ബ്ലോഗിങ് ഇന്‍ ഗള്‍ഫ് മേയ് 26, 2006
Posted by കുട്ട്യേടത്തി|Kuttyedathi in പ്രതികരണങ്ങള്‍, സുജ.5 comments
എന്റെ നോട്ടത്തിലിവിടെ വൈകിട്ടൊരു 10 മണി മുതല്‍ പിറ്റേന്നു രാവിലെ എട്ടു മണി വരെയാണു (ഏകദേശം ഗള്‍ഫിലെ ഓഫീസ് സമയം) ബ്ലോഗിലെ ഉത്സവ സമയം. ഈ സമയത്തു നിങ്ങള്‍ ഗള്‍ഫന്മാരും ഇന്‍ഡ്യന്‍ ബ്ലോഗര്‍മാരും കൂടി അര്‍മാദിച്ചാറാടുകയല്ല്യോ ബ്ലോഗില്‍ ?
എന്തരെല്ലാം കലാപരിപാടികളാ ആ സമയത്തു പല സ്റ്റേജുകളിലായി നടക്കണത് ? ആശംസാ പ്രസംഗം, അനുമോദന യോഗങ്ങള്‍, യാത്രയയപ്പിന്റെ തല്‍സമയ ദൃക്‌സാക്ഷി വിവരണം, ഓണ്‍ലൈന്‍ വിഷു സദ്യയും കണിയും, പെട്ടെന്നെഴുതി തീര്‍ത്തതൊക്കെ പതുക്കെ വായിച്ച്, വീണ്ടും വരികള്‍ക്കിടയില്‍ വായിച്ച്, പിന്നെയും പല ആവര്‍ത്തി വായിച്ച്, വിശാലന്റെ എരുമപ്പുറത്തുള്ള യാത്ര കണ്ട്, വക്കാരിയേ എണ്ണ തേച്ചു കുളിപ്പിച്ച്, വക്കാരിയോടൊപ്പം വെള്ളത്തില്‍ കളിച്ച്, എലയട ഉണ്ടാക്കി തിന്ന്, നിണമണിഞ്ഞ സാമ്പാറുണ്ടാക്കി വിളമ്പി, ഇടക്കു ദഹനക്കേടുണ്ടാകാതിരിക്കാന്‍ ഇഞ്ചിനീരൊക്കെ കുടിച്ച്, ദേഹാസ്വാസ്ഥ്യം ഉള്ളവര്‍ ദേവന്‍ ഡോക്ടറുടെ ഉപദേശം തേടി, അരവിന്ദന്റെ പേരു ഗസറ്റില്‍ പബ്ലിഷ് ചെയ്തു മുഴുവിന്ദനാക്കി, ശ്രീജിത്തരങ്ങള്‍ വായിച്ച്, ഇലക്ഷന്‍ റിസല്‍റ്റിനൊപ്പം ലൈവായി പടക്കം പൊട്ടിച്ചാഘോഷിച്ച്, കലേഷുകുട്ടിയുടെ കല്യാണ മുഹൂര്‍ത്തത്തില്‍ വായ്ക്കുരവയിട്ട്, റിംഗ് റ്റോണിന്റെ ലൈവ് അപ്ഡേറ്റുകള്‍ തന്ന്, കല്യാണാചെക്കന്റെ കമന്റ് ഡബ്ബിള്‍ സെഞ്ചുറിയിലെത്തിച്ച്, ഇന്ദുവിന്റെ പാട്ടു ജോയുടെ ശബ്ദത്തില്‍ പാടികേട്ടുറക്കം തൂങ്ങി, കുമാര്‍ജിയുടെ ചുവപ്പും പച്ചയുമുത്സവങ്ങളും കണ്ട്, വിന്നിമാരാകാന്‍ വിധിക്കപെട്ട മാലിനിമാര്‍ക്കു വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ച്, അങ്ങനെയങ്ങനെ ജോറായിട്ടടിച്ചു പൊളിക്കുവല്ലേ നിങ്ങള്‍ ?
പിന്നെ ഇടയ്ക്കു ബോറടിക്കാതിരിക്കാന്‍ മേമ്പൊടിക്കല്‍പം അടിയോടടി, കൂമ്പിനിട്ടിടി, തോണ്ടല്, ചൊറിയല്, കോനയടി, പാരപണിയല്, കിറിക്കിട്ടു കുത്തല്, ചുണ്ടങ്ങാ കൊടുത്തു വഴുതനങ്ങ മേടിക്കല്, കൂട്ടത്തല്ല്, ഒളിയെമ്പെയ്യല്, പല്ലെട കുത്തി നാറ്റിക്കല്, കൈകൊട്ടിക്കളി, വേലിയിലിരിക്കണ പാമ്പിനെയെടുത്തു തോളേല്‍ ചുറ്റല്, പടിയടച്ചു പിണ്ഡം വക്കല് തുടങ്ങിയ ചിലതൊക്കെ കമേര്‍സിയല്‍ ബ്രേക്കിന്റെ നേരത്തും.
പക്ഷേ അതൊക്കെയില്ലെങ്കില്‍ പിന്നെ ഭൂലോകം ചുമ്മാ നിങ്ങടോടത്തെ മരുഭൂമി പോലെയായി പോവൂല്ലേ ? …ഇതിന്റെയൊന്നുമൊരു തല്‍സമയ പ്രക്ഷേപണം കാണാന്‍ യോഗമില്ലല്ലോ എന്റെ പുണ്യാളച്ചോ എന്നു നേടുവീര്‍പ്പിട്ടു രാവിലെ വന്നൊന്നര മണിക്കൂറു കുത്തിയിരുന്നു കമന്റുകള്‍ വായിച്ചു സായൂജ്യമടയും ഞാന്‍. സത്യമായിട്ടും എനിക്കു നിങ്ങള്‍ ഗള്‍ഫന്മാരോടാണു കുശുമ്പ്. കുശുമ്പു മൂത്തിട്ടെന്റെ ജോലി സമയമൊന്നു മാറ്റിയിരുന്നെങ്കില്‍, രാത്രി ജോലി വല്ലോം കിട്ടിയിരുന്നെങ്കില്‍ നിങ്ങളുടെ കൂടെ ഒന്നു പൊടി പൊടിക്കാമാരുന്നല്ലോന്നു വരെ കൊതിച്ചു പോകാറുണ്ടു ഞാന്‍.
*താര എന്ന ബ്ലോഗത്തിയുടെ കഥക്കൂട് എന്ന ബ്ലോഗില്‍ കുറുമാന്‍ എന്ന ബ്ലോഗനു നല്‍കിയ ഓഫ് ടോപിക് മറുപടിയാണിത്. അന്നമ്മച്ചി മരിച്ചതോടെ താരയേയും താരയുടെ ബ്ലോഗിനെയും ഒരുമിച്ചു കാണാതായി. ഇതിതേതായാലും ഇവിടെക്കിടക്കട്ടെ.
ബ്ലോഗ്‌സ്വര, മനോരമ ലേഖനം മേയ് 22, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.62 comments
സൈബറ്‍ സ്പേസില്‍ ഇന്ത്യന്‍ പാട്ടുകാരുടെ ‘ബ്ളോഗ്സ്വര’
കെ. ടോണി ജോസ്
കോട്ടയം: സൈബര്‍ സ്പേസില്‍ അപൂര്‍വമായൊരു ഇന്ത്യന്‍ സംഗീതക്കൂട്ടായ്മ യാഥാര്‍ഥ്യമാകുന്നു. നേരിട്ട് ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവരും ഇന്ററ്‍നെറ്റ് ഉപയോഗിക്കുന്നവരുമായ സംഗീതപ്രേമികളായ കുറെ ഇന്ത്യക്കാറ്‍ ചേറ്‍ന്നാണു ‘ബ്ളോഗ്സ്വര ഡോട് കോം എന്ന പേരില്‍ പാട്ടിന്റെ വെബ്സൈറ്റ് തുറന്നത്.
ഇന്ററ്‍നെറ്റിലെ ഡയറിക്കുറിപ്പുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ബ്ളോഗുകള്‍ സ്വന്തമായുള്ള പാട്ടുകാരുടെ കൂട്ടായ്മയാണ് ഇൌ വെബ്സൈറ്റ്. കൂട്ടത്തില്‍ ഏറെയും മലയാളികളാണ്.
ലോകത്തിന്റെ ഒരു ഭാഗത്തിരുന്ന് ഒരാള്‍ എഴുതുന്ന പാട്ട് മറ്റൊരിടത്തിരുന്ന് വേറൊരാള്‍ സംഗീതം നല്‍കി വിദൂരമായ മറ്റേതോ രാജ്യത്തിരുന്ന് മൂന്നാമതൊരാള്‍ പാടി ഇനിയും മറ്റൊരാള്‍ മിക്സ് ചെയ്ത് കേള്‍ക്കുന്ന അപൂറ്‍വതയാണ് ഇൌ സൈറ്റിലെ പാട്ടുകളുടെ പ്രത്യേകത.
‘പ്രദീപ് കി ആവാസ് സുനോ എന്ന ബ്ളോഗ് സ്വന്തമായുള്ള മലയാളി പാട്ടുകാരന്‍ പ്രദീപ് സോമസുന്ദരമാണ് ബ്ളോഗ്സ്വരയിലെ പ്രശസ്തന്‍. മറ്റുള്ളവരെല്ലാം തന്നെ അമേരിക്ക, ഇംഗണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിനോക്കുന്ന ഇന്ത്യക്കാരാണ്.
ഇന്ററ്‍നെറ്റില്‍ ഇത്തരമൊരു സംഗീതക്കൂട്ടായ്മയും ആദ്യമാണ്. തമിഴ്നാട്ടുകാരനായ സെന്തിലാണ് ബ്ളോഗ്സ്വര എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. പിന്നീട് ഇന്ററ്‍നെറ്റിലെ പല അജ്ഞാത സുഹൃത്തുക്കളും ചേറ്‍ന്നപ്പോള്‍ പാട്ടിന്റെ വെബ്സൈറ്റ് യാഥാറ്‍ഥ്യമായി.ബ്ളോഗ്സ്വരയിലെ ആദ്യത്തെ പാട്ടുകള്‍ ഇൌ വ്യാഴാഴ്ച റിലീസ് ചെയ്യും.www.blogswara.com എന്ന സൈറ്റില്‍നിന്ന് പാട്ടുകള്‍ കേള്‍ക്കുകയും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്യാം.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലുള്ള 14 പാട്ടുകളാണ് ആദ്യം റിലീസ് ചെയ്യുക. മഴപെയ്ത നാളില്‍ (രചന – നരേന്ദ്രന്‍, സംഗീതം – ഹരീഷ്, ആലാപനം – ജോ), ഒരു കുഞ്ഞു സ്വപ്നത്തിന്‍ (രചന – ജ്യോതിസ്, സംഗീതം – സദാനന്ദന്‍, ആലാപനം – വിദ്യു), മെല്ലേ മെല്ലേ (രചനയും സംഗീതവും – എന്‍. വെങ്കിടു, ആലാപനം – ജോയും രാധികയും), ഉൌയലാടുന്നേ (രചന – ഇന്ദു, സംഗീതം – ജോ, ആലാപനം – മീര) എന്നിവയാവും ആദ്യഘട്ടത്തിലെ മലയാളം പാട്ടുകള്‍. ഹിന്ദി, തമിഴ് പാട്ടുകളാണു പ്രദീപ് സോമസുന്ദരം ആലപിച്ചിട്ടുള്ളത്.
പല മലയാളം പാട്ടുകളും ഉന്നത നിലവാരമുള്ളവയാണെന്നു പ്രദീപ് പറയുന്നു.എണ്ണമറ്റ ബ്ളോഗുകളാണ് ഇപ്പോള്‍ സൈബറ്‍ സ്പേസിലുള്ളത്.
വ്യക്തികളോ കൂട്ടുകാരോ സംഘടനകളോ സ്വന്തം അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തി ഇന്ററ്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഡയറിക്കുറിപ്പുകളെന്നു ബ്ളോഗുകളെ വിശേഷിപ്പിക്കാം. വെബ്ലോഗ് എന്നാണു ബ്ളോഗിന്റെ പൂറ്‍ണരൂപം.
യുദ്ധകാലത്ത് ഇറാഖില്‍ നിന്നുള്ള ബ്ളോഗുകളും അമേരിക്കയില്‍ നിന്നുള്ള രാഷ്ട്രീയ ബ്ളോഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന മലയാളത്തിലുള്ള ഇരുന്നൂറോളം ബ്ളോഗുകളും ഇപ്പോള്‍ സൈബറ്‍ സ്പേസിലുണ്ട്. ‘ബുലോഗം എന്നാണു മലയാളം ബ്ളോഗുകളെ കളിയായി വിളിക്കുക.
കേരളത്തില്‍ നിന്നുള്ള കറ്‍ഷകനായ ചന്ദ്രശേഖരന്‍നായറ്‍ മുതല്‍ വീട്ടമ്മമാരും അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലുമുള്ള ഐ.ടി. പ്രഫഷനലുകളും വരെ മലയാളം ബ്ളോഗുകള്‍ ഇന്ററ്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കഥ, നോവല്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍, കൃഷികാര്യം, രാഷ്ട്രീയം, ജ്യോതിഷം, ഗണിതം,ജ്യോതിശാസ്ത്രം, ഭാഷാ ശാസ്ത്രം, അക്ഷരശ്ളോകം, കാറ്‍ട്ടൂണുകള്‍, നറ്‍മം എന്നിങ്ങനെ അതീവ വൈവിധ്യമുള്ള വിഷയങ്ങളാണ് ഇൌ ബ്ളോഗുകളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്.
സൂര്യഗായത്രി എന്ന മലയാളം ബ്ളോഗ് കണ്ണൂരില്‍ നിന്നുള്ള വീട്ടമ്മയുടേതാണെങ്കില്‍ കുട്ട്യേടത്തി അമേരിക്കയിലെ മലയാളി ഐ.ടി. ജോലിക്കാരിയുടേതാണ്.ഇന്ററ്‍നെറ്റിലെ ആശയവിനിമയത്തിന്റെ ഏറ്റവും വലിയ മാധ്യമമായി മാറുന്ന ബ്ളോഗുകളുടെ ചരിത്രത്തിലെ പുതിയൊരു ചുവടുവയ്പാണു ബ്ളോഗ്സ്വര ഡോട് കോം. 25ന് ഇവിടെ പാട്ടുകളുടെ റിലീസിങ് കാത്തിരിക്കുകയാണു സൈബറ്‍ പ്രേമികള്‍.
:ടോണിക്കു നന്ദി.
മൂന്നു സഹോദരിമാരും എന്റെ ജീവിതവും മേയ് 21, 2006
Posted by മന്‍ജിത് കൈനിക്കര in ഓര്‍മ്മകള്‍, മന്‍ജിത്.36 comments
മാധവി, ലക്ഷ്മി, ദേവകി. ഒരേ തണ്ടില്‍ വിരിഞ്ഞ മൂന്നു പൂക്കള്‍. ആഴ്വഞ്ചേരി തമ്പ്രാക്കളുടെ മനയില്‍ നിന്നാണ് ഞാനീ പൂക്കളുടെ അടുത്തേക്കെത്തിപ്പെട്ടത്. ആതവനാട്ടെ ക്ഷേത്രത്തില്‍ ഉത്സവകാലം. തമ്പ്രാക്കള്‍ അതിന്റെ മേനി പറഞ്ഞു തരികയാണെനിക്ക്.
തമ്പ്രാക്കള്‍ അമ്പലത്തില്‍ പോകില്ല പോലും. എന്താ കാര്യം?. ബഹുമാനം കാരണം ദേവി എഴുന്നേറ്റു നില്‍ക്കുമത്രേ. എതായാലും അലസതയില്‍ കുരുത്ത ബ്രാഹ്മണ പൌരോഹിത്യത്തിന്റെ മുഷിഞ്ഞ ചുറ്റുവട്ടങ്ങളില്‍ നിന്നും ഒന്നു പുറത്തു കടക്കാനാശിച്ച നേരത്താണു പ്രാദേശികന്‍ രമേശ് വന്നത്.
“സാറേ ഒരുഗ്രന്‍ സ്റ്റോറി”
തൊട്ടടുത്ത് മൂന്നു കുഷ്ടരോഗികളുണ്ടത്രേ.
കുഷ്ടരോഗികളോ? ഇക്കാലത്തോ?.
ഒരു സംശയമുന്നയിച്ചാണു രമേശിനെ നേരിട്ടത്. എന്തായാലും തമ്പ്രാക്കളുടെ ഗീര്‍വാണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയായല്ലോ.
പൂക്കളുടെയടുത്തേക്ക് ഇടവഴിയിലൂടെ നടക്കുമ്പോള്‍ മഴ പൊടിഞ്ഞു. ആ ചെറുകുടിലിനടുത്തെത്തിയപ്പോള്‍ പേമാരി കനത്തു. കുടയില്ല കയ്യില്‍. ഒന്നു തൊട്ടാല്‍ വീഴാന്‍പാകത്തില്‍ നില്‍ക്കുന്ന ആ ഓലക്കുടിലിനു മുന്നില്‍ ഞങ്ങളെത്തി. തൊട്ടടുത്തുള്ളതൊക്കെ മണിമന്ദിരങ്ങള്‍. അതിനു നടുവിലാണ് മൂന്നു സഹോദരങ്ങളുടെ ജീവിതം ഉരുകിത്തീരുന്നത്.
ഞങ്ങളെക്കണ്ട് മൂന്നുപേരും ഇറങ്ങി വന്നു. മാധവിയും ലക്ഷ്മിയും പിന്നെ ദേവകിയും. അനാഥത്വത്തിന്റെ നോവ് കുഞ്ഞുനാളിലേ ചുമക്കേണ്ടി വന്ന സഹോദരിമാര്‍. വളര്‍ച്ചയ്ക്കിടയില്‍ ശരീരത്തെ കാര്‍ന്നുതിന്നുന്ന രോഗം മൂവരെയും കീഴടക്കി. അവയവങ്ങള്‍ ഓരോന്നായ് എരിഞ്ഞു തീരുന്നു. ദുരിതങ്ങളുടെ ഈ കൊച്ചുകുടിലില്‍ ഇവരെങ്ങനെ കഴിയുന്നു എന്നായിരുന്നു എന്റെ ചിന്ത. ചെന്നെത്താനൊരു വഴിയില്ല, തിരിഞ്ഞു നോക്കാന്‍ ആളില്ല. ഇരുട്ടില്‍ പരസ്പരം കണ്ടിരിക്കാന്‍ വൈദ്യുതി വെളിച്ചമില്ല. ഉരുകിത്തീരുന്ന കൈവിരലുകള്‍ക്ക് ഒരു മെഴുകുതിരി തെളിക്കാന്‍ പോലുമുള്ള ത്രാണിയില്ല.
തമ്പ്രാക്കളെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ദേവി ഈ പാവങ്ങളുടെ വേദന കണ്ടിട്ടും ഒന്നനങ്ങുന്നുപോലുമില്ലല്ലോ. എന്നില്‍ ദുഖം ഇരച്ചുകയറി.
കുടിലിന്റെ ഓരം പറ്റിനിന്ന് മൂന്നു സഹോദരിമാരുടെ ജീവിതം ചോദിച്ചു മനസിലാക്കുമ്പോഴാണ് മഴ പിന്നെയും കനത്തത്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കുരയില്‍ നിന്നും എന്റെ തലയിലേക്ക് വെള്ളം ഒഴുകിയെത്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ.
നനഞ്ഞു വാര്‍ന്ന എന്നെ നോക്കി ആ സഹോദരിമാരുടെ കണ്ണു നിറയുന്നതു ഞാന്‍ കണ്ടു. പെട്ടെന്നാണ് അതിലൊരാള്‍ ഒരു തുണിയുമായി എന്റെയടുത്തെത്തിയത്. വ്രണിതമായ തന്റെ കൈകള്‍ക്കൊണ്ട് മാധവി എന്നു പേരുള്ള സ്ത്രീ എന്നെ മാറോടുചേര്‍ത്തു.
“കുഞ്ഞേ ഇങ്ങനെ മഴ നനഞ്ഞാല്‍ പനിവരൂല്ലേ?”
വിണ്ടുകീറിയ കൈവിരലുകള്‍ക്കിടയില്‍ എങ്ങനെയോ തുണിയും പിടിച്ച് അവരെന്നെ തോര്‍ത്തുകയാണ്, നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി.
ഒരു നിമിഷം ഞാനറിഞ്ഞു. എരിഞ്ഞു തീരുന്ന അവരുടെ ശരീരത്തിനുള്ളിലും കൊതിതീരാതെ വിങ്ങുന്ന മാതൃത്വത്തിന്റെ തേങ്ങല്‍. അമ്മയുടെ ലാളനയും പ്രണയിനിയുടെ തലോടലും മാത്രം കൊതിച്ചിരുന്ന ഞാന്‍ ആ പാവം സ്ത്രീയുടെ ലാളനയ്ക്കു മുന്നില്‍ ഒലിച്ചില്ലാതായി.
മൂന്നു സഹോദരിമാരുടെ ദുരിതജീവിതം ഒപ്പിയെടുത്തു തിരികെ നടക്കുമ്പോള്‍ ഒരു കിടിലന്‍ സ്റ്റോറിയടിക്കാനുള്ള ആവേശമെന്നിലെത്തിയില്ല. ഉരുകിത്തീരുമ്പോഴും മനസില്‍ സ്നേഹവും കരുണയും കളയാതെ കാക്കുന്ന ആ സഹോദരിമാര്‍ എന്റെ ചിന്തകള്‍ എവിടെയൊക്കെയോ കൊണ്ടുപോയി.
ആരും തിരിഞ്ഞുനോക്കാത്ത ആ മനുഷ്യ ജന്മങ്ങള്‍ എന്നെ അസ്വസ്ഥനാക്കി. ഒരു നിമിഷം ഫാദര്‍ ഡാമിയന്റെ ജീവിതചിത്രവും എന്റെ മുന്നില്‍ത്തെളിഞ്ഞു. അതുപോലെ, ജീവിതം അഴിഞ്ഞു തീര്‍ക്കുന്ന പാവങ്ങക്കു തുണയേകാന്‍ ആവശ്യപ്പെടുന്ന ഒരു ജീവിതാന്തസ് തിരഞ്ഞെടുത്ത് ഞാനും കുറെ നടന്നതാണ്. നല്ലമനുഷ്യനാകാനാവില്ല എന്ന ന്യായം പറഞ്ഞ് ആ വഴി വിട്ടുപോന്നതില്‍ ആദ്യമായി എനിക്കു നഷ്ടബോധം തോന്നി. ഈ സഹോദരിമാരെ ആ തീരുമാനത്തിന് അല്പം മുമ്പെങ്കിലും കണ്ടിരുന്നെങ്കില്‍. എന്റെ മുട്ടുന്യായങ്ങളുടെ ചെളിവെള്ളം ഇവരിലാരെങ്കിലും ഒന്നു തോര്‍ത്തിയുണക്കിയിരുന്നെങ്കില്‍…
ഓഫിസില്‍ തിരികെയെത്തിയ എനിക്ക് ഒന്നും എഴുതാന്‍ തോന്നിയില്ല. രമേശ് എഴുതിയ കോപ്പിയില്‍ ചില തിരുത്തലുകള്‍ മാത്രം വരുത്തി, പിന്നെ ഒരു തലക്കെട്ടുമിട്ടു. എന്നെക്കൊണ്ട് അത്രയേ ആകുമായിരുന്നുള്ളൂ. എന്റെ മനസിലപ്പോള്‍ ഒന്നാം പേജില്‍ എത്തിയേക്കാവുന്ന സ്റ്റോറിയേക്കാള്‍ ആ സ്ത്രീയില്‍ നിന്നും എന്നിലേക്കൊഴുകിയെത്തിയ സ്നേഹത്തിന്റെ കണികകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
ഫോണെടുത്ത് ഹെഡാപ്പീസിലേക്ക് വാര്‍ത്ത ഷെഡ്യൂള്‍ ചെയ്തു. ഒക്കുമെങ്കില്‍ ഒന്നാം പേജില്‍ വരുത്തണമേയെന്നൊരപേക്ഷയും വച്ചു. കുഷ്ടരോഗികള്‍ ഉണ്ടെന്നൊക്കെ ഒന്നാം പേജില്‍ കൊടുത്താല്‍ ആള്‍ക്കാര്‍ പ്രശ്നമുണ്ടാക്കില്ലേ എന്ന കുഷ്ടം നിറഞ്ഞ മറുചോദ്യമാണു മൂത്ത പത്രാധിപര്‍ തൊടുത്തത്. ഞാനും ഉള്‍പ്പെട്ട ഒരു കദനകഥ ഒന്നാം പേജില്‍ അടിച്ചുവരുന്ന സന്തോഷത്തേക്കാള്‍ അതുകണ്ട് ആ പാവങ്ങളെ ആരെങ്കിലും തേടിയെത്തുമല്ലോ എന്ന ചിന്തയായിരുന്നു എന്റെ മനസില്‍. പക്ഷേ ആ പാവങ്ങള്‍ക്കു ഭാഗ്യമില്ലായിരുന്നു.
ഒടുവില്‍ ഏറെ പണിപ്പെട്ട്, മലപ്പുറം എഡിഷനില്‍ മാത്രം ഒന്നാം പേജില്‍ അതടിച്ചുവന്നു. കുറേ പേരുമോഹികള്‍ അല്ല ചില്ലറ സഹായമൊക്കെ അവര്‍ക്കു ചെയ്തു. ഇത്രയുംനാള്‍ അടുത്തു കിടന്നിട്ടും തിരിഞ്ഞു നോക്കാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഏതായാലും ഞാന്‍ കൊതിച്ചിരുന്ന സഹായഹസ്തം ഒടുവിലവരെ തേടിയെത്തി. മലപ്പുറം മനോരമയില്‍ ഈ വാര്‍ത്ത കണ്ട ആനന്ദവികടന്‍ എന്ന തമിഴ് വാരികയുടെ ലേഖകന്‍ അതു പുനപ്രസിദ്ധീകരിച്ചു. എന്നു മാത്രമല്ല അതെടുത്ത് രാഷ്ട്രപതി അബ്ദുല്‍ കലാമിന് അയച്ചുകൊടുക്കുകയും ചെയ്തു. കനിവിന്റെ കരങ്ങള്‍ ഒടുവില്‍ പ്രഥമ പൌരന്‍ തന്നെ നീട്ടി. രാഷ്ട്രപതിയൊക്കെ ഇടപെട്ടപ്പോള്‍ കുഷ്ടരോഗികളായ സഹോദരിമാരെ ഒന്നാം പേജില്‍ കയറ്റാന്‍ പത്രാധിപമൂപ്പനു മടിയൊന്നുമുണ്ടായില്ല.
ഏതാനും മാസങ്ങള്‍ക്കുശേഷം മലപ്പുറത്തു നിന്നും സ്ഥലമാറ്റം ലഭിച്ചപ്പോള്‍ ആരുമറിയാതെ വീണ്ടും ഞാന്‍ ആ സഹോദരിമാരെ തേടിപ്പോയി. സ്റ്റോറി ചെയ്യാനായിരുന്നില്ല ആ യാത്ര. എന്റെ ഉള്‍ക്കണ്ണിലല്‍പ്പം വെളിച്ചമേകിയ ആ സഹോദരിമാരെ ഒന്നുകൂടെ കണ്ടുമടങ്ങാന്‍. ഞാന്‍ എത്തുമ്പോഴേക്കും എന്നില്‍ സ്നേഹം അരിച്ചിറക്കിയ മാധവി ഈ ലോകത്തോടു യാത്ര പറഞ്ഞിരുന്നു. പിന്നെ കുറേ മാസങ്ങള്‍ക്കു ശേഷം ലക്ഷ്മിയും.
ഇപ്പോള്‍ ഇതെഴുതുമ്പോള്‍ അവരില്‍ അവസാനത്തെയാളെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമോ. ആരറിയുന്നു.
മാധവി, ലക്ഷ്മി, ദേവകി. ഒരു തണ്ടില്‍ വിരിഞ്ഞ്, ഒരേ കുടിലിരുന്നു വേദനയുടെ വേദപുസ്തകം വായിച്ചുതീര്‍ത്ത നിങ്ങള്‍ക്കായി ഈ കുറിപ്പു സമര്‍പ്പിക്കട്ടെ.
പഫ്സു വന്നു വിളിച്ചപ്പോള്‍ മേയ് 20, 2006
Posted by കുട്ട്യേടത്തി|Kuttyedathi in ചിത്രശാല, വൈയക്തികം, സുജ.12 comments
സ്വപ്ന മന്ത്രിസഭ മേയ് 12, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.3 comments
രാവിലെ എഴുന്നേറ്റപ്പോള്‍ വി.എസിന്റെ മിസ്ഡ് കോള്‍. മന്ത്രിസഭയുണ്ടാക്കാന്‍ സഹായിക്കണമത്രേ. പണിയൊന്നുമില്ലാത്തതിനാല്‍ തിരക്കാണെന്നു പറഞ്ഞുനോക്കി. പക്ഷേ സഖാവ് സമ്മതിക്കുന്നില്ല. ഞാന്‍ പറഞ്ഞു സഖാവ് ആദ്യം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്ക്. ബാക്കി ഞാന്‍ നോക്കിക്കോളാം.
ഈ 14 എന്ന സംഖ്യയില്‍ അങ്ങനെയങ്ങു മുറുകെപ്പിടിക്കേണ്ട എന്നതാണെന്റെ അഭിപ്രായം. 96-ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ ‘രണ്ടാന മനോരമ’ നടത്തിയ പൊതുജനാഭിപ്രായ രൂപീകരണമായിരുന്നല്ലോ ഈ 14. പിന്നീട് ആന്റണിയും ചാണ്ടിയും വന്ന് എണ്ണം മൊത്തത്തിലങ്ങു കൂട്ടിയപ്പോള്‍ മനോരമയ്ക്ക് അഭിപ്രായ രൂപീകരണമൊന്നും ഇല്ലാതെ പോയി.
ചെലവു ചുരുക്കല്‍ എന്ന പരിപാടിയനുസരിച്ചാണ് 14 ആക്കുന്നതെങ്കില്‍ അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. 96-ല്‍ 14 പേര്‍ ചേര്‍ന്ന് 30 പേരുടെ ചെലവു വരുത്തിവച്ചത് മറക്കാതിരിക്കാം.(ചെലവു വീരന്മാരുടെ പട്ടികയില്‍ നിന്ന് നായനാരെയും രാധാകൃഷ്ണനെയും പാലോളിയെയും ഒഴിവാക്കിയേക്കാം)
അപ്പോള്‍ 14 ആണെങ്കില്‍ ഒരു മാര്‍ഗ്ഗം ചെറുകക്ഷികളായ രണ്ടെണ്ണത്തിന് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കുകയാണ്. പി.സി. ജോര്‍ജിനെപ്പോലൊരാള്‍ സ്പീക്കര്‍ കസേരയിലിരുന്നാല്‍ നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ വേണ്ടിവരില്ല. വി.എസിന് ആ വഴി ചിന്തിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ എ.കെ.ശശീന്ദ്രനെ സ്പീക്കറും പി.സിയെ ഡെപ്യൂട്ടിയുമാക്കാം. ഒന്നാലോചിച്ച് നോക്ക്.
അപ്പോള്‍ 14 ആണെങ്കില്‍ ഇങ്ങനെയാവാം
മുഖ്യമന്ത്രി-വി.എസ്.
പാലോളി
ബേബി
ശ്രീമതി
വിജയകുമാര്‍
എം.ചന്ദ്രന്‍
രാധാകൃഷ്ണന്‍
കണ്ണന്താനം (എല്ലാവാരും സി.പി.എം ക്വോട്ട)
കെ.പി.രാജേന്ദ്രന്‍
ബിനോയ് വിശ്വം(സി.പി.ഐ)
എന്‍.കെ.പ്രേമചന്ദ്രന്‍(ആര്‍.എസ്.പി)
കടന്നപ്പള്ളി(കോണ്‍. എസ്)
പി.ജെ.ജോസഫ്(കേ.കോ.ജെ)
ശ്രേയാംസ്കുമാര്‍(ദള്‍)
ശശീന്ദ്രന്‍ സ്പീക്കര്‍
പി.സി. ഡെപ്യൂട്ടി. അല്ലെങ്കില്‍ നേരേ തിരിച്ച്
പാലോളിയെ വെറും മന്ത്രിയായി ഉള്‍പ്പെടുത്താന്‍ സി.പി.എംനു താല്പര്യമുണ്ടാകില്ല. എന്നാലും മുസ്ലീം പ്രാതിനിധ്യം ഒഴിവാക്കാനാവില്ലല്ലോ(എളമരം കരീമിനെയും മറക്കേണ്ട. പക്ഷേ വി.എസ്. എങ്ങനെ സഹിക്കും?) തോമസ് ഐസക്കിനെ ധനകാര്യം ഏല്‍പ്പിക്കാമെങ്കിലും പ്രത്യയശാസ്ത്ര തര്‍ക്കങ്ങളുടെ പേരില്‍ എ.കെ.ജി. സെന്റര്‍ ധനമന്ത്രിയായി മാറ്റിനിര്‍ത്താനാണു സാധ്യത. തിരിവനന്തപുരം പ്രാതിനിധ്യം ചിലപ്പോള്‍ വി.ജെ. തങ്കപ്പനോ, ശിവങ്കുട്ടിയോ കയ്യടിക്കിയേക്കാം. തോമസ് ഐസക്കിനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ എം. ചന്ദ്രനെയും മാറ്റിനിര്‍ത്താന്‍ ഒരുസാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ആ സ്ഥാനം സി.കെ.പി. പത്മനാഭന്‍ നേടിയേക്കും.
കെ.ഇ.ഇസ്മയില്‍ തോറ്റതു നന്നായി. സി,പി.ഐ.യില്‍നിന്നും ഇത്തവണ 2 നല്ല മന്ത്രിമാര്‍ വരാനൊരു സാധ്യതയായി.
ദളിന്റെ മന്ത്രിയാകേണ്ടത് ശ്രേയാംസ്കുമാറല്ല. എന്നാലും വീരന്‍ കളിക്കാതിരിക്കുമോ. പണ്ടു വീരനെ 3 ദിവസത്തിനുശേഷം പറഞ്ഞുവിട്ടപോലെ ഒരു കലാപമൊക്കെ നടത്തി്‍ മോഹനനോ മറ്റോ ആയാല്‍ നല്ലതായിരുന്നു. മകന്റെ മന്ത്രിസ്ഥാനത്തിനു പാരയാകാതിരിക്കാന്‍ ചിറ്റൂരു വീരന്‍ ന്യായമായി അധ്വാനിച്ചിട്ടുണ്ടോ എന്നും സംശയം.
പി.ജെ.ജോസഫിനു മന്ത്രിയാകാനുള്ള പ്രജ്ഞയൊക്കെ നഷ്ടമായിരിക്കുന്നു. സ്വയം മാറിനില്‍ക്കാന്‍ തീരുമാനിച്ചാല്‍ നന്ന്. കേരളാ കോണ്‍ഗ്രസുകാരനില്‍ നിന്നും അങ്ങനെയൊരു നന്മ പ്രതീക്ഷിച്ചുകൂടാ എന്നാലും. ഡോക്ടര്‍ തോറ്റതിനാല്‍ മാറിനില്‍ക്കാനങ്ങു പറ്റുകയുമില്ല. വേണമെങ്കില്‍ മോന്‍സിനെ നിര്‍ത്തി യുവപ്രാതിനിധ്യമുറപ്പിക്കാം. അതുമല്ലെങ്കില്‍ പാലം വലിക്കില്ലെന്നുറപ്പുള്ള ഷെവ.കുരുവിള.
ആര്‍.എസ്.പി. പ്രേമചന്ദ്രനത്തന്നെ മന്ത്രിയാക്കട്ടെ.
കടന്നപ്പള്ളിയെ മന്ത്രിയാക്കാനല്ലേ സി.പി.എം. സ്വന്തം കോട്ടയില്‍ നിര്‍ത്തി ജയിപ്പിച്ചെടുത്തത്.
അപ്പോള്‍ പ്രശ്നം എന്‍.സി.പിയും പി.സി ജോര്‍ജും ഐ.എന്‍.എല്ലുമാണ്. ശശീന്ദ്രന്‍ അല്പം വിവരമുള്ളയാളാ. ഒന്നു പറഞ്ഞു നോക്ക്. ഐ.എന്‍.എല്ലുകാര്‍ക്ക് വേറേ വല്ല വകുപ്പും കൊടുത്ത് മാറ്റ്.
കോടിയേരിയേ ചീഫ് വിപ്പോ, കണ്‍വീനറോ ആക്കിക്കോളൂ. ഇഷ്ടന്‍ മന്ത്രിക്കസേര വേണ്ടെന്നു പറയുമോ ആവോ.
കണ്ണന്താനത്തിനെ ചുമ്മാ ആഗ്രഹംകൊണ്ടു ഉള്‍പ്പെടുത്തിയതാ. ഒന്നു പരീക്ഷിച്ചു നോക്കെന്നേ.
ഇനി സ്പീക്കര്‍ പദവി വിട്ടുകൊടിക്കില്ലയെന്നാ സി.പി.എം തീരുമാനമെങ്കില്‍ ഒരു മന്ത്രിസ്ഥാനം ജോര്‍ജിനോ ശശീന്ദ്രനോ കൊടുക്കേണ്ടിവരും.
ലാല്‍ സലാം ജലീല്‍ മേയ് 12, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.3 comments
നോക്കിയിരുന്നു മടുത്തു. കുറ്റിപ്പുറത്ത് ജലീല്‍ ആറായിരം വോട്ടിനു ലീഡുചെയ്യുന്നുണ്ട്. ഞാന്‍ നോക്കിയിരിക്കുകയാണെന്നു കണ്ടാണോ ആവോ അവിടെ മാത്രം പടക്കം പൊട്ടാനൊരു താമസം. എതിരാളി കുഞ്ഞാലിക്കുട്ടിയായതുകൊണ്ട് എന്തും സംഭവിക്കാമല്ലോ. അതാണീ ആശങ്കക്കാത്തിരിപ്പിനു കാരണം. ഏതായാലും ജലീല്‍ ജയിച്ചു എന്നു ഞാനങ്ങു കരുതുകയാ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഗുണപരമായ മാറ്റവും അവിടെത്തുടങ്ങുന്നു. അരൂരില്‍ ഗൌരിയമ്മ വീണ്ടും മത്സരിക്കാനെത്തിയപ്പോള്‍ ഞാനല്‍ഭുതപ്പെട്ടിരുന്നു. ടി.വി.തോമസിന്റെ ആത്മാവെങ്കിലും അവര്‍ക്കു നല്ലബുദ്ധിതോന്നിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. ഏതായാലും അരൂരിലെ ജനങ്ങള്‍ പ്രബുദ്ധരായി. അവര്‍ക്കിനി വീട്ടിലിരിക്കാം. ഇടക്കിടെ കൃഷ്ണനെ തൊഴാന്‍ പോകാം. കാവ്യ നീതി.
മറ്റൊന്ന് കൊട്ടാരക്കരയിലാണ്. പിള്ളയെ വീട്ടിലിരുത്തിയ കൊട്ടാരക്കാരും അഭിനന്ദനമര്‍ഹിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന്‍ മുന്‍പ് പിള്ളച്ചേട്ടന്‍ ഒരു ഗീര്‍വാണമടിച്ചിരുന്നു. അങ്ങോര്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രമെഴുതാന്‍ പോവാത്രേ. ഏതായാലും ഇനി ഏറെ സമയമുണ്ട്. എഴുതു പിള്ളച്ചേട്ടാ, എഴുത്.
കെ.പി.വിശ്വനാഥന്‍, പി.പി. തങ്കച്ചന്‍, കെ.ഇ.ഇസ്മയില്‍, കുഞ്ഞാലിക്കുട്ടി, ടി.എം ജേക്കബ്, കെ.മുഹമ്മദാലി, ചെര്‍ക്കളം എന്നിങ്ങനെ ഒട്ടേറെ അജീര്‍ണ്ണങ്ങളെ ജനവിധി ചുട്ടെരിച്ചെങ്കിലും ആശങ്കയൊടുങ്ങുന്നില്ല. ഗള്‍ഫില്‍ ഏഷ്യാനെറ്റ് സന്യാസി കെ.പി.മോഹനനൊപ്പം പിരിവു നടത്തി കോടീശ്വരനായ കുവൈറ്റ് ചാണ്ടിയെയും സകലാവല്ലഭനായ അച്ഛനെ വെല്ലുന്ന ശ്രേയാംസ്കുമാറിനെയും ഒക്കെ ഇതേ ജനവിധി വിജയിപ്പിച്ചിട്ടുമുണ്ട്. സി.എഫ്.തോമസിന്റെ നിഷ്ക്രിയ ജനാധിപത്യവും ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്നതു ശ്രദ്ധിക്കണം. ഹാ പറയാന്‍ മറന്നു ഇവര്‍ക്കൊക്കെ കൂട്ടിന് എസ്.ശര്‍മ്മയുമുണ്ട്. നാടുനന്നാവാന്‍ ഇനിയുമേറെക്കാലം വേണമെന്നു സാരം.
ദാ, ജലീല്‍ ജയിച്ചു അല്ല കുഞ്ഞാലിക്കുട്ടി തോറ്റു. ഇനി ഞാനുറങ്ങട്ടെ. നാളെ എങ്ങനെ ഓഫിസില്‍ പോവും
ചമ്മല്‍ കെ സംബന്ധം മേയ് 9, 2006
Posted by കുട്ട്യേടത്തി|Kuttyedathi in ഓര്‍മ്മകള്‍, വൈയക്തികം, സുജ.76 comments
വെറുതെയിരിക്കുമ്പോഴും ഒറ്റക്കിരിക്കുമ്പോഴുമൊക്കെ ഇങ്ങനെ പാട്ടു പാടിക്കൊണ്ടിരിക്കുന്ന ഒരു ദുശ്ശീലമെനിക്കു പണ്ടേയുണ്ട്. ഞാന്‍ വലിയ പാട്ടുകാരിയൊന്നുമല്ല. തരക്കേടില്ലാതെ പാടി ഒപ്പിക്കും എന്നു പോലും പറയാന്‍ പറ്റില്ല. പക്ഷേ എനിക്കതിന്റെ യാതോരഹങ്കാരവുമില്ലതാനും. ഹോസ്റ്റലില്‍, കോളേജില്‍ എന്നു വേണ്ട എവിടെയും വെറുതെയിരിക്കുമ്പോ ഞാന്‍ ചുമ്മാ എന്തെങ്കിലുമൊക്കെ പാടിക്കളയും.
ഇന്ന പാട്ടേ പാടൂ എന്നു വാശിയുമില്ല. ആ നിമിഷം നാവിന്‍ തുമ്പില്‍ വരുന്നതേതോ അതപ്പോള്‍ പാടുക. അതാണെന്റെ പോളിസി.
'അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍' ആണു രാവിലെ മുതല്‍ മൂളുന്നതെങ്കില്‍ ഉച്ചയ്ക്കതു നേരെ
'വാര്‍മഴവില്ലേ, ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞു പോയോ…
നിരാലംബയായി നീ മാറിയില്ലേ'
എന്നിങ്ങനെ മെലഡിയായി മാറും. അടുത്ത നിമിഷത്തില്‍ 'എന്നവളേ അടി എന്നവളേ…' പാടുമ്പോ ഞാന്‍ തന്നെ 'ശെടാ, ഇതിപ്പോ എവിടുന്നു വന്നതാ എന്റെ നാവില്‍' എന്നത്ഭുപ്പെടാറുണ്ട്.
മുറി ഹിന്ദി മാത്രമേ അറിയുള്ളൂവെങ്കിലും ഹിന്ദി പാട്ടു പാടില്ല എന്നൊന്നും യാതോരു വാശിയുമെനിക്കില്ല. വായില്‍ വരുന്നതു കോതയ്ക്കു പാട്ടെന്ന രീതിയില്‍, ലിറിക്സ് ശരിയല്ലെങ്കിലും ഞാന്‍ പാടിക്കൊണ്ടേയിരിക്കും.
ഈ പാട്ടുപാടല്‍ കലാലയ ജീവിതത്തിലൊന്നും വലിയ ഉപദ്രവം ചെയ്തില്ലെങ്കിലും ജോലി കിട്ടിയപ്പോ ഞാനിനി ഡീസന്റായിരിക്കുമെന്നും ഓഫീസിലിരുന്നു പാട്ടു പാടില്ലെന്നും കൂട്ടുകാരുടെയും സഹമുറിയത്തിമാരുടെയും അഭ്യര്‍ത്ഥന മാനിച്ചു തീരുമാനമെടുത്തിരുന്നു.
ജോലിയുടെ ആദ്യ രണ്ടു മാസങ്ങള്‍ കടുത്ത ട്രെയിനിങ്ങിന്റേതായിരുന്നു. രാവിലെ ആറര മണി മുതല്‍ രാത്രി ഒന്‍പതും പത്തും മണി വരെ നീളുന്ന , ദിവസേന പരീക്ഷകളും, എക്സര്‍സൈസുകളുമൊക്കെയായി വല്ലാതെ റ്റെന്‍ഷനടിച്ചുള്ള ദിവസങ്ങള്‍. ട്രെയിനിംഗ്, അതിനു ശേഷമുള്ള സാമ്പിള്‍ പ്രോജക്റ്റ് ഒക്കെ ഉയര്‍ന്ന മാര്‍ക്കോടുകൂടി പാസായില്ലെങ്കില്‍ ജോലി എപ്പോ തെറിച്ചെന്നു ചോദിച്ചാല്‍ മതി.
ആറരക്കോഫീസിലെത്തിയാല്‍ എട്ടു മണിയാകുമ്പോള്‍ എല്ലാവരും റ്റെക്നോപ്പാര്‍ക് കഫേറ്റീറിയയില്‍ പ്രാതല്‍ കഴിക്കാന്‍ പോകും. ഹോസ്റ്റലിലെ ബ്രേക്‍ഫാസ്റ്റ് കഴിക്കുന്നതിനെക്കാള്‍ ഭേദം പട്ടിണി കിടക്കുന്നതാണെന്നു മനസ്സിലാക്കിയ എന്റെ ജീവിതത്തില്‍ ബ്രേക്‍ഫാസ്റ്റിനു സ്ഥാനമില്ലാതായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. Breakfast like a king, Lunch Like a Prince, and Dinner like a beggar എന്നുള്ള തീയറികളൊക്കെ എനിക്കറിയാമായിരുന്നെങ്കിലും സ്ഥിരമായി ബ്രേക്ഫാസ്റ്റ് കഴിക്കാതിരുന്നതിനാല്‍ എനിക്കുച്ചയാകാതെ വിശപ്പില്ലാരുന്നു.
ജോലി കിട്ടിയപ്പോഴും ബ്രേക്‍ഫാസ്റ്റ് സ്കിപ് ചെയ്യുന്ന ഈ പരിപാടി ഞാന്‍ തുടര്‍ന്നു. എല്ലാവരും എട്ടു മണിക്കു ബ്രേക്‍ഫാസ്റ്റ് കഴിക്കാന്‍ പോകുമ്പോഴും ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്തെന്റെ സീറ്റില്‍ തന്നെയിരിക്കും. ഓഫീസിലെ ബാക്കിയുള്ള സീനിയര്‍ ജോലിക്കാരൊക്കെ ഒന്‍പതു മണിക്കേ ഓഫീസില്‍ വരൂ. അതായത്, ഈ എട്ടു മണി മുതല്‍ എട്ടര വരെയുള്ള സമയത്ത് വിശാലമായ ഓഫീസില്‍ ഞാനൊറ്റക്കാണെന്നു ചുരുക്കം.
അങ്ങനെ ട്രെയിനിംഗ് പുരോഗമിച്ചു കൊണ്ടിരിക്കേ, എല്ലാരും ബ്രേക്‍ഫാസ്റ്റ് കഴിക്കാന്‍ പോയ സമയത്തൊരിക്കല്‍, എനിക്കു പാടാന്‍ മുട്ടി. അടക്കാന്‍ പറ്റാത്ത മുട്ടല്‍. ഓ… എന്തോന്നു ട്രെയിനിംഗ്, എന്തോന്നോഫീസ്, കേള്‍ക്കാനിവിടെയെങ്ങും ആരുമില്ലല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ രണ്ടാമതൊന്നാലോചിക്കാതെ നീട്ടി പാടി.
" ഓം ജയ ജഗദീശ് ഹരേ….
സ്വാമി ജയ ജഗദീശ് ഹരേ…
ഭക്ത് ജനോംകി സങ്കട്..
ഇഷ്ട് ജനോംകി സങ്കട്
ക്ഷണു മേം ദൂര്‍ കരേം..
ഓം ജയ ജഗ……"
പെട്ടെന്നു 2 ക്യുബിക്കിള്‍ അപ്പുറത്തൊരു കസേര ഉരുളുന്ന ശബ്ദം! ആരോ കസേര പിന്നിലേക്കു തള്ളി സീറ്റില്‍ നിന്നെഴുന്നേറ്റ് നിന്നുവെന്ന് ശബ്ദത്തില്‍ നിന്നെനിക്കു മനസ്സിലായി.
ഈശ്വരാ… യേതവനാണു ബ്രേക്‍ഫാസ്റ്റ് കഴിക്കാന്‍ പോകാതെ ഇവിടെയിരിക്കുന്നത്? എന്തായാലും എന്റെ കൂടെ ട്രെയിനിംഗ് ഉള്ള യേതോ ഒരുത്തനാവുമല്ലോ. പോകാന്‍ പറ. എന്റെ ഓഫീസിലിരുന്നു ഞാന്‍ പാടും. ആരുണ്ടിവിടെ ചോദിക്കാന്‍, എന്നൊക്കെ ധൈര്യം ഭാവിച്ചിരുന്നു.
ഒരു ഷൂസിന്റെ ശബ്ദം അടുത്തടുത്തു വരുന്നതെനിക്കു കേള്‍ക്കാം. ഞാനാണെങ്കില്‍ ഒന്നുമറിയാത്ത പോലെ, വളരെ തിരക്കിട്ടു കീ ബോര്‍ഡിന്റെ കട്ടകള്‍ പൊട്ടിപോകുന്ന പോലെ എന്തൊക്കെയോ കോഡെഴുതുന്നു. തൊട്ടു പിന്നില്‍ ആരോ വന്നു നിന്നതു ഞാന്‍ അറിയുന്നുണ്ടെങ്കിലും , ഒന്നുമറിയാത്ത പോലെ ഭാവിച്ചു.
" ഹെല്ലോ… "
ശബ്ദത്തില്‍ നിന്നുതന്നെ എനിക്കാളെ മനസ്സിലായി. എന്റെ മാനേജര്‍!. ഈ കാലമാടനോടിത്രയും രാവിലെ ഓഫീസില്‍ വന്നിരിക്കാന്‍ ആരാണു പറഞ്ഞത്? ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി.
" എപ്പോളുമിങ്ങനെയാണോ ?" ചിരിച്ചു കൊണ്ടദ്ദേഹം ചോദിച്ചപ്പോ എന്റെ മുഖത്തെ ഭാവം; ഈശ്വരാ, ഭൂമി പിളര്‍ന്നങ്ങു താണു പോയിരുന്നെങ്കില്‍!
***********
കണ്ടറിയാത്തവന്‍ കൊണ്ടറിയുമെന്നല്ലേ ? പക്ഷേ കണ്ടാലും കൊണ്ടാലും പഠിക്കാത്ത ചില ഇനമുണ്ട്. എന്നെ പോലെ.
എന്റെ ബാച്ചിലുള്ളവര്‍ (ഞങ്ങള്‍ മുപ്പതു പേരാണൊരുമിച്ചു ജോലിക്കു ചേര്‍ന്നത്) മാത്രമേ പരിസരത്തുള്ളൂ എന്നുറപ്പുള്ള സമയങ്ങളില്‍ ഞാന്‍ എന്റെ മുട്ടല്‍ നിര്‍ബാധം തീര്‍ത്തു പോന്നു. കൂടെയുള്ളവരെല്ലാം കോളേജുകളില്‍ നിന്നു ജസ്റ്റ് പാസ്‌ഔട്ട് റ്റീംസായിരുന്നതിനാല്‍, ചിലപ്പോളൊക്കെ എന്റെ ഈ ഏകാംഗ സംഗീതം, സംഘഗാനമായി മാറുകയും ചെയ്തിരുന്നു.
ട്രെയിനിംഗ് കഴിഞ്ഞ് ഏകദേശം ഒരൊന്നന്നര വര്‍ഷം കഴിഞ്ഞിട്ടുണ്ടാവണം. മുംബൈയില്‍ ലൂപ്പിന്‍ ഫാര്‍മസ്യൂട്ടിക്കല്‍ എന്ന ക്ലൈന്റ്‌സൈറ്റില്‍ ഞങ്ങള്‍ എട്ടു പത്തു പേര്‍ വരുന്ന റ്റീം, പ്രൊജക്റ്റ് ഗോ ലൈവിന്റെ അവസാന തിരക്കുകളിലാണ്. പണികളൊന്നും തീരേണ്ടതു പോലെ തീര്‍ന്നിട്ടില്ല. ടെസ്റ്റിംഗ് റ്റീം ഓരോ ദിവസവും ഓരോ പുതിയ പുതിയ ഇഷ്യൂ/ബഗ്ഗ് കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്നു. ഡെഡ്‌ലൈന്‍ മീറ്റ് ചെയ്യാന്‍ വേണ്ടി എല്ലാവരും ശ്വാസം പിടിച്ചിരുന്നു പാതിരാ വരെ ജോലി ചെയ്യുന്നു.
പ്രോജക്റ്റ് തീര്‍ക്കാന്‍ എസ്റ്റിമേറ്റു ചെയ്ത മനുഷ്യ പ്രയത്നവും (Estimated Man hours) യഥാര്‍ത്ഥത്തില്‍ വേണ്ടി വരുന്നതും തമ്മില്‍ തീരെ ബന്ധമില്ലാതെയാകുന്നു എന്നു കണ്ടപ്പോള്‍, കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു തോന്നിയപ്പോള്‍, എല്ലാമൊന്നു നേരെയാക്കാന്‍ വേണ്ടി 2 ദിവസത്തേക്കു മാനേജര്‍ പറന്നെത്തിയിട്ടുണ്ട്.
എല്ലാവരും റ്റെന്‍ഷനിലാണ്. മാനേജറുമായിട്ടു മണിക്കൂറുകള്‍ ഡിസ്കഷന്‍. എവിടെയാണു നമ്മുടെ എസ്റ്റിമേഷന്‍ പിഴച്ചതെന്നറിയാനുള്ള ചര്‍ച്ചകള്‍. എസ്റ്റിമേഷന്‍ പിഴച്ചതല്ല, ഒരുപാട് അഡീഷനല്‍ റിക്വയര്‍മെന്റ്സ് വന്നതാണു പ്രശ്നമായതെന്നൊരു വിധം അങ്ങേരെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ എല്ലാവര്‍ക്കും പതുക്കെ ശ്വാസം നേരേ വീണു തുടങ്ങി. മാനേജര്‍ എന്തോ മീറ്റിങ്ങിനായിട്ടു മുറിയില്‍ നിന്നും പുറത്തേക്കു പോകുന്നതു കണ്ടു.
അതുവരെ പാടാന്‍ മുട്ടിയിരുന്ന ഞാന്‍..
"പഞ്ചാര പാലു മുട്ടായി…
എന്റെ പഞ്ചാര പാലു മുട്ടായി…
ഓഹോ..
പഞ്ചാര പാലു മുട്ടായി…
പിന്നേം പഞ്ചാര പാലു മുട്ടായി…."
എന്നു നീട്ടി പാടിയിട്ട്…
" ബാക്കിയെനിക്കറിയാന്‍ മേലല്ലോ … " എന്നതേ ഈണത്തില്‍ പാടിയിട്ട്.
"മല പോലെ വന്നതെലി പോലെ പോയല്ലോ…
ഡുമ്പപ്പ…ഡുമ്പപ്പ…ഡുമ്പപ്പ..ഡും…."
എന്നു പാടി തകര്‍ത്തിട്ട്
"ഇപ്പോ എല്ലാരുടേം 'മാനേജര്‍ വന്നിട്ടെന്താവുമീശ്വരാ' എന്നുള്ള റ്റെന്‍ഷന്‍ പോയില്ലേ' എന്നു ചോദിക്കാന്‍ വേണ്ടി പുറകോട്ടു തിരിഞ്ഞപ്പോള്‍….
ഒന്നര വര്‍ഷം മുന്‍പു ചിരിച്ച അതേ ചിരി ചിരിച്ച്…. എന്റെ മാനേജര്‍ തൊട്ടു പിന്നില്‍…
'ഇപ്പൊളുമൊരു മാറ്റോമില്ലാല്ലേ? ' എന്നെന്നോടും ' ഈ കക്ഷി എപ്പോഴുമിങ്ങനെയാണോ ?'എന്നു ബാക്കിയുള്ളവരോടും ചോദിക്കുന്നു.
ഈശ്വരാ…ഭൂമി പിളര്‍ന്ന് ആ കസേരയോടുകൂടി ഞാന്‍ താണു പോയിരുന്നെങ്കില്‍!
മാതൃഭൂമിയുടെ ബ്ലോഗ് ലേഖനം വായിക്കാത്തവര്‍ക്കായ് മേയ് 8, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.37 comments
ചെന്നൈ: വെബ്‌ലോകത്തിലെ പുതിയ അതിഥിയുടെ ചുവടുകള്‍ കൂടുതല്‍ ഉറച്ചുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളിലെ പുതിയ അധ്യായമായ ബ്ലോഗുകളുടെ പ്രചാരം ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ഒരു വ്യക്തിയുടെ ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കുവാനും അത് മറ്റുള്ളവരുമായി പങ്കുവെക്കുവാനും വേണ്ടിവന്നാല്‍ ഒരു ചര്‍ച്ചാവിഷയമാക്കുവാനുമുള്ള വിനിമയത്തിന്റെ പുതിയ ലോകം-അതാണ് ബ്ലോഗുകൊണ്ട് അര്‍ഥമാക്കുന്നത്. ഇംഗ്ലീഷ് ബ്ലോഗുകളുടെ ചുവടുപിടിച്ച് മലയാളം ബ്ലോഗുകളും രംഗപ്രവേശം ചെയ്യുന്നുവെന്നതാണ് കൌതുകകരമായ വസ്തുത.
ചെന്നൈയിലെ ഓണ്‍ലൈന്‍ ന്യൂസ്‌പേപ്പറായ വെബ് ദുനിയയിലെ സീനിയര്‍ കണ്ടന്റ് കണ്‍സള്‍ട്ടന്റ് ബെന്നി ജോസഫിന്റെ അഭിപ്രായത്തില്‍, ഏപ്രില്‍ മാസം വരെയുള്ള കണക്കനുസരിച്ച് മലയാളത്തില്‍ ഇരുനൂറ്റമ്പതോളം ബ്ലോഗുകള്‍ നിലവിലുണ്ട്. അതില്‍ ഒട്ടുമുക്കാലുംതന്നെ കേരളത്തിനു പുറത്ത് ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാരുടേതാണെന്ന വസ്തുത ശ്രദ്ധേയമാണ്.
സാഹിത്യം, വികസനം, പൊതുതാല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള കാര്യങ്ങളായാലൊക്കെയും തന്നെ, അവരുടെ കാഴ്ചപ്പാടുകളോടും അഭിപ്രായങ്ങളോടും വായനക്കാര്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നു എന്നുള്ളത് ബ്ലോഗിന്റെ വര്‍ധിച്ചു വരുന്ന പ്രചാരത്തിന് തെളിവാണ്.
വായനക്കാരന്റെ സ്വതന്ത്രമായ ഇടപെടലുകളാണ് ബ്ലോഗിനെ പത്രമാധ്യമങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാക്കുന്ന ഘടകം. എഴുത്തുകാരന്റെ ചിന്തകളോട് ഏറ്റവും വേഗത്തില്‍ സംവദിക്കാന്‍ അവര്‍ക്കു കഴിയുന്നു. അങ്ങനെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ ഒട്ടും അകലമില്ലാതെ ഒരു വിശകലനം ബ്ലോഗുകളില്‍ സാധ്യമാണ്.
ആരെയും ആശ്രയിക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എഴുത്തുകാരന് ഇതിലൂടെ കഴിയുന്നു. സ്ഥലപരിമിതി ഒട്ടുംതന്നെ പ്രശ്നമല്ലാത്ത ഈ പുതിയ എഴുത്തിന്റെ ലോകത്ത് എഴുത്തുകാരന് ധാരാളം സ്വാതന്ത്ര്യം ലഭിക്കുന്നു.
പത്രമാധ്യമങ്ങളെക്കാള്‍ ആശയവിനിമയത്തിനുള്ള സാധ്യത ബ്ലോഗുകളില്‍ കൂടുതലാണെങ്കിലും വ്യക്തിപരമായ അഭിപ്രായങ്ങളും ചിന്തകളും പ്രകടിപ്പിക്കുന്നതിനാല്‍ വിശ്വാസ്യതയുടെ പ്രശ്നം ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്.
ഗള്‍ഫ് മലയാളികളാണ് കൂടുതല്‍ ബ്ലോഗുകള്‍ തുറക്കുന്നത്. അതിനു പിന്നിലായി അമേരിക്കയിലെ മലയാളികളുമുണ്ട്. മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള ബ്ലോഗുകളില്‍ കൂടുതലും വരുന്നതെന്നാണ് ബെന്നിയുടെ കണ്ടെത്തല്‍. ഏകദേശം പതിമൂന്നോളം ബ്ലോഗുകള്‍ മലപ്പുറംകാരുടേതായുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായിട്ടാണ് ബ്ലോഗുകള്‍ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തൃശ്ശൂരിലുള്ള ജോ എന്നു വിളിക്കുന്ന ജോസഫ് എന്ന ചെറുപ്പക്കാരന്‍ തുടങ്ങിയ ‘മലയാണ്മ’യാണ് മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്. മലയാള ബ്ലോഗ് കൂട്ടായ്മയെ ബ്ലോഗ് ഉലകം എന്നാണ് വിളിക്കുന്നത്. ആദ്യത്തെ ഓണ്‍ലൈന്‍ ഡിക്ഷ്ണറി ദാതാവായ എഴുപതുകാരന്‍ ജോസഫ് തുടങ്ങി പതിനഞ്ചുകാരന്‍ അനീസ് വരെ മലയാള ബ്ലോഗിന്റെ എഴുത്തുകാരാണ്.
യൂനികോഡ് എന്ന മലയാളത്തിലെ യൂണിവേഴ്‌സല്‍ ഫോണ്ടിന്റെ വരവോടെയാണ് മലയാള ബ്ലോഗുകളുടെ സാധ്യത വര്‍ധിച്ചത്. ഏതൊരാള്‍ക്കും വെറും മൂന്നുമിനിറ്റുകള്‍ക്കുള്ളില്‍ ഒരു മെയില്‍ ഐ.ഡി. ഉണ്ടാക്കാവുന്ന ലാഘവത്തോടെ ഒരു ബ്ലോഗ് തുടങ്ങാനാകും. ബ്ലോഗ് സ്പോട്ട് ആണ് ഒരു ബ്ലോഗ് ക്രിയേറ്റ് ചെയ്യുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എന്തും പങ്കുവെക്കാവുന്ന നല്ല സുഹൃത്ബന്ധങ്ങള്‍ ലഭിക്കുന്നുവെന്നതാണ് ബ്ലോഗിന്റെ മറ്റൊരു ഗുണമെന്നതാണ് സ്വന്തം ബ്ലോഗിലൂടെയുള്ള അനുഭവത്തില്‍നിന്ന് ഗള്‍ഫില്‍ ജോലിചെയ്യുന്ന കലേഷിന്റെ അഭിപ്രായം. ദിവസവും അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഐ.ടി. മേഖലയില്‍ മലയാളം ബ്ലോഗുകള്‍ക്ക് വളരാന്‍ സാധ്യതകള്‍ ഏറെയാണ്. ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തുറക്കാവുന്ന ബ്ലോഗുകളുടെ സുവര്‍ണകാലത്തിന് ഇനി അധികദൂരമില്ല.
:മാതൃഭൂമി ലേഖനം ചെന്നൈ എഡിഷനില്‍ മാത്രമേ വന്നിട്ടുള്ളൂ. കൂടുതല്‍ വിശദമായൊരെണ്ണം അണിയറയിലുണ്ട്.
വിക്കി ക്വിസ് ടൈം (ലക്കം 2) മേയ് 1, 2006
Posted by മന്‍ജിത് കൈനിക്കര in വിക്കിപീഡിയ സഹായി.33 comments
1.ഇംഗ്ലണ്ടിലെ ബര്‍മൈങ്ഹാമിലാണു ഞാന്‍ ജനിച്ചത്. മഹാത്മാ ഗാന്ധിയുടെ പ്രസംഗം കേട്ട് ഇന്ത്യയിലെത്തി. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഇന്ത്യന്‍ കോഫീ ഹൌസിലിരുന്നു കാപ്പികുടിക്കുമ്പോള്‍ നിങ്ങളില്‍ ചിലര്‍ എന്നെ ഓര്‍ക്കാറുണ്ട്. ഞാനാരാണെന്നു പറയാമോ?
2.വാനരസേന എന്ന ബാലസംഘടന രൂപീകരിച്ചാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരിലൊരാള്‍ പൊതുപ്രവര്‍ത്തനത്തിനെത്തിയത്. അതാരാണെന്നു പറയാമോ?
3.ദേവദാസി സ്ത്രീസമൂഹത്തില്‍പ്പെട്ട ഒരാളെ ‘ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങളുടെ കലവറ’ എന്നു രാജീവ് ഗാന്ധി വിശേഷിപ്പിക്കുകയുണ്ടായി. ആരാണീ സ്ത്രീരത്നം?
4.ലിനക്സിന്റെ ചിഹ്നം ഒരു പെന്‍ഗ്വിനാണെന്ന് എല്ലാവര്‍ക്കുമറിയാം. ആ പെന്‍ഗ്വിന്റെ പേരെന്താണ്?(ഓമനപ്പേര്).
5.വാള്‍ സ്ട്രീറ്റ് എന്നാല്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയുടെ പ്രതീകമാണ്. ഇതുപോലെ ഫ്ലീറ്റ് സ്ട്രീറ്റ് എന്നതും ഒരു സൂചകം അല്ലെങ്കില്‍ പ്രതീകമാണ്. എന്തിന്റെയെന്നു പറയാമോ?
6.An Essay On Criticism അലക്സാണ്ടര്‍ പോപ്പിന്റെ പ്രശസ്തമായ രചനയാണ്. ഏതു സാഹിത്യ വിഭാഗത്തില്‍പ്പെടുന്നതാണീ രചന?
7.കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലുള്ളതില്‍ ഏറ്റവും പഴയ സിനഗോഗാണ് പരദേശി സിനഗോഗ്. എവിടെയാണിതു സ്ഥിതി ചെയ്യുന്നത്?
8.സമുദ്ര നിരപ്പിലും താഴെയുള്ള ഇന്ത്യയിലെ ഏക പ്രദേശം കേരളത്തിലാണ്. ഏതാണത്?
9.പ്രതാപ മുതലിയാര്‍ ചരിതം(Prathapa Mudaliyar Charitham) ഒരു തമിഴ് നോവലാണ്. എന്താണിതിന്റെ പ്രത്യേകത?
10.ജലധാരകളുടെ നാട്(Land of Many Waters) എന്നാണ് ഒരു തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ പേരിനര്‍ത്ഥം. ഏതാണാ രാജ്യം?
വിക്കി ക്വിസ് ടൈം രണ്ടാം ലക്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. ഉത്തരങ്ങള്‍ കമന്റായി ചേര്‍ക്കുക. ഉത്തരങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 13, 2006.
ക്വിസ് മാസ്റ്റര്‍ക്കൊഴികെ ആര്‍ക്കും വിക്കി ക്വിസ് ടൈമില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നതിനൊപ്പം മുകളിലുള്ള പരസ്യങ്ങളിലും വല്ലപ്പോഴും ഞെക്കുക. വല്ലതും തടയുകയാണെങ്കില്‍ ഈ മത്സരത്തിന് സമ്മാനങ്ങളും ഏര്‍പ്പെടുത്താമെന്നു കരുതുന്നു. ഒരിക്കല്‍ക്കൂടി ഏവര്‍ക്കും സ്വാഗതം.










