കമന്റടി മാര്‍ച്ച് 24, 2006
Posted by മന്‍ജിത് കൈനിക്കര in പ്രതികരണങ്ങള്‍, മന്‍ജിത്.trackback
ബ്ലോഗ് സ്പേസിലെ കമന്റടി ഞാന്‍ ശരിക്ക് ആസ്വദിക്കുന്നുണ്ട്. എഴുത്തിനൊപ്പം വികസിക്കുന്ന സംവാദ നൂലുകളാണല്ലോ ബ്ലോഗെഴുത്തിന്റെ പ്രത്യേകത. പലരുടെയും ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ചുവടു പിടിച്ച് ഞാന്‍ ഇടപെട്ട സംവാദങ്ങള്‍ ഒന്നു കോര്‍ത്തിണക്കുകയാണിവിടെ. കൊള്ളാം, നന്നായി, തകര്‍പ്പന്‍ എന്നിങ്ങനെയുള്ള എളുപ്പവാക്കുകളേക്കാള്‍ പോസ്റ്റിന്റെ ആത്മാവുള്‍ക്കൊണ്ടു നടത്തിയ ചര്‍ച്ചകളാണ് ഏറെ പ്രസക്തമായി തോന്നുന്നത്. ഒക്കെ വീണ്ടുമിരുന്നു വായിക്കുമ്പോള്‍ ഒരു രസം, പിന്നെയൊരു ചിന്ത- എന്നെപ്പോലൊരു മണ്ടന്‍ വേറെയാരുണ്ട്. “Man is everything but arguement proof” എന്ന Robert Lyndന്റെ വാദം എവിടെയോ തെറ്റുന്നതും ഞാനറിയുന്നുണ്ട്.
:കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയവ്യതിയാനങ്ങളെപ്പറ്റി ബെന്നി എഴുതിയ ലേഖനം ശ്രദ്ധിക്കപ്പെടേണ്ടതാണ്. വികസന തല്‍പരര്‍ എന്ന പട്ടം നെറ്റിയില്‍ പതിക്കാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷം നടത്തുന്ന ശ്രമങ്ങളെ വിലയിരുത്തുകയാണു ബെന്നി. പ്രസ്തുത ലേഖനത്തില്‍ ഞാന്‍ നടത്തിയ ഇടപെടലുകള്‍.
ബെന്നീ, മധ്യവര്‍ഗ പ്രീണനംകൊണ്ടു മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലക്ഷ്യത്തെത്തുമെന്നു തോന്നുന്നില്ല. വികസന തല്‍പരര്‍ എന്ന പേരു നേടാനുള്ള ശ്രമങ്ങളൊക്കെ തുടക്കത്തില്‍ കയ്യടി നേടിയേക്കാമെങ്കിലും പിന്നീട് ബാധ്യതയാവില്ലേ എന്നൊരു സംശയമെനിക്കുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയങ്ങളെ വികസന വിരുദ്ധം എന്ന ഒറ്റവാക്കില്‍ നിര്‍വചിക്കാമെങ്കിലും വെണ്ണപ്പാളികളുടെയും മധ്യവര്‍ഗ്ഗത്തിന്റെയും താല്പര്യങ്ങള്‍ക്കപ്പുറം തങ്ങളെ വിശ്വസിക്കുന്ന താഴേക്കിടയിലുള്ള ജനങ്ങള്‍ക്കുവേണ്ടി(വോട്ടിനു വേണ്ടി) നടത്തിയ ഇടപെടലുകള്‍ എന്നു വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. വികസനമെന്നാല്‍ ഐ.ടി, ബി.ടി എന്നൊക്കെയാണല്ലോ നാട്ടിലെ നിര്‍വചനം. ഈ വികസനങ്ങളൊക്കെ കൊണ്ടുവന്നാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും ചാലക ശക്തിയായ തൊഴിലാളി-ദരിദ്ര ജനതകള്‍ അതനുഭവിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്നതല്ലേ സത്യം. കോരന്റെ കഞ്ഞി ഇപ്പോഴും കുമ്പിളിലാകുമ്പോള്‍ ഈ വികസന കാഴ്ചപ്പാടിന് ആന്ധ്രായിലെ ചന്ദ്രബാബുവിന്റെ ഗതിവരാനും സാധ്യതയില്ലേ. ടിവി ഷോകളുടെയും കോര്‍പറേറ്റ് സദ്യകളുടെയും സാധ്യതകള്‍ ആസ്വദിക്കുന്ന സീതാറാം യെച്ചൂരിയേപ്പോലൊരാള്‍ പാര്‍ട്ടിയുടെ സെക്രട്ടറി കസേരയില്‍ വരാനിനി അധികനാള്‍ വേണ്ട. അപ്പോള്‍ പാര്‍ട്ടിയുടെ വികസന സിദ്ധാന്തങ്ങള്‍ മധ്യവര്‍ഗ്ഗവും കടന്നങ്ങു പോകില്ലേ ബെന്നീ. ഞാന്‍ നേരത്തേ പറഞ്ഞപോലെ കേരളത്തിനും ബംഗാളിനുമപ്പുറം കസേരയിലിരിക്കാന്‍ പാര്‍ട്ടി വികസന തല്പരര്‍ മാത്രമായാല്‍ പോര. മതതല്പരരും ജാതിതല്പരരുമാവണം. ഇറാനു വേണ്ടിയുള്ള കണ്ണിരൊഴുക്കല്‍ തുടങ്ങിയ ന്യൂനപക്ഷ പ്രീണന നയങ്ങള്‍ കാണുമ്പോള്‍ പാര്‍ട്ടി മുസ്ലീം ലീഗിനെയും കേരളാ കോണ്‍ഗ്രസുകളെയും ഒക്കെ കടത്തിവെടട്ടി ആ വഴിക്കും വളരുകയാണെന്നു തോന്നണു. എത്ര പിളര്‍ന്നാലും ഉള്ളതിലും മികച്ചൊരു കമ്മ്യൂണിസ്റ്റ്-ഇടതു പക്ഷ പ്രസ്ഥാനം രൂപമെടുക്കാത്തതിനാല്‍ പാര്‍ട്ടിക്ക് കുറെക്കാലംകൂടി ഇങ്ങനെ നടക്കാം. തൊഴിലാളി താല്പര്യമെന്നു പറഞ്ഞു പോരാടിയ ചെറിയാച്ചന്‍ ഒരു സുപ്രഭാതത്തില്‍ ബിജെപിയുടെ കയ്യില്‍പ്പിടിച്ചതും പാര്‍ട്ടി പുറത്താക്കിയ ഉടനേ ഗൌരിയമ്മ കൃഷ്ണഭഗവാന്റെ അടുത്തേക്കോടിയതും സഖാവ് രാഘവന്‍ കോര്‍പറേറ്റ് രാഘവനായതും ഒക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഭാഗ്യം.
:കുട്ടിക്കാലത്തെ ആഗ്രഹ രൂപീകരണത്തെപ്പറ്റി സന്തോഷ് എഴുതിയ ആരായിത്തീരണം എന്ന ലേഖനത്തില്‍ ഞാന്‍ നടത്തിയ ഇടപെടലുകള്‍. സന്തോഷിന്റെ പോസ്റ്റ് ഏറെ ചിന്തിപ്പിച്ചു.
സാറന്മാര്‍ എന്തു ചോദിച്ചാലും ചെറുപ്പത്തിലെ ആഗ്രഹങ്ങളോടു നമ്മള്‍ സത്യസന്ധത പുലര്‍ത്താറില്ല എന്നതാണു സത്യം. പൌലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് തുടക്കത്തില്‍ ഈ വഴി ചിന്തിക്കുന്നുണ്ട്. ചുറ്റുപാടുകള്‍ കല്‍പിച്ചു നല്‍കുന്ന ഇഷ്ടങ്ങളുടെ പുറകേ പോയി നമ്മളൊക്കെ ആരൊക്കെയോ ആയിത്തീരുന്നു. എന്റെ നാട്ടില്‍ ഒരുവനുണ്ട്. സഹോദരങ്ങള്‍ എന്‍ജിനീയര്‍, ശാസ്ത്രജ്ഞന്‍, ഡോക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും അവന്റെ ആഗ്രഹം ബസ് കണ്ടക്ടര്‍ ആവുക എന്നതായിരുന്നു. നാട്ടിലൂടെ പോവുന്ന പ്രൈവറ്റ് ബസുകളുടെ പുറകില്‍ ചെന്ന് തൊട്ടുനോക്കുക തുടങ്ങിയവയായിരുന്നു കക്ഷിയുടെ ബാല്യകാല വിനോദങ്ങള്‍. വളര്‍ന്നപ്പോള്‍(അഞ്ചടിയില്‍ താഴെയുള്ളതിനാല്‍ വളര്‍ന്നു എന്നു പറയാനാവില്ല) പല ബസുകാരുടെ അടുത്തെത്തിയിട്ടും ആരും പണി കൊടുത്തില്ല. ഒടുവില്‍ ഞങ്ങളുടെ നാട്ടുകാരനായ ബസു മുതലാളി തന്നെ അവനു പണി കൊടുത്തു. ആദ്യ ദിവസങ്ങളില്‍ ദീര്‍ഘദൂര യാത്രാ ബസില്‍ കണ്ടക്ടര്‍ പണി ചെയ്ത് ഛര്‍ദ്ദിച്ചു കിടന്നു. എന്നിട്ടും കക്ഷി തളര്‍ന്നില്ല. വല്ലപ്പോഴും നാട്ടിലെത്തുമ്പോള്‍ “ഇനിയാരാ ടിക്കറ്റെടുക്കാന്‍“ എന്ന ചോദ്യവുമായി ടിയാന്‍ മുന്നിലെത്തുമ്പോള്‍ എനിക്കദ്ദേഹത്തോടു വല്ലാത്ത ബഹുമാനം തോന്നും. ആഗ്രഹത്തിന്റെ ഗ്ലാമര്‍ നോക്കാതെ ജീവിതകാലം മുഴുവന്‍ അതിനെ പ്രണയിച്ചു സ്വന്തമാക്കിയ മഹാന്‍. ചിലപ്പോള്‍ തോന്നാറുണ്ട് പൊലീസാകാന്‍ ആഗ്രഹിക്കാതെ പൊലീസാകുന്ന പൊലീസുകാരും, രാഷ്ട്രീയക്കാരനാകാന്‍ ആഗ്രഹിക്കാതെ രാഷ്ട്രീയത്തിലിറങ്ങുന്ന നേതാക്കന്മാരും, സന്യാസികളാകാന്‍ ആഗ്രഹിക്കാതെ സന്യസിക്കുന്ന സന്യാസികളുമൊക്കെയല്ലേ സകല കുഴപ്പങ്ങള്‍ക്കും കാരണം. മറ്റു ചിലപ്പോള്‍ തോന്നാറുണ്ട്, മോഹങ്ങളുടെ ഭാരമില്ലാതെ കാറ്റിലലയുന്ന കരിയിലപോലെ എവിടെയെങ്കിലും ചെന്നു തങ്ങിനില്‍ക്കുന്നതാണേറെ സംതൃപ്തമെന്നും. ഏ ഏതാണോ ശരി? ഏതാണോ തെറ്റ്? . അല്ല ഇവിടെന്തിന് ശരി തെറ്റുകള്‍. അല്ലേ. സന്തോഷ് പോസ്റ്റ് കുറേ ചിന്തിപ്പിച്ചു. നന്ദി.
:ബുഷിന്റെ ഇന്ത്യാ സന്ദര്‍ശന സമയത്ത് ഇന്ത്യയിലുയരുന്ന പ്രതിഷേധങ്ങളുടെ ഒരു പ്രതീകാത്മക ചിത്രം തുളസിയുടെ ബ്ലോഗിലെത്തി. അവിടെ ഞാന്‍ എതിര്‍പ്പിന്റെ സ്വരങ്ങളുമായാണ് കടന്നെത്തിയത്. അതുകൊണ്ടു തന്നെ ദന്തഗോപുരങ്ങളില്‍ വസിക്കുന്നവന്‍ എന്ന ഒരു വിശേഷണവും അവിടെനിക്കു കിട്ടിയിരുന്നു. വീണ്ടും വായിക്കുമ്പോള്‍ ഏറെ ആസ്വദിക്കാനൊക്കുന്നുണ്ട്. ഇതു വായിച്ചു കഴിയുമ്പോള്‍ എന്നില്‍ ഒരു ജോസഫ് അഡിസണ്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നെനിക്കു തോന്നിത്തുടങ്ങുന്നുണ്ട്. ഈ കമന്റടിക്കു ശേഷവും തുളസി എനിക്കിഷ്ടപ്പെട്ട കുറെയേറെമൂല്യങ്ങള്‍ കോരിയിട്ടു തരുന്ന ബ്ലോഗനായിത്തുടരുന്നു എന്നറിയുമ്പോള്‍ ഈ ഇടപെടലിനെ ഞാന്‍ സ്വയം ന്യായീകരിക്കുന്നു.
ഈ എതിര്‍പ്പില്‍ അത്ര കാര്യമുണ്ടോ?. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്തവരുടെ പോസ്റ്ററൊട്ടിക്കല്‍. അതിനപ്പുറം ഇതിലെന്ത്?. ബുഷിനെ എതിര്‍ക്കേണ്ടതെങ്ങനെ എന്നറിയാന്‍ ഈ മാക്സിസം ലെനിസം കാര്‍ ചാവസിനെ അറിയട്ടെ. ബുഷിനും കൂട്ടര്‍ക്കും തിരിഞ്ഞു നോക്കാന്‍ നേരമില്ലാത്ത അമേരിക്കയിലെ പാവങ്ങള്‍ക്ക് തണുപ്പുകാലത്ത് ഹീറ്റിങ് ഓയില്‍ കുറഞ്ഞനിരക്കില്‍ വിതരണം ചെയ്യുന്നത് ബുഷിന്റെ പ്രധാന വിമര്‍ശകനായ ചാവെസാണ്. ചാവെസിനു നന്ദി എന്ന പോസ്റ്ററും പിടിച്ചു നില്‍ക്കുന്ന ഡെലാവെയര്‍ നിവാസികളുടെ ദൃശ്യം കണ്ടപ്പോള്‍ ചാവെസിന്റെ ക്രിയാത്മകതയ്ക്കു മുന്നില്‍ ഞാന്‍ കുമ്പിട്ടു പോയി. നേരെ മറിച്ച് കേരളത്തില്‍ സാമ്രാജ്യത്വ വിരുദ്ധര്‍ എന്നു പറഞ്ഞു നടക്കുന്നവരോട് എനിക്കൊരിക്കലും ആരാധന തോന്നിയിട്ടില്ല, തോന്നില്ല. സാമ്രാജ്യത്വ വിരുദ്ധത(ഈ വാക്ക് ശരിയാണോ സംശയം) ഇവര്‍ക്ക് ഒരു തൊഴില്‍ മാത്രമാണ്. അതു ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. തുളസിയുടെ മറ്റൊരു ഇഷ്ടവിഷയം കോള സമരമാണല്ലോ. അതിനെയും തെല്ലവജ്ഞയോടെ നോക്കാനേ എനിക്കു കഴിയൂ. മുന്നില്‍ നിക്കുന്നത് മയിലമ്മയൊക്കെയാണെങ്കിലും(പാവങ്ങള്‍!) തിരുവന്തോരത്തെ അജയന്‍ മുതല്‍ ഡല്‍ഹിയിലെ ക്ലോഡ് അല്‍വാരിസ് വരെയുള്ള സാമ്രജ്യത്വ വിരുദ്ധ പ്രഫഷണലുകളുടെ പാവകളിയല്ലയോ അതൊക്കെ. കുറേനേരത്തെക്ക് ഒരു സാമ്രജ്യത്വ ചാരനായതില്‍ മാപ്പ്!
2 തുളസീ, കോളാ സമരം ഞാന്‍ കണ്ടിട്ടില്ലെന്നു പറഞ്ഞാല്‍ സത്യമാവില്ല. കണ്ടിട്ടുണ്ട്. മയിലമ്മയെപ്പറ്റി കുറേ സ്റ്റോറികള്‍ അടിച്ചിട്ടുമുണ്ട്. പക്ഷേ സമരപന്തലിലും പരിസരത്തും കണ്ട പലതും ഞാന്‍ എഴുതിയിട്ടില്ല. കാരണം പലതാണ്. ഒന്ന്. ഇതു കുറേപ്പേരുടെ വയറ്റിപ്പിഴപ്പാണ്. മറ്റൊന്ന് വെറുതേ ഉള്ളതെഴുതി കോളയുടെ കൈക്കൂലി വാങ്ങിയെന്നോ മറ്റോ കേള്‍ക്കുന്നതിനേക്കാള്‍ നല്ലത് മയിലമ്മയെക്കുറിച്ചെഴുതി ചുമ്മാ ഹീറോ ചമയുകയല്ലേ. താങ്കള്‍ പറഞ്ഞ ജല ചൂഷണം. വായുവില്‍ നിന്നും കോളയുണ്ടാക്കാനുള്ള വിദ്യ കണ്ടെത്തുംവരെ അവരോടു ക്ഷമിക്കൂന്നേ. ചൂഷണത്തിന്റെ കണക്കാണെങ്കില്‍ കോക്കകോള ഫാക്ടറി ഒരു ദിവസം എടുക്കുന്നതിന്റെ നാലിരട്ടി വെള്ളം പാലക്കാട്ടെ തന്നെ മലബാര്‍ സിമന്റ്സ് എടുക്കുന്നുണ്ട്. ഇങ്ങുമാറി ഏലൂരില്‍ മറ്റു പല ഫാക്ടറികളും ഏടുക്കുന്നുണ്ട്. തള്ളുന്ന വിഷത്തിന്റെ കണക്ക് പിന്നെ പറയാനുണ്ടോ. അപ്പോ പിന്നെ അവിടെയൊന്നുമെന്താ സമരമില്ലാത്തത്?. അപ്പോ കോളക്കാരുടെ അവശിഷ്ടത്തില്‍ വിഷം കണ്ടെത്തിയ കഥ. വിജയന്റെ ധര്‍മ്മപുരാണത്തിന്റെ തുടക്കം ഓര്‍മ്മവരുന്നു. പ്രജാപതിയുടെ മലത്തില്‍ വിരകളന്വേഷിക്കുന്നവര്‍ തൊട്ടപ്പുറത്തെ പയ്യന്റെ മലത്തില്‍ നിന്നെങ്കിലും അതു കണ്ടെത്തി കൊണ്ടുവരും. സുനീതക്കുട്ടിയോ മറ്റ് പരിസ്ഥിതി സംരക്ഷണ-സാമ്രാജ്യത്ത വിരുദ്ധ പ്രഫഷണലുകളോ കോളക്കാരുടെ മലമെടുത്തു പരിശോധിച്ച് വിഷമല്ലാതെ അമൃത് കണ്ടെത്തി വരും എന്നെനിക്കൊരു പ്രതീക്ഷയുമില്ല. ഏതായാലും ഒരു പത്രക്കാരനെന്ന നിലയില്‍ കോള സമരത്തിന്റെ ചില ഗുണ ഫലങ്ങള്‍ അനുഭവിച്ചവനാണിവന്‍. എന്തോരം കിടിലന്‍ സ്റ്റോറികളാ!. ചിലതൊക്കെ രാവിലെ നടന്ന് ഇങ്ങോട്ടെത്തുമായിരുന്നു. കോളക്കുപ്പിയില്‍ ബ്ലേഡ്, കോളക്കുപ്പിയില്‍ പഴുതാര, കോളക്കുപ്പിയില്‍ അണ്ഡകഡാഹം മുഴുവനും … അങ്ങനെ എന്തെല്ലാം സ്ടോറികള്‍!. സാമാന്യ ജനത്തിന്റെ ഭാവനാസമ്പത്ത് എത്രത്തോളമാണെന്ന് അന്നറിയാന്‍ കഴിഞ്ഞു. കോളാസമരം കുറച്ചുനാള്‍ക്കൂടി തുടരട്ടേ എന്നാണ് എന്റെ ആഗ്രഹം. പെരുമാട്ടി പ്രദേശത്തെ കുറേ പാവങ്ങള്‍ക്ക് ജീവിക്കാനൊരു തുകകിട്ടും. ഇങ്ങുമാറി പാലക്കാട് കലക്ടറാപ്പീസിന്റെ മുന്നില്‍ ഞങ്ങളുടെ തൊഴില്‍പ്പോയി എന്നു പറഞ്ഞു സമരം ചെയ്യുന്നവര്‍ക്ക് കോളക്കാരുടെ മണിയും കിട്ടും. വാര്‍ത്ത തേടി അലഞ്ഞു തിരിയുന്ന പത്രക്കാര്‍ക്ക് വയറു നിറയെ കിട്ടും. എങ്ങനെ നോക്കിയാലും ലാഭമേയുള്ളു ഈ കോള ഫാക്ടറികൊണ്ടും സമരംകൊണ്ടും. ഞാനിന്നുവരെ കോള കുടിച്ചിട്ടില്ല. എന്നാല്‍ പല കോളാ സമരക്കാരും അതു മാട്ടുന്നത് നേരിട്ടു കണ്ടിട്ടുണ്ട്.
:തമിഴ്, മലയാളം എഴുത്തുകാരെ താരതമ്യം ചെയ്ത് രാത്രിഞ്ചരന്‍ എഴുതിയ ലേഖനത്തില്‍ നടത്തിയ ഇടപെടലാണു മറ്റൊന്ന്. ഏതാനും നല്ല തമിഴ് സാഹിത്യകൃതികള്‍ വായിച്ചതിന്റെ ഹാങ്ങോവറില്‍ നടത്തിയ പ്രതികരണമായിരുന്നു അത്. സംവാദമങ്ങനെ വികസിച്ച് കൂടുതല്‍ ഇടപെടലുകള്‍ വന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ നിര്‍വചിച്ചതിങ്ങനെ – വെറുമൊരു പുഴു.
രാത്രി, വിറ്റഴിയുന്ന പ്രതികളുടെ കണക്കുനോക്കി സാഹിത്യന്‍റെ മേന്മയളക്കുന്നത് സാഹസമല്ലേ. ആകെ അഞ്ഞൂറു വായനക്കാരേ ഉള്ളുവെങ്കിലും തമിഴ് എഴുത്തുകാര്‍ ഇത്രയൊക്കെ ചെയ്യുന്നുണ്ടല്ലോ. ഇവിടെ നമ്മള്‍ 3000 പ്രതികള്‍ വാങ്ങിക്കൂട്ടിയിട്ടും മേന്മയേറിയതൊന്നും കുറേനാളായി കിട്ടുന്നില്ല. ഖസാക്ക് വേറിട്ടതുതന്നെ. പക്ഷേ പിന്നീടു വന്നവരെല്ലാം ഖസാക്കിന്‍റെ മുറ്റത്തും പുറമ്പോക്കിലുമൊക്കെ നിന്നു കറങ്ങുകയല്ലേ?. എന്‍റെ ചെറിയ വായനക്കിടയില്‍ ഖസാക്കിയന്‍ ശൈലിവിട്ടു നടന്ന 2 നോവലുകളേ ആകെ കണ്ടെത്തിയുള്ളു. വി ജെ ജയിംസിന്‍റെ ‘ചോരശാസ്ത്രവും’ ടി ഡി രാമകൃഷ്ണന്റെ ‘ആല്‍ഫ’യും. എന്‍റെ ചെറിയ സംശയം ഇതാണ്. ചാരുനിവേദിതയുടെ ‘സീറോ ഡിഗ്രി’ പോലൊന്ന് മലയാളത്തില്‍ പിറക്കാന്‍ എത്രനാള്‍ കാത്തിരിക്കണം.?
2 പെരിങ്ങോടന്‍, ശൈലിയോ മൌലികതയോ മുഖ്യമെന്നു ചോദിച്ചാല്‍ മൌലികത തന്നെ. അതിലാര്‍ക്കും സംശയമുണ്ടന്നു തോന്നുന്നില്ല. മൌലികതയ്ക്കടിസ്ഥാനം ചിന്തയാണു താനും. ഈ അളവുകോലില്‍ നിന്നു നോക്കുമ്പോള്‍ ആയുസിന്‍റെ പുസ്തകത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പക്ഷേ, ലന്തന്‍ബത്തേരിയുടെ മൌലികത, അദ്ദേഹത്തിന്‍റെ ചെറുകഥകളോടുള്ള അടുപ്പവും ആരാധനയും നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ, പ്രിയദര്‍ശന്‍ സിനിമകളുടെ മൌലികതയ്ക്കു തുല്യമാണ്.(പോഞ്ഞിക്കര റാഫിയുടെ ഓരാ പ്രോനോബിസ് വായിക്കുക). ഖസാക്കിനുശേഷം മലയാളത്തില്‍ മൌലിക കൃതികളൊന്നും പിറന്നില്ല എന്നു പറയുന്നതും വിഢിത്തം തന്നെ. ഞാനങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പക്ഷേ കാതലായ പ്രശ്നം മറ്റൊന്നാണ്. മലയാളി, എഴുത്തുകാരും വായനക്കാരും, ചിന്തയേക്കാള്‍ ക്രാഫ്റ്റിന് പ്രാധാന്യം നല്‍കിയില്ലേ എന്നു സംശയിക്കുന്നവനാണ് ഞാന്‍. അങ്ങനെനോക്കുമ്പോള്‍ ഖസാക്കിന്‍റെ ക്രാഫ്റ്റും അതിനൊപ്പം ചിന്തയും പിന്തുടരാന്‍ ആളുണ്ടായതില്‍ അല്‍ഭുതം വേണ്ട. വിജയന്‍റെ തന്നെ ധര്‍മ്മപുരാണത്തിന് പിന്തുടര്‍ച്ചക്കാരില്ലാതെ വന്നതിനും വേറേ കാരണം തിരയേണ്ട. ക്രാഫ്റ്റിനൊപ്പം സഞ്ചരിക്കാന്‍ എളുപ്പമാണെന്നാണ് എന്‍റെ പക്ഷം. പക്ഷേ, ഉയര്‍ന്ന ചിന്തയ്ക്കൊപ്പം നടക്കുക, അതല്‍പ്പം പിടിപ്പതു പണിയാണ്. വി. കെ. എന്‍. കൃതികള്‍ അധികം വായിക്കപ്പെടാത്തതിനും അനുകരിക്കപ്പെടാത്തതിനും കാരണം മറ്റെന്താണ്?
(തുടരും)




ഇതു കൊള്ളാം, തൊടുത്ത ശരവും പറഞ്ഞ കമന്റും തിരിച്ചെടുക്കാനാവാത്ത അവസ്ഥയില്‍ ചില പുനര്‍ചിന്തകളും പുനര്‍വിചാരങ്ങളും നല്ലതാണു്. ബ്ലോഗിന്റെ സംവാദനക്ഷമത മികച്ചതാണു്, അതിനൊരു ഉദാഹരണമാണല്ലോ ഈ പോസ്റ്റും. നന്നായിരിക്കുന്നു മന്‍ജിത്തേ.
ഏതേതു ബ്ലോഗിലാണു് ഇതൊക്കെ എഴുതിയതെന്നും പറയുകയാണെങ്കില്‍ പിന്നീടുവരുന്ന വായനക്കാര്‍ക്കു ഉണ്ടായേക്കാവുന്ന അമ്പരപ്പ് ഒഴിവാക്കാം.