെന്നതിനെപ്പറ്റി വല്യ നിശ്ചയമില്ല എന്നത്രേ അച്ഛന്‍ ഇവാനോവ് പറഞ്ഞത്. “കര്‍ക്കശക്കാരാവുക” എന്ന നിര്‍ദ്ദേശവുമായി റഫറിമാരെ കളിക്കളത്തിലേക്കു പറഞ്ഞുവിട്ട ഫിഫ, പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ക്കു ശേഷവും കാര്‍ഡുകള്‍ പുറത്തെടുക്കുന്നതിനെപ്പറ്റി ഒരു നിര്‍ദ്ദേശവും നല്‍കിയില്ല. കുറഞ്ഞ പക്ഷം വൃത്തികെട്ട കളിക്കു പേരുകേട്ട ഹോളണ്ടും തെമ്മാടിത്തരങ്ങളില്‍ ഒട്ടും പുറകിലല്ലാത്ത പോര്‍ച്ചുഗലും കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോഴെങ്കിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവിടണമായിരുന്നു.
ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വേദിയിലേക്ക് റഫറിമാരെ തിരഞ്ഞെടുത്തപ്പോഴും ഫിഫ പ്രത്യേക ശ്രദ്ധയൊന്നും കാട്ടിയില്ല എന്നതാണ് പല റഫറിമാരുടെയും ട്രാക്ക് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. പോയദിവസത്തെ വില്ലനായ ഇവാനോവിന്റെ കാര്യം തന്നെയെടുക്കാം. 2004ലെ യൂറോ കപ്പിലും കാര്‍ഡുകള്‍ തുരുതുരാവീശി കുപ്രസിദ്ധി നേടിയിരുന്നു ഈ റഫറി. ഇക്കഴിഞ്ഞ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സനല്‍-വിയ്യാറിയല്‍ മത്സരത്തില്‍ വിയ്യാറിയലിനനുകൂലമായി സംശയകരമായൊരു പെനാല്‍റ്റി വിധിച്ചും ഇവാനോവ് വിവാദപാത്രമായിരുന്നു.
ഈ ലോകകപ്പില്‍ കാര്‍ഡുകളുടെ പെരുമഴ കണ്ട ഇറ്റലി-യു.എസ്.എ. മത്സരം നിയന്ത്രിച്ച ഉറുഗ്വേക്കാരന്‍ ജോര്‍ഗേ ലരിയോന്‍ഡയാകട്ടെ മോശം റഫറിയിങ്ങിന്റെ പേരില്‍ ഉറുഗ്വേന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ശിക്ഷ ഏറ്റുവാങ്ങിയയാളുമായിരുന്നു.
ലോകമേളയ്ക്കു കളി നിയന്ത്രിക്കാനെത്തുന്നവരെ തിരഞ്ഞെടുത്തപ്പോള്‍ അത്ര ‘ഫെയര്‍’ ആയിരുന്നില്ലെന്നു സാരം.
എന്തുമാകട്ടെ ഹോളണ്ട്-പോര്‍ച്ചുഗല്‍ മത്സരം നിയന്ത്രിച്ചതുവഴി കുപ്രസിദ്ധിനേടിയ ഇവാനോവിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുന്നതു ശരിയല്ല. തെറിവിളികള്‍ക്കൊണ്ടും വംശിയ അധിക്ഷേപങ്ങള്‍ക്കൊണ്ടും കനത്ത ടാക്ലിംഗ് കൊണ്ടും എതിരാളികളെ കീഴടക്കാന്‍ ശ്രമിക്കുന്ന ഹോളണ്ടും സംയമനം ഒട്ടുമേയില്ലാത്ത കളിക്കാര്‍ നിറഞ്ഞ പോര്‍ച്ചുഗലും ഏറ്റുമുട്ടുമ്പോള്‍ റഫറി നിസായഹായനാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ പലതും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ സൃഷ്ടിയായിരുന്നിക്കാം.
അതെന്തുമാകട്ടെ, ഫുട്ബോള്‍കളത്തില്‍ വിധികാട്ടുന്ന കോമാളിത്തരങ്ങള്‍ മാത്രം ഈ കളിക്കുശേഷം എന്നെ അല്‍ഭുതപ്പെടുത്തുന്നു. നാലു ഗോളടിച്ച് ടോപ്സ്കോറര്‍ ബഹുമതി നേടിയ ഒരു കളിക്കാരന്റെ പുത്രന്‍, നാലു ചുവപ്പുകാര്‍ഡുകളുയര്‍ത്തി കുപ്രസിദ്ധനാകുന്ന കാഴ്ച വിധിയുടെ ക്രൂരതയല്ലാതെ മറ്റെന്താണ്?
പെനാല്‍റ്റി കിക്ക് തടുക്കാന്‍ നിയോഗിക്കപ്പെടുന്ന ഗോളിയെപ്പോലെ, കളിക്കളത്തില്‍ ദുരന്തപാത്രമാകാന്‍ എന്നും വിധിക്കപ്പെട്ട മറ്റൊരു കൂട്ടരാണല്ലോ പാവം റഫറിമാര്‍.
ദേശീ ഇന്ത്യന്‍ ഫുട്ബോള്‍ ജൂണ്‍ 24, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.12 comments
ചത്തകുതിരകളെക്കൊണ്ടെന്തു കാര്യം?
ലോകകപ്പ് ഫുട്ബോള്‍ വേദികളില്‍ ഇന്ത്യയുടെ ദേശീയ ഗാനം കേള്‍ക്കാനാഗ്രഹിക്കുന്നവരുടെ മനസില്‍ ആദ്യമേ വരുന്ന ചോദ്യമിതായിരിക്കും. ഇന്ത്യയിലെ പല ജില്ലകളുടെപോലും വലുപ്പമില്ലാത്ത ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്ന രാജ്യം പോലും ലോകകപ്പിനു യോഗ്യത നേടി, മനോഹരമായി കളിക്കുകയും ചെയ്തു. ഇന്ത്യയെപ്പോലെ ക്രിക്കറ്റ് പ്രധാന കായിക വിനോദമായ രാജ്യമാണതുമെന്നതും മറന്നുകൂടാ.
ലോകകപ്പു വേണ്ട ഫിഫയുടെ റാങ്കിംഗിലെങ്കിലും ഒരു നൂറിനുള്ളിലെത്താന്‍ ഇന്ത്യക്കാവുമോ? നമ്മുടെ മണ്ണില്‍ കളിച്ചുവളരുന്ന ഏറ്റവും മികച്ച താരങ്ങള്‍ നിറഞ്ഞ ടീമാണെങ്കില്‍പോലും ഈ സ്വപ്നം അസാധ്യമാകുമെന്നു കരുതുകയേ നിവര്‍ത്തിയുള്ളൂ.
ഇതര ടീമുകളോടു പിടിച്ചു നില്‍ക്കാനുള്ള കായിക ക്ഷമതയോ, കുറഞ്ഞ കായിക ക്ഷമതയ്ക്ക് അനുയോജ്യമായ കേളീശൈലിയോ നമ്മുടെ ടീമിനില്ല. രാജ്യാന്തര നിലവാരമുള്ള കളിക്കാര്‍ നന്നേ കുറവ്. ടീമില്‍ ഒരാള്‍ പന്തുകൊണ്ടു മുന്നേറുമ്പോള്‍ കളിക്കളത്തില്‍ നിശ്ചലരായി നില്‍ക്കുന്ന സഹകളിക്കാരെ വേറേ ഏതു ടീമില്‍ കാണാനൊക്കും?
ഏതായാലും ഇന്ത്യയിലെ ഫുട്ബോള്‍ ഭരണാധിപന്മാര്‍ മറ്റൊരുവഴി ചിന്തിക്കുകയാണ്. അതായത് ഒരു ദേശീ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്ത് ഇന്ത്യയുടെ സാധ്യതകള്‍ മെച്ചപ്പെടുത്തുക. ഇന്ത്യയില്‍ കളിക്കുന്ന ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം വിദേശ ഫുട്ബോള്‍ ലീഗുകളില്‍ കളിക്കുന്ന ഇന്ത്യന്‍ വംശജരായ മികച്ച താരങ്ങളെയും അണിനിരത്തുക.
പല രാജ്യങ്ങളും ഈ വഴി തേടുന്നുണ്ട്. സ്വന്തം വംശം എന്നുപോലും നോക്കാതെ മികച്ച കളിക്കാരെ ടീമിലെത്തിക്കുന്ന രാജ്യങ്ങള്‍ ഏറെയാണിപ്പോള്‍. ജപ്പാനുവേണ്ടി കളിക്കുന്ന ബ്രസീലുകാരന്‍ അലക്സ്, പോര്‍ച്ചുഗലിന്റെ ബ്രസീലുകാരന്‍ മിഡ്‌ഫീല്‍ഡര്‍ ഡെക്കോ എന്നിവര്‍ ഉദാഹരണം. അമേരിക്കന്‍ ടീമിലെ മിക്ക കളിക്കാരും രക്തത്തില്‍ ഫുട്ബോളിന്റെ അംശമുള്ള മെക്സിക്കോയില്‍ നിന്നു കുടിയേറിയവരാണ്. മെക്സിക്കന്‍ ടീമിലാകട്ടെ അര്‍ജന്റീനക്കാരും ബ്രസീലുകാരും സ്ഥാനം നേടിയിരിക്കുന്നു.
ഫിഫയുടെ നിയമമനുസരിച്ച് 23 വയസില്‍ താഴെയുള്ളവരുടെ ടീമുകളില്‍ മാത്രം കളിച്ച ആര്‍ക്കും ഏതു രാജ്യത്തേക്കും കൂടുമാറാം. പക്ഷേ ആ രാജ്യത്തെ പൌരത്വം നേടിയിരിക്കണം. ഇരട്ട പൌരത്വ സാധ്യതകളുള്ള മിക്ക രാജ്യങ്ങളും ഈ നിയമത്തിന്റെ ആനുകൂല്യം മുതലാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ അടുത്തിടെ പാസാക്കിയ പി ഐ ഓ(പഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഓറിജിന്‍) ഭേദഗതിയിലൂടെ കുറേ ദേശീ ഇന്ത്യന്‍ കളിക്കാരെ കരയ്ക്കടിപ്പിക്കാമെന്നതാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ കണക്കുകൂട്ടല്‍.
ഇത്രയ്കു കണക്കുകൂട്ടാന്‍ ദേശീയ ഇന്ത്യക്കാര്‍ എവിടെയെങ്കിലും ശ്രദ്ധനേടും വിധം കളിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. ഫ്രാന്‍സ് നിരയില്‍ ഇപ്പോള്‍ കളിക്കുന്ന വികാഷ് ദിസോരൂ ഇവരുടെ പ്രതിനിധിയാണ്. വികാഷിനു പക്ഷേ പ്രായം 32 ആയി; ഫ്രാന്‍സ് ടീമില്‍ കളിക്കുകയും ചെയ്തു.
ഏതാനും വര്‍ഷം മുന്‍പ് അമേരിക്കയില്‍ ഒന്നാം ഡിവിഷന്‍ സോക്കര്‍ ലീഗില്‍ കളിക്കുന്ന എബി കൊടിയാട്ട് എന്ന മലയാളിയെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചിരുന്നെങ്കിലും അന്നത്തെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് എബിയെ അത്ര പിടിച്ചില്ല.
അയാക്സ് ആംസ്റ്റര്‍ഡാം എന്ന ഡച്ചു ക്ലബിലൂടെ കളിച്ചുവളര്‍ന്ന കിരണ്‍ ബച്ചന്‍, ഡച്ച് രാണ്ടാം ഡിവിഷനില്‍ കളിക്കുന്ന പ്രിന്‍സ് രാജ്കുമാര്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇന്ത്യ സ്വപ്നങ്ങള്‍ നെയ്യുന്നത്. വേറെയുമുണ്ട് ദേശീ താരങ്ങള്‍. ഇംഗ്ലീഷ് ലീഗിലെ ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി കളിക്കുന്ന മൈക്കല്‍ ചോപ്ര, ദക്ഷിണാഫ്രിക്കന്‍ പ്രിമീയര്‍ ലീഗില്‍ കളിക്കുന്ന ഡിലന്‍ പിള്ള, ഡച്ച് ക്ലബായ ഫെയനൂര്‍ദിന്റെ റിസര്‍വ് താരം രെഷം സര്‍ദാര്‍, ബ്രസീല്‍ മൂന്നാം ഡിവിഷനില്‍ കളിച്ചുപരിചയമുള്ള രണ്‍വീര്‍ സിംഗ് എന്നിങ്ങനെ വേറെയും ദേശീ ഇന്ത്യക്കാര്‍ വിവിധ വിദേശ ലീഗുകളില്‍ ശ്രദ്ധനേടിയിട്ടുണ്ട്.
ഇന്ത്യാക്കാരുടെ ആഗ്രഹം കൊള്ളാം. പക്ഷേ ഇവരില്‍ പലരും ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ തയാറാകുമോ എന്നതാണു പ്രശ്നം. ഫുട്ബോളില്‍ ഒന്നുമല്ലാത്ത ഇന്ത്യക്കുവേണ്ടി കളിക്കുന്നതിനേക്കാള്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന വമ്പന്‍ രാജ്യങ്ങളുടെ ടീമിന്റെ സൈഡ് ബഞ്ചിലിരിക്കാനാവും ഇവരില്‍ പലരും ഇഷ്ടപ്പെടുക. മൈക്കല്‍ ചോപ്രയേയും കിരണ്‍ ബച്ചനെയുമെങ്കിലും കിട്ടിയാല്‍ മതിയാരുന്നു.
ഏതായാലും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സ്വപ്നങ്ങള്‍ നെയ്യുകയല്ലേ. ഒപ്പം നമുക്കും നെയ്യാം കുറേ സ്വപ്നങ്ങള്‍. ലോകകപ്പില്‍ ഇന്ത്യ എന്നെങ്കിലും കളിക്കുമെന്ന സ്വപ്നം.
ഇനി വല്യ കുഴപ്പമില്ലാത്ത ഈ ആശയം ഇന്ത്യന്‍ ഫുട്ബോള്‍ ഭരണാധികാരികളുടെ തലയിലുദിച്ചതാണോയെന്നു സംശയിക്കേണ്ട. കളിയേയും ടീമിനെയും മെച്ചപ്പെടുത്തുക എന്നതിനേക്കാള്‍ അവരുടെ ലക്ഷ്യങ്ങള്‍ മറ്റു പലതുമാണല്ലോ.
ജര്‍മ്മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ഡോട്ട് കോം എന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തകരാണ് ഫുട്ബോള്‍ ഫെഡറേഷന് ഈ ആശയം നല്‍കിയത്. ദേശീ കളിക്കാരെ തെരഞ്ഞുപിടിച്ചതും അവര്‍തന്നെ.
സ്വന്തം മണ്ണിലെ ഫുട്ബോള്‍ താല്പര്യംപൂര്‍വം നിരീക്ഷിക്കുന്ന ഈ പോര്‍ട്ടല്‍ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. പത്രങ്ങള്‍ നമ്മുടെ ദേശീയ ലീഗുപോലും കവര്‍ ചെയ്യാന്‍ മടിക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങളുടെയെല്ലാം വിശദാംശങ്ങള്‍ ഈ പോര്‍ട്ടലില്‍ സമാഹരിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.
അട്ടിമറി ജൂണ്‍ 19, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.6 comments
പന്തുരുണ്ടുതുടങ്ങിയിട്ടു ദിവസങ്ങള്‍ കുറേയായി. എന്നാലും പ്രതീക്ഷകളെ തകിടം മറിക്കുന്നൊരു കളി ഇന്നാണു കണ്ടത്. അതെ, കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ഒരട്ടിമറി. കഴിഞ്ഞ ലോകകപ്പില്‍ തുടക്കം മുതല്‍കണ്ട കറുത്ത കുതിരകളുടെ തേരോട്ടം ഇത്തവണ അല്‍പം വൈകിയെന്നുമാത്രം.
എനിക്കേറെ പ്രിയപ്പെട്ട ടീമുകളിലൊന്നാണ് ഘാന അട്ടിമറിച്ച ചെക് റിപബ്ലിക്. പക്ഷേ, ആ കളിയില്‍ ചെക് റിപബ്ലിക് ജയിക്കാന്‍ പാടില്ല എന്നതാണു സത്യം. ഇതു പറഞ്ഞപ്പോള്‍ എന്റെ അടുത്ത സുഹൃത്ത് സംശയവുമായി വന്നു. ഘാനയ്ക്കു കിട്ടിയ കാര്‍ഡുകളുടെ എണ്ണമെടുത്താല്‍ അവര്‍ കളിച്ചതു മനോഹരമായ ഫുട്ബോളാണെന്നു പറയാനാകുമോ? ശരിയാണ്, ഒറ്റനോട്ടത്തില്‍ ഘാനയുടെ പരുക്കന്‍ അടവുകളായിരിക്കാം ചെക് റിപബ്ലിക്കിനെ അമ്പരിപ്പിച്ചത്. പക്ഷേ ഒരു കണക്കുകൂട്ടലുകളുമില്ലാതെ കളിച്ച ചെക് പ്രതിരോധനിരയെ എങ്ങനെ ന്യായീകരിക്കും? പലപ്പോഴും ഘാനയുടെ മുന്നേറ്റം തടയാന്‍ ഒരാളേയുള്ളായിരുന്നു. ഗോളി പീറ്റര്‍ ചെക്. ചെക്കിന്റെ കൈകളില്ലായിരുന്നെങ്കില്‍ നെവദിന്റെയും കൂട്ടരുടെയും തോല്‍വി അതിദയനീയമാകുമായിരുന്നു.
1990 മുതല്‍ ലോകകപ്പിന്റെ ഒഴുക്കിനെ വഴിതിരിച്ചുവിടുന്ന സാന്നിധ്യമാണ് ആഫ്രിക്കന്‍ ടീമുകള്‍. വന്യമായ കരുത്തും എതിരാളികള്‍ക്കു പിടികിട്ടാത്ത ശൈലിയുമായി വരുന്ന അവര്‍ ജാലവിദ്യകള്‍ കാട്ടുന്നതില്‍ അല്‍ഭുതമില്ല. ആഫ്രിക്കയില്‍ നിന്നുവരുന്ന പുലികളെ നേരിടാന്‍ വ്യക്തമായ ഗെയിം പ്ലാനുകളില്ലാതെ വരുന്ന ടീമുകളാണ് പരാജയപ്പെട്ടു പോകുന്നത് എന്നുള്ളതും മറക്കേണ്ട. ചെക് റിപബ്ലിക്കിനു പറ്റിയതും അതു തന്നെ.
പ്രതിരോധത്തിലൂന്നി കളിച്ച ശേഷം പന്തിനൊപ്പം കുതിച്ചെത്താനുള്ള ഘാനാ കളിക്കാരുടെ കഴിവും പന്തുകൊണ്ടു കുതിക്കുമ്പോള്‍ തടുത്തുനിര്‍ത്താന്‍ അവരുപയോഗിക്കുന്ന തന്ത്രങ്ങളും കണ്ടുപഠിക്കാതെ, വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് ചെക് നിര കളത്തിലെത്തിയതെന്നു വ്യക്തം. ഒന്നും വേണ്ട 2001ലെ ലോക യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാരായ ടീമിലെ കളിക്കാരാണ് തങ്ങള്‍ക്കെതിരെ കളിക്കാനെത്തുന്നതെന്ന സത്യമെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നു.
ആഫ്രിക്കന്‍ കരുത്തിനെ എങ്ങനെ നേരിടണമെന്ന് ടൂര്‍ണമെന്റിന്റെ ആദ്യ ദിവസങ്ങളില്‍ അര്‍ജന്റീന കാട്ടിത്തന്നിരുന്നു. തിണ്ണമിടുക്കിനെ തിണ്ണമിടുക്കുകൊണ്ടു നേരിടുക. സ്വതസിദ്ധമായ ഗോള്‍ദാഹം ജേഴ്സിക്കുള്ളിലൊളിപ്പിച്ച് എതിരാളികളെ വരിഞ്ഞുകെട്ടുക എന്നതാണ് അര്‍ജന്റീന ഐവറി കോസ്റ്റിനെതിരെ സ്വീകരിച്ച തന്ത്രം. അതുകൊണ്ടു തന്നെ പരുക്കനടവുകളുടെ കാര്യത്തില്‍ ആക്രമണ ഫുട്ബോള്‍ കളിക്കുന്ന അര്‍ജന്റീന ഐവറീ കോസ്റ്റിനെ കടത്തിവെട്ടി. കളികഴിയുമ്പോള്‍ ഫൌളുകളുടെ എണ്ണത്തേക്കാള്‍ ഗോളുകളുടെ എണ്ണവും വിജയികളുടെ ചിരിയുമായിരിക്കുമല്ലോ ശ്രദ്ധിക്കപ്പെടുക. ഈ പരുക്കന്‍ ശൈലി കളത്തിനു പുറത്തിട്ടാണ് അര്‍ജന്റീന രണ്ടാം മത്സരത്തിനെത്തിയതെന്നും ശ്രദ്ധിക്കുക.
ഘാനയ്ക്കെതിരെയുള്ള തങ്ങളുടെ ആദ്യകളിയില്‍ ഇറ്റലിയും ഇങ്ങനെ ‘ആക്രമണ ഫുട്ബോളാണു പുറത്തെടുത്തത്. എതിരാളികളുടെ കാലില്‍ പന്തു കുടുങ്ങാതിരിക്കാന്‍ അല്പം കടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അവരും ജയിച്ചു കയറി.
ഇതൊന്നും കണ്ടു പഠിക്കാതെ ആഫ്രിക്കന്‍ പുലികളെ മെരുക്കാനെത്തിയ ചെക് റിപബ്ലിക് ആ തോല്‍വി അര്‍ഹിച്ചതു തന്ന. അമേരിക്കയ്ക്കെതിരെ കണ്ട ചെക്കിന്റെ നിഴലായിരുന്നു ഇന്നലെ അവര്‍ക്കായി കളത്തിലിറങ്ങിയത്.
പന്തുരുളുമ്പോള്‍ ജൂണ്‍ 8, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.14 comments
പന്തുരുളാന്‍ ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ. അപ്പോഴെങ്കിലും ഒരു കളിപ്രേമി അവന്റെ ബൂലോക താളില്‍ ഒരംശം പന്തു തട്ടിക്കളിക്കാന്‍ വിട്ടുകൊടുക്കേണ്ടിയിരിക്കുന്നു.
പത്തു വയസുള്ളപ്പോള്‍ കൂടെക്കൂടിയതാണ് കാല്‍പ്പന്തു പ്രേമം. 1986ലെ ലോകകപ്പോടെ. അന്നു വീട്ടില്‍ പത്രം ദീപിക. അക്കാലത്ത് ഏറ്റവും മനോഹരമായി സ്പോര്‍ട്സ് പേജ് കൈകാര്യം ചെയ്തിരുന്നത് അവരാണ്. ലോകകപ്പിനോടനുബന്ധിച്ച് അവര്‍ പുറത്തറിക്കിയ ലേഖനങ്ങളും നാലു പേജു സപ്ലിമെന്റുകളുമൊക്കെ ടി വിയില്‍ കളികണ്ടിട്ടു പോലുമില്ലാത്ത എന്നെപ്പോലും കൊതിപ്പിക്കാന്‍ പോന്നതായിരുന്നു.
ഭാഗ്യത്തിന് അത്തവണത്തെ ഫൈനല്‍ മാത്രം ചെറുചതുരത്തില്‍ കാണാനൊത്തു. ഫുട്ബോളിന്റെ വായിച്ചറിഞ്ഞ സൌന്ദര്യം ആദ്യമായി ‘നേരിട്ടുകണ്ട’ നിമിഷം. 1986-ല്‍ ഇന്ത്യയിലെത്താന്‍ തീരുമാനിച്ച പോപ്പിനും പ്രത്യേകം നന്ദി പറയണം. അതുകൊണ്ടാണല്ലോ നാട്ടില്‍ കുറച്ചുപേരെങ്കിലും ടെലിവിഷന്‍ എന്ന കോപ്പു വാങ്ങാന്‍ തീരുമാനിച്ചത്. പിന്നീടങ്ങോട്ട് ലോകകപ്പെന്നല്ല, ഒട്ടുമിക്ക രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങളും ശ്രദ്ധിക്കുന്നുണ്ട് ഈയുള്ളവന്‍.
മൊത്തത്തില്‍ നോക്കുമ്പോള്‍ 1986-ല്‍ ഞാന്‍ വായിച്ചും ഒടുവില്‍ വിഢിപ്പെട്ടിയില്‍ കണ്ടും അനുഭവിച്ച ഫുട്ബോളിന്റെ സൌന്ദര്യം പിന്നീടൊരു ലോകകപ്പിലും കാണാനൊത്തില്ല. അര്‍ജന്റീന ജേതാക്കളായതുകൊണ്ടാണോ അതെന്നു ചോദിച്ചാല്‍ അല്ല.
എന്റെ നോട്ടത്തില്‍ ഫുട്ബോളിന്റെ കളിനിലവാരം താഴാന്‍ തുടങ്ങിയത് 86ലെ ലോകകപ്പിനു ശേഷമാണ്. ഇതിനുശേഷമാണ് ലോകോത്തര താരങ്ങളെല്ലാം ക്ലബ് ഫുട്ബോളിന്റെ പണക്കൂത്തിലേക്ക് കൂപ്പുകുത്തുന്നത് എന്നെനിക്കു തോന്നുന്നു. ഫലമോ മിക്ക ടീമുകല്‍ക്കും തദ്ദേശീയമായ കേളീശൈലി നഷ്ടപ്പെട്ടു തുടങ്ങി.
ഉദാഹരണത്തിന് ബ്രസീലിന്റെ സാംബാ താളത്തിനൊപ്പമുള്ള കേളീശൈലി എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും അങ്ങനെയൊരു ശൈലിയില്‍ ബ്രസീല്‍ കളിച്ച അവസാന ലോകകപ്പാണ് 1986ലേത്. കേരളത്തിലെ കളിപ്രേമികളുടെ മനസില്‍ ഫുട്ബോള്‍ അടിവരയിട്ടു സ്ഥാനം പിടിച്ചത് മെക്സിക്കോ ലോകകപ്പിലെ ഈ തനതു ശൈലികളുടെ സമ്മേളനവും ഗാലറികളെ ആവേശഭരിതമാക്കിയ മെക്സിക്കന്‍ തിരമാലകളുമാണ്.
ഒന്നോര്‍ക്കണം, 1986-ല്‍ ജര്‍മ്മനിക്കെതിരേ ഫൈനല്‍ കളിച്ച അര്‍ജന്റൈന്‍ ടീമില്‍ ‘ഫുട്ബോള്‍ ദൈവം’ മറഡോണയും വാള്‍ദനോയുമൊഴികെ ഭൂരിഭാഗവും അവരുടെ ക്ലബ് ഫുട്ബോള്‍ ജീവിതം ചെലവഴിച്ചത് ലാറ്റിനമേരിക്കന്‍ മണ്ണില്‍ത്തന്നെയായിരുന്നു. എതിരാളികളുടെ പാളയത്തിലേക്ക് ഇരച്ചുകയറുന്ന ആക്രമാണാത്മക ഫുട്ബോളിന്റെ സൌന്ദര്യം അവരുടെ കാലുകളില്‍ നിറഞ്ഞു നിന്നതിന്റെ കാരണവും മറ്റൊന്നുമല്ല.
1990ലെ ലോകകപ്പെത്തിയപ്പോള്‍ നേരെതിരിച്ചായി കാര്യങ്ങള്‍. അര്‍ജന്റൈന്‍ ടീമില്‍ അത്തവണ ലാറ്റിനമേരിക്കന്‍ ക്ലബുകളില്‍ കളിക്കുന്നവര്‍ വിരളമായിരുന്നു(എങ്കിലും തപ്പിത്തടഞ്ഞവര്‍ ഫൈനല്‍ വരെയെത്തിയത് വേറേ കാര്യം).
പിന്നീടുള്ള ലോകകപ്പുകളൊക്കെ കാണുമ്പോള്‍ ഒരു സത്യം മനസില്‍ തെളിയുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ടീമുകളും ഏറ്റവും മികച്ച കളിക്കാരും ഏറ്റുമുട്ടുന്ന വേദിയാണ് ഇതെന്ന് പറച്ചില്‍ മാത്രമേയുള്ളൂ. ഫലത്തില്‍ ക്ലബ് ഫുട്ബോളില്‍ കളിച്ചു തളര്‍ന്ന് ചണ്ടിക്കുതുല്യമായ കളിക്കാരുടെ സമ്മേളനം മാത്രമാണിത്.
ഫുട്ബോളിന്റെ ഏറ്റവും സൌന്ദര്യാത്മക ശൈലിയില്‍ കളിക്കുന്ന ടീമുകളാണല്ലോ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേത്. സ്വാഭാവികമായും ഏറ്റവുമധികം താരങ്ങള്‍ യൂറോപ്യന്‍ ക്ലബ് ഫുട്ബോളിന്റെ വിരസ ശൈലിയിലേക്കു പറിച്ചു നടപ്പെടുന്നതും ഇവിടെ നിന്നാണ്. ഒരുദാഹരണമെടുത്താല്‍ ഇത്തവണ ലോകകപ്പിനെത്തുന്ന ബ്രസില്‍, അര്‍ജന്റൈന്‍ ടീമംഗങ്ങളെല്ലാവരും ആദ്യമായി ഒത്തു ചേരുന്നത് ലോകകപ്പിന്റെ വേദിയിലായിരിക്കും. അതിനു തൊട്ടുമുന്‍പു വരെ യൂറോപ്പിലെ പല ക്ലബുകളിലായി കളിച്ചു തളര്‍ന്ന് പരസ്പരം അറിയാതെ എത്തുന്നു കളിക്കാരുടെ കൂട്ടമാണീ ടീമുകള്‍.
ഈ ക്ലബ് ഫുട്ബോള്‍ കൊലപാതകത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികാളാണ് യഥാര്‍ത്ഥത്തില്‍ അര്‍ജന്റൈന്‍ ടീം. 1970കള്‍ മുതല്‍ ലോക യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമാണവരുടേത്. എന്നാല്‍ ഈ പ്രകടനം നിലനിര്‍ത്താന്‍ അവര്‍ക്കാകുന്നില്ല. കളിക്കളത്തില്‍ മിന്നല്‍പ്പിണറുകളാകുന്ന യൂത്തന്മാരെ അപ്പൊള്‍ത്തന്നെ യൂറോപ്യന്‍ ക്ലബുകള്‍ റാഞ്ചി വരിയുടയ്ക്കുന്നതാണിതിനു കാരണമെന്ന് നിസ്സംശയം പറയാം.
അപ്പോള്‍ പറഞ്ഞുവരുന്നത്, ഈ ലോകകപ്പിലും എനിക്കു വലിയ പ്രതീക്ഷയൊന്നുമില്ല. ഇഷ്ടതാരങ്ങളും ഇഷ്ടടീമുകളും ഏറെയുണ്ടെങ്കിലും അവര്‍ക്കൊക്കെ എത്രകണ്ടു ശോഭിക്കാനാകുമെന്ന് എനിക്കറിയില്ല.
താരനിബിഡമായ ടീമുകളേക്കാള്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നു എന്ന മേന്മ മാത്രമുള്ള പുതുടീമുകള്‍ അട്ടിമറി സൃഷ്ടിച്ച് ശ്രദ്ധേയരാകുന്നു എന്നതാണ് ഇതുപോലെയുള്ള കപ്പുകള്‍ക്കൊണ്ടുള്ള മെച്ചം. അത്തരം അട്ടിമറികളോടെ അവരും ക്ലബ് ഫുട്ബോളിന്റെ മേച്ചില്‍പ്പുറങ്ങളിലേക്ക് നയിക്കപ്പെടുന്നു; കളിച്ചു മരിക്കുന്നു. പോയ ലോകകപ്പിലെ അട്ടിമറി വീരന്മാര്‍ സെനഗല്‍ ഉദാഹരണം. ഇത്തവണ അവര്‍ യോഗ്യത നേടിയിട്ടുപോലുമില്ല!
കാര്യമിതൊക്കെയായാലും ലോകകപ്പല്ലേ. ടി വിക്കു മുന്നില്‍ കുത്തിയിരിക്കാന്‍ ഞാനുമുണ്ട്. ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കളികാണാനാണ് ഏറ്റവുമിഷ്ടം. പിന്നെ സുന്ദരമായ ഫുട്ബോള്‍ കളിക്കുന്ന പോര്‍ച്ചുഗല്‍, ചെക് റിപബ്ലിക് എന്നീ യൂറോപ്യന്മാരുടെ കളിയും. അര്‍ജന്റീനയ്ക്കും ബ്രസീലിനും കൈമോശം വന്ന ശൈലി നടപ്പാക്കുന്ന ടീമുകളാണിവ.
പിന്നെ ആഫ്രിക്കയിലെ കറുത്ത മുത്തുകള്‍ കളിക്കളത്തില്‍ നടത്തുന്ന പൊരിഞ്ഞ പോരാട്ടങ്ങളും കാണാനെനിക്കു കൊതിയുണ്ട്.
എല്ലാമായാല്‍ ലോകകപ്പായി. അപ്പോള്‍ ഇനി ജീവിതം 27 ഇഞ്ചു പെട്ടിക്കു മുന്നില്‍ത്തന്നെ.
കടവുളേ, കാപ്പാത്തുങ്കോ!
ബ്ലോഗ്‌സ്വര, മനോരമ ലേഖനം മേയ് 22, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.62 comments
സൈബറ്‍ സ്പേസില്‍ ഇന്ത്യന്‍ പാട്ടുകാരുടെ ‘ബ്ളോഗ്സ്വര’
കെ. ടോണി ജോസ്
കോട്ടയം: സൈബര്‍ സ്പേസില്‍ അപൂര്‍വമായൊരു ഇന്ത്യന്‍ സംഗീതക്കൂട്ടായ്മ യാഥാര്‍ഥ്യമാകുന്നു. നേരിട്ട് ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവരും ഇന്ററ്‍നെറ്റ് ഉപയോഗിക്കുന്നവരുമായ സംഗീതപ്രേമികളായ കുറെ ഇന്ത്യക്കാറ്‍ ചേറ്‍ന്നാണു ‘ബ്ളോഗ്സ്വര ഡോട് കോം എന്ന പേരില്‍ പാട്ടിന്റെ വെബ്സൈറ്റ് തുറന്നത്.
ഇന്ററ്‍നെറ്റിലെ ഡയറിക്കുറിപ്പുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ബ്ളോഗുകള്‍ സ്വന്തമായുള്ള പാട്ടുകാരുടെ കൂട്ടായ്മയാണ് ഇൌ വെബ്സൈറ്റ്. കൂട്ടത്തില്‍ ഏറെയും മലയാളികളാണ്.
ലോകത്തിന്റെ ഒരു ഭാഗത്തിരുന്ന് ഒരാള്‍ എഴുതുന്ന പാട്ട് മറ്റൊരിടത്തിരുന്ന് വേറൊരാള്‍ സംഗീതം നല്‍കി വിദൂരമായ മറ്റേതോ രാജ്യത്തിരുന്ന് മൂന്നാമതൊരാള്‍ പാടി ഇനിയും മറ്റൊരാള്‍ മിക്സ് ചെയ്ത് കേള്‍ക്കുന്ന അപൂറ്‍വതയാണ് ഇൌ സൈറ്റിലെ പാട്ടുകളുടെ പ്രത്യേകത.
‘പ്രദീപ് കി ആവാസ് സുനോ എന്ന ബ്ളോഗ് സ്വന്തമായുള്ള മലയാളി പാട്ടുകാരന്‍ പ്രദീപ് സോമസുന്ദരമാണ് ബ്ളോഗ്സ്വരയിലെ പ്രശസ്തന്‍. മറ്റുള്ളവരെല്ലാം തന്നെ അമേരിക്ക, ഇംഗണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിനോക്കുന്ന ഇന്ത്യക്കാരാണ്.
ഇന്ററ്‍നെറ്റില്‍ ഇത്തരമൊരു സംഗീതക്കൂട്ടായ്മയും ആദ്യമാണ്. തമിഴ്നാട്ടുകാരനായ സെന്തിലാണ് ബ്ളോഗ്സ്വര എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. പിന്നീട് ഇന്ററ്‍നെറ്റിലെ പല അജ്ഞാത സുഹൃത്തുക്കളും ചേറ്‍ന്നപ്പോള്‍ പാട്ടിന്റെ വെബ്സൈറ്റ് യാഥാറ്‍ഥ്യമായി.ബ്ളോഗ്സ്വരയിലെ ആദ്യത്തെ പാട്ടുകള്‍ ഇൌ വ്യാഴാഴ്ച റിലീസ് ചെയ്യും.www.blogswara.com എന്ന സൈറ്റില്‍നിന്ന് പാട്ടുകള്‍ കേള്‍ക്കുകയും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്യാം.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലുള്ള 14 പാട്ടുകളാണ് ആദ്യം റിലീസ് ചെയ്യുക. മഴപെയ്ത നാളില്‍ (രചന – നരേന്ദ്രന്‍, സംഗീതം – ഹരീഷ്, ആലാപനം – ജോ), ഒരു കുഞ്ഞു സ്വപ്നത്തിന്‍ (രചന – ജ്യോതിസ്, സംഗീതം – സദാനന്ദന്‍, ആലാപനം – വിദ്യു), മെല്ലേ മെല്ലേ (രചനയും സംഗീതവും – എന്‍. വെങ്കിടു, ആലാപനം – ജോയും രാധികയും), ഉൌയലാടുന്നേ (രചന – ഇന്ദു, സംഗീതം – ജോ, ആലാപനം – മീര) എന്നിവയാവും ആദ്യഘട്ടത്തിലെ മലയാളം പാട്ടുകള്‍. ഹിന്ദി, തമിഴ് പാട്ടുകളാണു പ്രദീപ് സോമസുന്ദരം ആലപിച്ചിട്ടുള്ളത്.
പല മലയാളം പാട്ടുകളും ഉന്നത നിലവാരമുള്ളവയാണെന്നു പ്രദീപ് പറയുന്നു.എണ്ണമറ്റ ബ്ളോഗുകളാണ് ഇപ്പോള്‍ സൈബറ്‍ സ്പേസിലുള്ളത്.
വ്യക്തികളോ കൂട്ടുകാരോ സംഘടനകളോ സ്വന്തം അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തി ഇന്ററ്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഡയറിക്കുറിപ്പുകളെന്നു ബ്ളോഗുകളെ വിശേഷിപ്പിക്കാം. വെബ്ലോഗ് എന്നാണു ബ്ളോഗിന്റെ പൂറ്‍ണരൂപം.
യുദ്ധകാലത്ത് ഇറാഖില്‍ നിന്നുള്ള ബ്ളോഗുകളും അമേരിക്കയില്‍ നിന്നുള്ള രാഷ്ട്രീയ ബ്ളോഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന മലയാളത്തിലുള്ള ഇരുന്നൂറോളം ബ്ളോഗുകളും ഇപ്പോള്‍ സൈബറ്‍ സ്പേസിലുണ്ട്. ‘ബുലോഗം എന്നാണു മലയാളം ബ്ളോഗുകളെ കളിയായി വിളിക്കുക.
കേരളത്തില്‍ നിന്നുള്ള കറ്‍ഷകനായ ചന്ദ്രശേഖരന്‍നായറ്‍ മുതല്‍ വീട്ടമ്മമാരും അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലുമുള്ള ഐ.ടി. പ്രഫഷനലുകളും വരെ മലയാളം ബ്ളോഗുകള്‍ ഇന്ററ്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കഥ, നോവല്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍, കൃഷികാര്യം, രാഷ്ട്രീയം, ജ്യോതിഷം, ഗണിതം,ജ്യോതിശാസ്ത്രം, ഭാഷാ ശാസ്ത്രം, അക്ഷരശ്ളോകം, കാറ്‍ട്ടൂണുകള്‍, നറ്‍മം എന്നിങ്ങനെ അതീവ വൈവിധ്യമുള്ള വിഷയങ്ങളാണ് ഇൌ ബ്ളോഗുകളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്.
സൂര്യഗായത്രി എന്ന മലയാളം ബ്ളോഗ് കണ്ണൂരില്‍ നിന്നുള്ള വീട്ടമ്മയുടേതാണെങ്കില്‍ കുട്ട്യേടത്തി അമേരിക്കയിലെ മലയാളി ഐ.ടി. ജോലിക്കാരിയുടേതാണ്.ഇന്ററ്‍നെറ്റിലെ ആശയവിനിമയത്തിന്റെ ഏറ്റവും വലിയ മാധ്യമമായി മാറുന്ന ബ്ളോഗുകളുടെ ചരിത്രത്തിലെ പുതിയൊരു ചുവടുവയ്പാണു ബ്ളോഗ്സ്വര ഡോട് കോം. 25ന് ഇവിടെ പാട്ടുകളുടെ റിലീസിങ് കാത്തിരിക്കുകയാണു സൈബറ്‍ പ്രേമികള്‍.
:ടോണിക്കു നന്ദി.
സ്വപ്ന മന്ത്രിസഭ മേയ് 12, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.3 comments
രാവിലെ എഴുന്നേറ്റപ്പോള്‍ വി.എസിന്റെ മിസ്ഡ് കോള്‍. മന്ത്രിസഭയുണ്ടാക്കാന്‍ സഹായിക്കണമത്രേ. പണിയൊന്നുമില്ലാത്തതിനാല്‍ തിരക്കാണെന്നു പറഞ്ഞുനോക്കി. പക്ഷേ സഖാവ് സമ്മതിക്കുന്നില്ല. ഞാന്‍ പറഞ്ഞു സഖാവ് ആദ്യം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്ക്. ബാക്കി ഞാന്‍ നോക്കിക്കോളാം.
ഈ 14 എന്ന സംഖ്യയില്‍ അങ്ങനെയങ്ങു മുറുകെപ്പിടിക്കേണ്ട എന്നതാണെന്റെ അഭിപ്രായം. 96-ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ ‘രണ്ടാന മനോരമ’ നടത്തിയ പൊതുജനാഭിപ്രായ രൂപീകരണമായിരുന്നല്ലോ ഈ 14. പിന്നീട് ആന്റണിയും ചാണ്ടിയും വന്ന് എണ്ണം മൊത്തത്തിലങ്ങു കൂട്ടിയപ്പോള്‍ മനോരമയ്ക്ക് അഭിപ്രായ രൂപീകരണമൊന്നും ഇല്ലാതെ പോയി.
ചെലവു ചുരുക്കല്‍ എന്ന പരിപാടിയനുസരിച്ചാണ് 14 ആക്കുന്നതെങ്കില്‍ അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. 96-ല്‍ 14 പേര്‍ ചേര്‍ന്ന് 30 പേരുടെ ചെലവു വരുത്തിവച്ചത് മറക്കാതിരിക്കാം.(ചെലവു വീരന്മാരുടെ പട്ടികയില്‍ നിന്ന് നായനാരെയും രാധാകൃഷ്ണനെയും പാലോളിയെയും ഒഴിവാക്കിയേക്കാം)
അപ്പോള്‍ 14 ആണെങ്കില്‍ ഒരു മാര്‍ഗ്ഗം ചെറുകക്ഷികളായ രണ്ടെണ്ണത്തിന് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കുകയാണ്. പി.സി. ജോര്‍ജിനെപ്പോലൊരാള്‍ സ്പീക്കര്‍ കസേരയിലിരുന്നാല്‍ നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ വേണ്ടിവരില്ല. വി.എസിന് ആ വഴി ചിന്തിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ എ.കെ.ശശീന്ദ്രനെ സ്പീക്കറും പി.സിയെ ഡെപ്യൂട്ടിയുമാക്കാം. ഒന്നാലോചിച്ച് നോക്ക്.
അപ്പോള്‍ 14 ആണെങ്കില്‍ ഇങ്ങനെയാവാം
മുഖ്യമന്ത്രി-വി.എസ്.
പാലോളി
ബേബി
ശ്രീമതി
വിജയകുമാര്‍
എം.ചന്ദ്രന്‍
രാധാകൃഷ്ണന്‍
കണ്ണന്താനം (എല്ലാവാരും സി.പി.എം ക്വോട്ട)
കെ.പി.രാജേന്ദ്രന്‍
ബിനോയ് വിശ്വം(സി.പി.ഐ)
എന്‍.കെ.പ്രേമചന്ദ്രന്‍(ആര്‍.എസ്.പി)
കടന്നപ്പള്ളി(കോണ്‍. എസ്)
പി.ജെ.ജോസഫ്(കേ.കോ.ജെ)
ശ്രേയാംസ്കുമാര്‍(ദള്‍)
ശശീന്ദ്രന്‍ സ്പീക്കര്‍
പി.സി. ഡെപ്യൂട്ടി. അല്ലെങ്കില്‍ നേരേ തിരിച്ച്
പാലോളിയെ വെറും മന്ത്രിയായി ഉള്‍പ്പെടുത്താന്‍ സി.പി.എംനു താല്പര്യമുണ്ടാകില്ല. എന്നാലും മുസ്ലീം പ്രാതിനിധ്യം ഒഴിവാക്കാനാവില്ലല്ലോ(എളമരം കരീമിനെയും മറക്കേണ്ട. പക്ഷേ വി.എസ്. എങ്ങനെ സഹിക്കും?) തോമസ് ഐസക്കിനെ ധനകാര്യം ഏല്‍പ്പിക്കാമെങ്കിലും പ്രത്യയശാസ്ത്ര തര്‍ക്കങ്ങളുടെ പേരില്‍ എ.കെ.ജി. സെന്റര്‍ ധനമന്ത്രിയായി മാറ്റിനിര്‍ത്താനാണു സാധ്യത. തിരിവനന്തപുരം പ്രാതിനിധ്യം ചിലപ്പോള്‍ വി.ജെ. തങ്കപ്പനോ, ശിവങ്കുട്ടിയോ കയ്യടിക്കിയേക്കാം. തോമസ് ഐസക്കിനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ എം. ചന്ദ്രനെയും മാറ്റിനിര്‍ത്താന്‍ ഒരുസാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ആ സ്ഥാനം സി.കെ.പി. പത്മനാഭന്‍ നേടിയേക്കും.
കെ.ഇ.ഇസ്മയില്‍ തോറ്റതു നന്നായി. സി,പി.ഐ.യില്‍നിന്നും ഇത്തവണ 2 നല്ല മന്ത്രിമാര്‍ വരാനൊരു സാധ്യതയായി.
ദളിന്റെ മന്ത്രിയാകേണ്ടത് ശ്രേയാംസ്കുമാറല്ല. എന്നാലും വീരന്‍ കളിക്കാതിരിക്കുമോ. പണ്ടു വീരനെ 3 ദിവസത്തിനുശേഷം പറഞ്ഞുവിട്ടപോലെ ഒരു കലാപമൊക്കെ നടത്തി്‍ മോഹനനോ മറ്റോ ആയാല്‍ നല്ലതായിരുന്നു. മകന്റെ മന്ത്രിസ്ഥാനത്തിനു പാരയാകാതിരിക്കാന്‍ ചിറ്റൂരു വീരന്‍ ന്യായമായി അധ്വാനിച്ചിട്ടുണ്ടോ എന്നും സംശയം.
പി.ജെ.ജോസഫിനു മന്ത്രിയാകാനുള്ള പ്രജ്ഞയൊക്കെ നഷ്ടമായിരിക്കുന്നു. സ്വയം മാറിനില്‍ക്കാന്‍ തീരുമാനിച്ചാല്‍ നന്ന്. കേരളാ കോണ്‍ഗ്രസുകാരനില്‍ നിന്നും അങ്ങനെയൊരു നന്മ പ്രതീക്ഷിച്ചുകൂടാ എന്നാലും. ഡോക്ടര്‍ തോറ്റതിനാല്‍ മാറിനില്‍ക്കാനങ്ങു പറ്റുകയുമില്ല. വേണമെങ്കില്‍ മോന്‍സിനെ നിര്‍ത്തി യുവപ്രാതിനിധ്യമുറപ്പിക്കാം. അതുമല്ലെങ്കില്‍ പാലം വലിക്കില്ലെന്നുറപ്പുള്ള ഷെവ.കുരുവിള.
ആര്‍.എസ്.പി. പ്രേമചന്ദ്രനത്തന്നെ മന്ത്രിയാക്കട്ടെ.
കടന്നപ്പള്ളിയെ മന്ത്രിയാക്കാനല്ലേ സി.പി.എം. സ്വന്തം കോട്ടയില്‍ നിര്‍ത്തി ജയിപ്പിച്ചെടുത്തത്.
അപ്പോള്‍ പ്രശ്നം എന്‍.സി.പിയും പി.സി ജോര്‍ജും ഐ.എന്‍.എല്ലുമാണ്. ശശീന്ദ്രന്‍ അല്പം വിവരമുള്ളയാളാ. ഒന്നു പറഞ്ഞു നോക്ക്. ഐ.എന്‍.എല്ലുകാര്‍ക്ക് വേറേ വല്ല വകുപ്പും കൊടുത്ത് മാറ്റ്.
കോടിയേരിയേ ചീഫ് വിപ്പോ, കണ്‍വീനറോ ആക്കിക്കോളൂ. ഇഷ്ടന്‍ മന്ത്രിക്കസേര വേണ്ടെന്നു പറയുമോ ആവോ.
കണ്ണന്താനത്തിനെ ചുമ്മാ ആഗ്രഹംകൊണ്ടു ഉള്‍പ്പെടുത്തിയതാ. ഒന്നു പരീക്ഷിച്ചു നോക്കെന്നേ.
ഇനി സ്പീക്കര്‍ പദവി വിട്ടുകൊടിക്കില്ലയെന്നാ സി.പി.എം തീരുമാനമെങ്കില്‍ ഒരു മന്ത്രിസ്ഥാനം ജോര്‍ജിനോ ശശീന്ദ്രനോ കൊടുക്കേണ്ടിവരും.
ലാല്‍ സലാം ജലീല്‍ മേയ് 12, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.3 comments
നോക്കിയിരുന്നു മടുത്തു. കുറ്റിപ്പുറത്ത് ജലീല്‍ ആറായിരം വോട്ടിനു ലീഡുചെയ്യുന്നുണ്ട്. ഞാന്‍ നോക്കിയിരിക്കുകയാണെന്നു കണ്ടാണോ ആവോ അവിടെ മാത്രം പടക്കം പൊട്ടാനൊരു താമസം. എതിരാളി കുഞ്ഞാലിക്കുട്ടിയായതുകൊണ്ട് എന്തും സംഭവിക്കാമല്ലോ. അതാണീ ആശങ്കക്കാത്തിരിപ്പിനു കാരണം. ഏതായാലും ജലീല്‍ ജയിച്ചു എന്നു ഞാനങ്ങു കരുതുകയാ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഗുണപരമായ മാറ്റവും അവിടെത്തുടങ്ങുന്നു. അരൂരില്‍ ഗൌരിയമ്മ വീണ്ടും മത്സരിക്കാനെത്തിയപ്പോള്‍ ഞാനല്‍ഭുതപ്പെട്ടിരുന്നു. ടി.വി.തോമസിന്റെ ആത്മാവെങ്കിലും അവര്‍ക്കു നല്ലബുദ്ധിതോന്നിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. ഏതായാലും അരൂരിലെ ജനങ്ങള്‍ പ്രബുദ്ധരായി. അവര്‍ക്കിനി വീട്ടിലിരിക്കാം. ഇടക്കിടെ കൃഷ്ണനെ തൊഴാന്‍ പോകാം. കാവ്യ നീതി.
മറ്റൊന്ന് കൊട്ടാരക്കരയിലാണ്. പിള്ളയെ വീട്ടിലിരുത്തിയ കൊട്ടാരക്കാരും അഭിനന്ദനമര്‍ഹിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന്‍ മുന്‍പ് പിള്ളച്ചേട്ടന്‍ ഒരു ഗീര്‍വാണമടിച്ചിരുന്നു. അങ്ങോര്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രമെഴുതാന്‍ പോവാത്രേ. ഏതായാലും ഇനി ഏറെ സമയമുണ്ട്. എഴുതു പിള്ളച്ചേട്ടാ, എഴുത്.
കെ.പി.വിശ്വനാഥന്‍, പി.പി. തങ്കച്ചന്‍, കെ.ഇ.ഇസ്മയില്‍, കുഞ്ഞാലിക്കുട്ടി, ടി.എം ജേക്കബ്, കെ.മുഹമ്മദാലി, ചെര്‍ക്കളം എന്നിങ്ങനെ ഒട്ടേറെ അജീര്‍ണ്ണങ്ങളെ ജനവിധി ചുട്ടെരിച്ചെങ്കിലും ആശങ്കയൊടുങ്ങുന്നില്ല. ഗള്‍ഫില്‍ ഏഷ്യാനെറ്റ് സന്യാസി കെ.പി.മോഹനനൊപ്പം പിരിവു നടത്തി കോടീശ്വരനായ കുവൈറ്റ് ചാണ്ടിയെയും സകലാവല്ലഭനായ അച്ഛനെ വെല്ലുന്ന ശ്രേയാംസ്കുമാറിനെയും ഒക്കെ ഇതേ ജനവിധി വിജയിപ്പിച്ചിട്ടുമുണ്ട്. സി.എഫ്.തോമസിന്റെ നിഷ്ക്രിയ ജനാധിപത്യവും ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്നതു ശ്രദ്ധിക്കണം. ഹാ പറയാന്‍ മറന്നു ഇവര്‍ക്കൊക്കെ കൂട്ടിന് എസ്.ശര്‍മ്മയുമുണ്ട്. നാടുനന്നാവാന്‍ ഇനിയുമേറെക്കാലം വേണമെന്നു സാരം.
ദാ, ജലീല്‍ ജയിച്ചു അല്ല കുഞ്ഞാലിക്കുട്ടി തോറ്റു. ഇനി ഞാനുറങ്ങട്ടെ. നാളെ എങ്ങനെ ഓഫിസില്‍ പോവും



